ADVERTISEMENT

ഒച്ചയും ബഹളവും അളവില്ലാത്ത ആഘോഷവുമൊക്കെ നിറ‍ഞ്ഞ യാത്ര ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരിയാണോ നിങ്ങൾ? യാത്രയ്ക്കിടെ താമസസ്ഥലത്ത് വ്യത്യസ്തവും രുചികരവുമായ ഭക്ഷണവും വൈകുന്നേരങ്ങളിൽ ഡിജെ പാർട്ടിയുമൊക്കെ നിങ്ങളുടെ ഷെഡ്യൂളിൽ ഉണ്ടോ? നല്ലത്. നിങ്ങൾ ദയവായി കാട്ടിലേക്കു വരരുത്.

അമ്പരപ്പിക്കുന്നതെങ്കിലും ഈ അഭ്യർഥന അവഗണിക്കാവുന്നതല്ല. പ്രത്യേകിച്ച് കോവിഡ്കാലത്ത് അടച്ചു പൂട്ടിയിട്ട ടൂറിസം മേഖല തിരിച്ചുവരവിനൊരുങ്ങുമ്പോൾ. 34 വർഷമായി സ്ഥിരം കാടുകയറിക്കൊണ്ടിരിക്കുന്ന ഒരാൾ നടത്തുന്നതാണ്. തളിപ്പറമ്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ പഠിതാവിന്റെ ജിജ്ഞാസയോടെയും നിരീക്ഷകന്റെ കൗതുകത്തോടെയും വനസംരക്ഷകന്റെ പ്രതിബദ്ധതയോടെയും കാടാറുമാസം നാടാറുമാസം എന്ന കണക്കിൽ കഴിയുന്നയാളാണ്.

‘‘ ഇതു കാടിന്റെ മാത്രം പ്രത്യേകതയല്ല. നഗരങ്ങളിലുള്ള മൃഗശാലകൾ സന്ദർശിക്കുന്നതു പോലും വിനോദ സഞ്ചാരിയുടെ രീതികളോടെയാവരുത്. സംശയങ്ങളും ചോദ്യങ്ങളും അടങ്ങാത്ത കൊച്ചുകുട്ടിയുടെ മനസ്സായിരിക്കണം അപ്പോൾ. പഠിക്കുക. കാടിനെക്കുറിച്ച്. അവിടുത്തെ നിയമങ്ങളെക്കുറിച്ച്’’.

അടുത്തിടെയുണ്ടായ 3 ദാരുണ സംഭവങ്ങൾ ഈ നിരീക്ഷണങ്ങളെ കൂടുതൽ പ്രസക്തമാക്കുന്നു. വയനാട്ടിൽ വിനോദ സഞ്ചാരി ആനയുടെ ചവിട്ടേറ്റു മരിച്ചത്, മസിനഗുഡിയിൽ ആനയെ പെട്രേളൊഴിച്ചു കൊന്നത്, പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച കേസിൽ പ്രതികൾ അറസ്റ്റിലായത്.

tent-stay3

‘‘ ആദ്യത്തേത് തികച്ചും നിർഭാഗ്യകരമായ സംഭവമാണ്. ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ഒന്ന്. ലൈസൻസില്ലാതെയാണെങ്കിൽ ആ റിസോർട്ട് എങ്ങനെ ഇത്രയും കാലം എങ്ങിനെ പ്രവർത്തിച്ചു എന്നതിന് അധികൃതർ ഉത്തരം പറയേണ്ടതുണ്ട്. ലഭ്യമായ വിവരങ്ങൾ വച്ച് ആർക്കും മനസ്സിലാവും ; ടെന്റുകൾ കെട്ടിയിരിക്കുന്നത് ആനത്താരയിലാണ്. ഇത് അനുവദനീയമല്ല. ആന അതിന്റെ പരമ്പരാഗത വഴിയിലടെ നടക്കുകതന്നെ ചെയ്യും. ആ വഴിക്കുള്ള തടസ്സങ്ങൾ തകർക്കും. ഒട്ടും ശ്രദ്ധിക്കാതെ ഇങ്ങനെയൊരു സാഹചര്യം വരുത്തിയിട്ട് എല്ലാവരും പറയുന്നത് ആന ചവിട്ടിക്കൊന്നു, ആന ആക്രമിച്ചു കൊന്നു എന്നൊക്കെയാണ്. ഇത് ആ മൃഗത്തോട് അറിയാതെ തന്നെ ഒരു ശത്രുത ഉണ്ടാക്കാൻ കാരണമാകുന്നു. ആവാസ വ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളായ മൃഗലോകത്തോട്  വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുമ്പോൾ വന–പ്രകൃതി നിയമങ്ങളിലെ പരമ പ്രധാനമായ പാഠങ്ങൾ വെറുതെയാവുന്നു. നിലവിൽ, വനമേഖലയോടു ചേർന്ന കൃഷിചെയ്യുന്നവരും മ‍ൃഗങ്ങളും കടുത്ത ശത്രുതയിലാണെന്നോർക്കുക. മൃഗങ്ങളുടെ രീതികൾ വിശാലമായ രീതിയിൽ ഉൾക്കൊണ്ട് ഇത്തരം സംഘട്ടനങ്ങൾ പരിഹരിക്കുക കൂടിയാവണം വന–പഠന യാത്രകളടെ ലക്ഷ്യം’’

21 വർഷമായി വനമേഖലയിൽ  ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിൽ  പ്രവർത്തിക്കുന്ന സംരംഭകൻ കൂടിയാണ് വിജയ്. ആ നിലയ്ക്കും കുറേ കാര്യങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. രാജ്യത്തെ പല പ്രമുഖ റിസോർട്ടുകളിലും ജനറൽ മാനേജർ ആയോ അവയുടെ നിർമാണ സമയത്ത് കൺസൾട്ടന്റായോ പ്രവർത്തിച്ചിട്ടുണ്. ഇപ്പോൾ കർണാടകത്തിലെ  കബനിയിൽ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.

‘‘പത്തുവർഷത്തിനുള്ളിലാണ് റിസോർട്ട് സംസ്കാരം ഇങ്ങനെ വ്യാപകമായത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്തി. ചിലത് ഹോം സ്റ്റേ എന്ന പേരിൽ. അടുത്തിടെ  മസിനഗുഡിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരംസ്ഥാപനങ്ങൾ കണ്ടെത്തി അടപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. നല്ല നിലയിൽ, ഇക്കോ ടൂറിസം എന്ന സംസ്കാരം ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾപോലും പിന്നീട് പിടിച്ചു നിൽക്കാൻ കോംപ്രമൈസ് ചെയ്യുന്ന കാഴ്ചയും കണ്ടു.

വിനോദസഞ്ചാരി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എളിമ്പിലേരിയിലെ റെയിൻഫോറസ്റ്റ് റിസോർട്ടിലെ ടെന്റുകൾ.
വിനോദസഞ്ചാരി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എളിമ്പിലേരിയിലെ റെയിൻഫോറസ്റ്റ് റിസോർട്ടിലെ ടെന്റുകൾ.

ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയുടെ ആദ്യത്തേതുമായ ജിം കോർബറ്റ് നാഷനൽ പാർക്കിൽ പ്രവർത്തിച്ചിരുന്ന റിസോർട്ടുകൾ പലതും രാജ്യാന്തരതലത്തിൽത്തന്നെ പ്രശസ്തരായ പലർക്കും ആതിഥ്യമരുളിയിട്ടുള്ളതും പ്രവർത്തന രീതികൊണ്ട് അവരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ളതുമാണ്. എന്നാൽ അടുത്ത കാലത്ത് അവിടെപ്പോയപ്പൾ സ്ഥിതി പരമദയനീയമായിരുന്നു. പലയിടത്തും വിവാഹങ്ങൾ നടത്തുന്നു, കോർപ്പറേറ്റ് കമ്പനികൾ പാർട്ടി നടത്തുന്നു. മൃഗങ്ങളുടെ വഴിത്താരയിലേക്ക് ടെന്റുകൾ കെട്ടി പാർട്ടികൾ നടത്തുന്നു.’’

പല പ്രമുഖ ബ്രാൻഡുകളുടെയും റിസോർട്ടുകളിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുണ്ട് വിജയ്. ‘‘ പരിസ്ഥിതി ആവശ്യപ്പെടുന്ന അച്ചടക്കത്തിൽ ന്ന് അവർ വ്യതിചലിക്കുമ്പോൾ കലഹിക്കേണ്ടി വന്നിട്ടുണ്ട്. കുശാൽ നഗറിൽ ഒരു റിസോർട്ടിലെ കോട്ടേജ് നിർമാണത്തിനിടെ ആന വന്നു മതിൽ ഇടിച്ചു. പൊതുവെ ആവിടെ അങ്ങിനെ ആന വരാറില്ല എന്ന് അവർ പറഞ്ഞെങ്കിലും അന്വേഷണത്തിൽ മനസിലായി അതൊരു ആനത്താരയാണെന്ന്. പിന്നീട് നിർമാണ ക്രമീകരണങങളിൽ മാറ്റം വരുത്തിച്ചു.

ഹോം സ്റ്റേയ്ക്ക് ലൈസൻസ് സമ്പാദിച്ചാൽ അടുത്ത ദിവസം തന്നെ അവിടെ ടെന്റുകൾ കെട്ടും. റവന്യൂഭൂമിയിൽ ടെന്റ് കെട്ടാൻ പ്രത്യേക അനുവാദം വേണ്ട എന്ന നിയമത്തിലെ ചെറിയൊരു പഴുത് ഉപയോഗിച്ചാണ് ഇത് ചെയ്യുന്ന.് ഇതുമിക്കവാറും ആനത്താരയിലോ മറ്റുമൃഗങ്ങൾ ധാരാളമുള്ള പ്രദേശത്തോ ആയിരിക്കും. പാമ്പുകളോ, വിഷമുള്ള ചിലന്തികളോ ഇവിടെ ഉണ്ടാവില്ല എന്ന് എങ്ങിനെ ഉറപ്പിക്കാൻ പറ്റും’’

tent-stay1

മലയാളിയും കാടും

ഇന്ത്യയിലെ 103 നാഷനൽ വൈൽഡ് ലൈഫ് പാർക്കുകളിൽ 72 എണ്ണത്തിലും വിജയ് പോയിട്ടുണ്ട്. ആദ്യ കാടുകയറ്റം മുംബൈയെലി സഞ്ജയ്  ഗാന്ധി പാർക്കിലായിരുന്നു. 506 വൈൽഡ്‌ലൈഫ് സാങ്‌കച്വറികളിൽ 389 എണ്ണത്തിലും പോയിട്ടുണ്ട്. ഇവിടെ നിന്നൊക്കെ പഠിച്ചതിൽ പ്രധാനപ്പെട്ട ഒരു കാര്യം – ‘‘കാടിനു നിരക്കാത്ത കാടത്തം കാട്ടുന്നവരിൽ മുമ്പിൽ മലയാളികളാണ്’’.

‘‘എറിഞ്ഞു പൊട്ടിച്ച ബീർകുപ്പിയിൽ ചവിട്ടു കാലുപഴുത്ത് ആനകൾ ചരിഞ്ഞ സംഭവങ്ങൾ ഒട്ടേറെ. ടൈഗർ റിസർവുകളിൽ വണ്ടികൾ നിർത്താൻ പാടില്ല എന്നാണ് നിയമം. വണ്ടി നിർത്തി സെൽഫിയെടുക്കുന്ന യുവാക്കളുടെ പക്വതയില്ലായ്മ മനസിലാക്കാം. നിലത്ത് വിരിയൊക്കെവച്ച് കുടുംബസമേതമിരുന്നു ഭക്ഷണം കഴിക്കുന്നവരോട് എന്തു പറയാൻ. ബാക്കി വരുന്ന ഭക്ഷണം മൃഗങ്ങളെ തീറ്റിക്കാനും ഉത്സാഹിക്കുന്നുണ്ട് ചിലർ. വിവരമുള്ളവർക്കുപോലും കാട്ടിൽ വിവേകം നഷ്ടപ്പെടുന്നു.’’

മൃഗാവകാശങ്ങൾക്കു വേണ്ടി

പരിസരത്തൊക്കെ പാമ്പിനെക്കണ്ടാൽ ആളുകൾ വിളിക്കുന്ന പാമ്പുപിടുത്തക്കാരൻ കൂടിയാണ് വിജയ്. അങ്ങനെ പറയുമ്പോൾ അദ്ദേഹം തിരുത്തും. ‘‘ പാമ്പ് സംരക്ഷകൻ’’. ഇരിട്ടി, കൊട്ടിയൂർ ഭാഗങ്ങളിൽ ജനവാസകേന്ദ്രത്തിലറങ്ങിയ രാജവെമ്പാലകളെയടക്കം പിടിച്ചു കാട്ടിൽ വിട്ടിട്ടുണ്ട്. ഒരു നിബന്ധനയുണ്ട്. വീടനകത്തോ, വീടിനോടു ചേർന്ന സ്ഥലത്തോ കാണുന്ന പ ാമ്പുകളെ മാത്രമേ പിടിക്കൂ. അല്ലെങ്കിൽ, ഉപദ്രവിക്കാതിരിക്കുക. അവ തനിയെ പൊയ്ക്കോളും.

‘‘കൊട്ടിയൂരിൽ നാട്ടുകാർ പരിഭ്രാന്തരായി വിളിച്ചു പറഞ്ഞതനുസരിച്ചുപോയപ്പോൾ ഒരു സ്ഥലത്ത് മുട്ടയിടാറായ രാജവെമ്പാലയെ ആണു കണ്ടത്. പിടിച്ചു കാട്ടിൽവിടണം എന്നായിരുന്നു വനപാലകരുടെപോലും ആവശ്യം. ഞാൻ സമ്മതിച്ചില്ല. മുട്ടയിട്ട് വിരിയുന്നതുവരെ അതിനു കാവൽനിൽക്കാൻ ഞാൻ തയ്യാറായി.’’

tent-stay

വീട്ടുപരിസരങ്ങളിൽ നിന്നു പിടിക്കുന്നപാമ്പുകളെ പിടിച്ച് കാമറയ്ക്കു പോസ് ചെയ്യുന്നതൊക്കെ കാണാറില്ലേ. അവയുടെ ശരീരത്തിൽ തൊടുന്നതുതന്നെ തെറ്റാണ്. അങ്ങനെ ചെയ്യാതെതന്നെ അവയെ പിടിച്ചു അവയുടെ ആവാസവ്യവസ്ഥയിൽ വിടാമല്ലോ. ഈ രീതിയിലുള്ള പാമ്പുപിടിത്തം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു 2016ൽത്തന്നെ വനംവകുപ്പിന് കത്തെഴുതിയിരുന്നു. ഒടുവിൽ ഉത്ര എന്ന യുവതിയുടെ മരണം വേണ്ടി വന്നു അധികൃതരുടെ കണ്ണുതുറപ്പിക്കാൻ.’’

‘‘ കാട് എന്നാൽ വലിയ കുറേ മൃഗങ്ങൾമാത്രമാണ് എന്ന ധാരണ തിരുത്തുക. സൂക്ഷ്മജീവികളും സസ്യങ്ങളുമൊക്കെ അടങ്ങുന്ന വലിയൊരു ആവാസ വ്യവസ്ഥയാണ അത്. സൂക്ഷ്മനിരീക്ഷണത്തിൽ മാത്രം പിടിതരുന്ന ഒട്ടേറെ ഭാവങ്ങൾ കാടിനുണ്ട്. ഉദാഹരണത്തിന് കടുവ ഉറങ്ങുമ്പോഴുള്ള കാടല്ല അത് ഉണർന്നെണീറ്റ് ഇരപിടിക്കാൻ ഒരുങ്ങുമ്പോൾ. അപയാ സൂചന നൽകുന്ന കുരങ്ങുകളും പക്ഷികളുമൊക്കെയായി അപ്പോൾ അത് വേറൊരു കാടാണ്.അതിനെയൊക്കെ മനസിലാക്കാനും പരിസ്ഥിതിക്ക് അവയുടെ സംഭാവന പഠിക്കാനുമൊക്കെയായിരിക്കണം വനയാത്രകൾ. ഇതാണ് ഇക്കോ ടൂറിസത്തിന്റെ അന്തസ്സത്ത.

ഇത്രയും കാലത്തെ പ്രവർത്തന പരിചയത്തി‍ൽ നിന്നുരുത്തിരിഞ്ഞുവന്ന പാഠങ്ങളുമായി ഒരു ഇക്കോ ടൂറിസം പദ്ധതിയാണ് അടുത്തലക്ഷ്യം. പരിസ്ഥിതി ക്യാംപുകളും വിദഗ്ധരുടെ ക്ലാസുകളുമൊക്കെ അടങ്ങുന്ന വിശാലമായ വനസാക്ഷര യാത്രകൾ.’’ – വിജയ് പറഞ്ഞു നിർത്തുന്നു.

English Summary: Vijay Neelakandan about Wild Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com