ആനക്കൂട്ടങ്ങളും കാട്ടുകൊമ്പൻമാരും; ആനക്കാഴ്ചയിൽ മൂന്നാർ
Mail This Article
മൂന്നാർ ∙ കാട്ടുക്കുറിഞ്ഞിയും വരയാടുകളും മാത്രമല്ല മൂന്നാറിനെ പ്രശസ്തമാക്കിയത് കാട്ടുകൊമ്പനാലും ആനക്കൂട്ടങ്ങളും കൊണ്ട് അനുഗ്രഹീതമാണ് മൂന്നാർ. കാട്ടാനകളുടെ എണ്ണത്തിലും ഇപ്പോൾ വർധനയുണ്ട്. മുൻകാലങ്ങളിൽ എസ്റ്റേറ്റുകളിൽ കാട്ടാനകൾ ധാരാളമായിരുന്നു. ഇപ്പോൾ ടൂറിസം ഏറിയതോടെ ആനക്കൂട്ടങ്ങളെ രാത്രിയോ വെളുപ്പിനോ മാത്രമാണ് കണ്ടിരുന്നത്.
സന്ദർശകർ കുറഞ്ഞതോടെ മാട്ടുപ്പെട്ടി, കുണ്ടള മേഖലകളിലെ പുൽമേടുകളിൽ സ്ഥിരമായി കാട്ടാനക്കൂട്ടം കാണാനായി. ഇപ്പോൾ മാട്ടുപ്പെട്ടി പുൽമേടുകളിൽ 3 കുട്ടികളും അവയുടെ അമ്മമാരെയും കാണാം. ഒപ്പം രണ്ട് പിടിയാന വേറെയും. കാട്ടുകൊമ്പൻമാർ എല്ലാ സ്ഥലത്തും കാണാമെന്ന അവസ്ഥയിലാണ്. ഓരോ കൊമ്പനാനകൾക്കും അവരവരുടെ പ്രത്യേക സ്ഥലത്തുകൂടിയാകും നീങ്ങുക.
കാട്ടുകൊമ്പന്മാരുടെ ഇടയിൽ പടയപ്പ എന്ന കൊമ്പൻ വാഗുവരൈ, രാജമല തുടങ്ങി പെരിയവരൈ വഴി മൂന്നാർ ടൗൺ വരെ അവനെത്തും. സെവൻമല, നല്ലതണ്ണി കല്ലാർ മേഖലകളിലാകട്ടെ ഗണേശനും ചില്ലിക്കൊമ്പനുമാണ് കറങ്ങി നടക്കുന്നത്. ഇവർ രണ്ടും ഒന്നിച്ച് പലപ്പോഴും നടക്കാറുണ്ട്. മൂന്നാർ ടൗണിൽ എത്തി പച്ചക്കറിക്കടകൾ, പഴക്കടകളും കുത്തി തുറന്ന് ശാപ്പാട് കുശാലാക്കാറുണ്ട്.
മാട്ടുപ്പെട്ടി, കുണ്ടള മേഖലകളിൽ ഹോസ് കൊമ്പൻ, ഊശികൊമ്പൻ (സൂചി പോലെ കൊമ്പുള്ളതിനാൽ) , സുഗുണൻ എന്നിങ്ങനെ മൂന്നെണ്ണം എത്താറുണ്ട്. ഇതിൽ ഹോസ് കൊമ്പനും ഊശികൊമ്പനും ഇണകളെപ്പോലെ കഴിഞ്ഞിരുന്നതിന്റെ വിദൂര ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. നല്ലകാലം മുൻപ് ഊശികൊമ്പൻ അസുഖം ബാധിച്ചു ചരിഞ്ഞു.
ഇതോടെ ഹോസ് കൊമ്പൻ മാട്ടുപ്പെട്ടിയിലെ ആനക്കൂട്ടത്തോടൊപ്പം ഉണ്ട്. സുഗുണനാകട്ടെ സൽ സ്വഭാവിയാണ് അരുവിക്കാട്, മാട്ടുപ്പെട്ടി ഭാഗത്തെ സ്ഥിരം സന്ദർശകനാണ്. പട്ടാപകൽ ബോട്ടിങ് പരിസരത്തുള്ള കടകൾ തുറന്ന് പഴങ്ങൾ അകത്താക്കുന്ന ഒരു പ്രവണത ഇവനുണ്ട്. മറ്റു ശല്യമൊന്നുമില്ല. കാട്ടാനകളെ ഉപദ്രവിക്കാതെ ഇരുന്നാൽ പ്രതികാരബുദ്ധിയുണ്ടാവില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
English Summary: Elephants roam free in Munnar