ADVERTISEMENT

പച്ചയ്ക്കാണ് ഏറ്റവും സൗന്ദര്യമെന്ന് ഗവിയിലെ കാഴ്ചകൾ കാണുമ്പോൾ അറിയാതെ തോന്നിപ്പോകും. അത്രയേറെ സുന്ദരമാണ് ആ കാനന ഹരിതാഭ. കാടിനു നടുവിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര. കടുത്ത വേനലിലും ചൂടിന്റെ കാഠിന്യം തെല്ലുമേൽക്കാത്ത ആ പച്ച മേൽക്കൂരയ്ക്കു താഴെ വിശേഷങ്ങൾ പറയുന്ന പക്ഷികളെയും ആനകളെയും കാട്ടുപോത്തുകളെയുമൊക്കെ യാത്രാമധ്യേ കാണാം. കുണുങ്ങി ഓടുന്ന കാട്ടരുവികൾ കിന്നാരം പറഞ്ഞുകൊണ്ട് പോകുന്ന കാഴ്ചകൾക്കും ആ യാത്രയിൽ സാക്ഷിയാകാം.

gavi-travel6

പത്തനംതിട്ട ജില്ലയിലെ അതിപ്രശസ്തമല്ലാതിരുന്ന ഗവി എന്ന സ്വർഗഭൂമിയിലേക്കു സഞ്ചാരികളെ എത്തിച്ചതിൽ ഓർഡിനറി എന്ന മലയാള ചിത്രത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. കാട്ടിലൂടെ നീളുന്ന ഗവി യാത്ര ഓരോ സഞ്ചാരിക്കു പുത്തനനുഭവമായിരിക്കും. ധാരാളം സഞ്ചാരികൾ  കാട് കാണാനിറങ്ങുന്നതു കൊണ്ടുതന്നെ നിരവധി സൗകര്യങ്ങളാണ് സർക്കാർ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ട്രെക്കിങ്ങും വനംവകുപ്പിന്റെ സംരക്ഷണത്തിൽ ടെന്റിൽ താമസവുമൊക്കെ അതിൽ ചിലതുമാത്രം.  

gavi-travel2

നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി  സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്. വിവിധ തരം പക്ഷികളും വന്യമൃഗങ്ങളും നിറഞ്ഞ ഈ കാനന സൗന്ദര്യം സഞ്ചാരികളുടെ മനസ്സിളക്കും. മലമുഴക്കി വേഴാമ്പലടക്കമുള്ള മുന്നൂറിലധികം പക്ഷികൾ ഈ കാടുകളിൽ  അധിവസിക്കുന്നുണ്ട്. മാത്രമല്ല, നമുക്ക് ഒട്ടും തന്നെ പരിചിതമല്ലാത്ത പല വൃക്ഷങ്ങളും ചെടികളും പൂക്കളും ഈ ഹരിതഭൂവിന് സ്വന്തമാണ്. ആനയും കടുവയും കരടിയും പുലിയുമടക്കം അറുപതിലേറെ ഇനം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഈ കാടിനുള്ളിൽ വസിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. 

gavi-lake-2

മനോഹരമായ തടാകക്കാഴ്ചകൾ ഗവിയുടെ ശോഭ കൂട്ടുന്നു. സന്ദർശനത്തിന് എത്തുന്നവർക്ക് താമസിക്കാനായി മരത്തിനു മുകളിലായി ചെറിയ വീടുകളുണ്ട്. കാടിനുള്ളിൽ ടെന്റുകളിലും താമസിക്കാം. ട്രെക്കിങ് പ്രിയർക്കു ഗൈഡിന്റെ സഹായത്തോടെ കാടിനുള്ളിലേക്ക് ട്രെക്കിങ് നടത്താനുള്ള സൗകര്യമുണ്ട്. വിനോദത്തിനായി വള്ളത്തിലുള്ള യാത്രയും സൂര്യാസ്തമയ കാഴ്ചകളുമൊക്കെ ആസ്വദിക്കാം. കുന്നുകളും സമതലങ്ങളും ചോലക്കാടുകളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഈ ഭൂഭാഗത്തിനു നിറഞ്ഞ സൗന്ദര്യം നൽകുന്നു. പക്ഷിനിരീക്ഷകരുടെ സ്വർഗമെന്നു വിശേഷിപ്പിക്കാൻ കഴിയുന്നത്രയും പക്ഷിജാലങ്ങളെ ഇവിടെ കാണാം. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളും വരയാടുകളും മാത്രമല്ല, മൂന്നിനത്തിൽ ഉൾപ്പെട്ട വേഴാമ്പലുകളും ഭാഗ്യമുണ്ടെങ്കിൽ അതിഥികളുടെ കണ്ണിനു വിരുന്നാകും. 

സഞ്ചാരികളുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം വനത്തിന്റെയും വന്യജീവികളുടെയും സ്വാഭാവിക ജീവിത താളത്തിനു കോട്ടം വരുത്തുന്നു എന്ന അവസ്ഥ വന്നതോടെ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുകയും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം സന്ദർശനാനുമതി നൽകുകയുമാണ് ഇപ്പോൾ. 

എങ്ങനെ എത്തിച്ചേരാം?

പത്തനംതിട്ടയിൽനിന്നു ഗവി വരെ 109 കിലോമീറ്ററാണ് ദൂരം. പത്തനംതിട്ടയിൽനിന്നു കുമളിയിലേക്ക് മൂഴിയാർ, കൊച്ചുപമ്പ, പച്ചക്കാനം, ഗവി വഴി കെഎസ്ആർടിസി ബസ് സർവീസുണ്ട്.

ഏറ്റവുമടുത്ത വിമാനത്താവളം കൊച്ചി രാജ്യാന്തര വിമാനത്താവളമാണ്. ട്രെയിൻ മാർഗമാണ് യാത്രയെങ്കിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങണം അവിടെനിന്നു 133 കിലോമീറ്റർ സഞ്ചരിച്ചാൽ ഗവിയിലെത്താം.

English Summary: Gavi Eco Tourism Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com