ADVERTISEMENT
puthucherry

ചെറുപ്പക്കാർ സ്വസ്ഥമായി അവധി ആഘോഷിക്കാൻ പോകുന്ന സ്ഥലമാണ് പുതുച്ചേരി. യുവാക്കൾ തുള്ളിച്ചാടുന്ന ബീച്ചുകളാണ് പുതുച്ചേരിയുടെ ആവേശം. ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരിയുടെ പഴയകാല പ്രതാപം ഇന്നും അതേപടി നിലനിൽക്കുന്നു. മഞ്ഞയും കാവിയുമായി പെയിന്റിൽ മുങ്ങിയ കെട്ടിടങ്ങൾ. റിക്ഷകളുടെ മണിയടി ശബ്ദം. ആൺ–പെൺ വ്യത്യാസമില്ലാതെ നിക്കറും ഷർട്ടുമണി‍ഞ്ഞ് സൈക്കിളിൽ പായുന്ന നാട്ടുകാർ. പുതുച്ചേരിയെന്നു പേരു മാറ്റിയെങ്കിലും പോണ്ടിച്ചേരി ഇപ്പോഴും പഴയ പോണ്ടി തന്നെ.

സുപ്രീകോടതിയുടെ ഉത്തരവിനു ശേഷം പോണ്ടിച്ചേരി ‘ഡ്രൈഡായി’. മുക്കിലും മൂലയിലും പ്രവർത്തിച്ചിരുന്ന മദ്യശാലകൾ പൂട്ടിയെങ്കിലും ആ നാട്ടിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. ഫ്രഞ്ചുകാർ നിർമിച്ച വീടുകൾ കാണാനായി തെരുവിലൂടെ നടന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചത്. Rue saint Louis, Rue De La Marine, Rue Surcouf, Rue Romain Rolland... തെരുവുകളുടെ പേരുകൾ ഇങ്ങനെയൊക്കെയാണ്. ഇന്റർലോക്ക് ഹോളോ ബ്രിക്സ് പതിച്ച് ‘റ്യൂ’കൾ (റോഡ്) പുതുക്കിയിട്ടുണ്ടെങ്കിലും ഫ്രഞ്ച് വാസ്തു വിദ്യയിൽ നിർമിച്ച കെട്ടിടങ്ങൾ അതേപടി നിലനിൽക്കുന്നു. ആനയ്ക്ക് കടക്കാവുന്നത്രയും വീതിയും ഉയരവുമുള്ള വാതിലും അതിന്റെ പകുതിയോളം വലുപ്പമുള്ള ജനലുകളുമുള്ള കെട്ടിടങ്ങളെല്ലാം ഫ്രഞ്ചുകാരുടേതാണ്. ടൂറിസം സീസണാകുമ്പോൾ അവർ ഫ്രാൻസിൽ നിന്നു പോണ്ടിച്ചേരിയിലെത്തും. ഒക്ടോബർ– ജനുവരി മാസങ്ങളിൽ പോണ്ടിച്ചേരിയിൽ ഫ്രഞ്ച് ചാകരയാണ്!

puthucherry1

ഓറോവിൽ, അതാണ് പോണ്ടിച്ചേരിയിലെ വലിയ കാഴ്ച. സുവർണ ഗ്ലോബും അതിനെ ചുറ്റിയുള്ള ആശ്രമങ്ങളുമാണ് ഓറോവിൽ. ആയിരക്കണക്കിനാളുകളുടെ മുപ്പതു വർഷക്കാലത്തെ അധ്വാനമാണ് ആയിരം ഇതളുകളുള്ള ഗ്ലോബ്. സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗോളത്തിന്റെ മധ്യത്തിലൊരു ക്രിസ്റ്റൽ ഗ്ലാസുണ്ട്. ആശ്രമ പരിസരവും കാനനവും ചുറ്റിക്കറങ്ങാൻ രണ്ടു മണിക്കൂർ പോരാ.

puthucherry5

പോണ്ടിച്ചേരിയിലെ ആഘോഷങ്ങളുടെ തീരമാണു പാരഡൈസ് ബീച്ച്. ബീച്ചിലെത്താൻ നീലത്തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യണം. കൂടല്ലൂർ മെയിൻ റോഡിനരികിലുള്ള ചുണ്ണാമ്പർ ബോട്ട് ഹൗസിൽ നിന്നാണ് ബോട്ട് പുറപ്പെടുന്നത്. ഡപ്പാൻകൂത്തിന്റെ അകമ്പടിയിൽ നനഞ്ഞൊലിച്ച് ചെറുപ്പക്കാർ‌ സ്വർഗത്തിലെത്തിയ പോലെ നൃത്തം ചെയ്തു. തിരമാലകളിലേക്ക് പാഞ്ഞു കയറിയും തീരത്ത് ഓടിക്കളിച്ചും വേറെ കുറേയാളുകൾ ആഘോഷത്തിന്റെ മധുരം ഇരട്ടിയാക്കി.

അരബിന്ദോ ആശ്രമമാണ് പോണ്ടിച്ചേരിയുടെ ലാൻഡ് മാർക്ക്. ജീവിത ലാളിത്യം പ്രചരിപ്പിച്ച അരവിന്ദ ഘോഷിന്റെ സ്മൃതികുടീരമാണ് അവിടെ കാണാനുള്ളത്. സ്വാന്ത്ര്യ സമര സേനാനിയായിരുന്ന അരവിന്ദ ഘോഷിന്റെയും അമ്മയുടെയും മൃദേഹങ്ങൾ സംസ്കരിച്ച സ്ഥലം പോണ്ടിയുടെ മുഖബിംബമായി ലോകം മുഴുവൻ അറിയപ്പെടുന്നു. പുതുച്ചേരിയിൽ സന്ദർശകരെ ആഹ്ലാദിപ്പിക്കുന്ന സ്ഥലമാണ് ബൊട്ടാണിക്കൽ ഗാർഡൻ. കുട്ടികളും കുടുംബങ്ങളുമായി കുറേയാളുകൾ അവിടെയുണ്ടായിരുന്നു. ജലധാരായന്ത്രം, കുട്ടികൾക്കുള്ള തീവണ്ടി, അലങ്കാരമത്സ്യ പ്രദർശനം, ജാപ്പനീസ് റോക്ക് തുടങ്ങിയവയാണ് ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്ചകൾ. ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്ത് തടിയൻ മരങ്ങളും ഔഷധച്ചെടികളും പടർന്നു പന്തലിച്ചു നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com