ആതിരപ്പിള്ളി മുതൽ നോഹ്കാളികൈ വരെ; പോകാം മനോഹര വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര
Mail This Article
മലകളുടെ മുകളിൽ നിന്നും മാരിവില്ലുകളെ പൊഴിച്ചിട്ട് ചിതറി തെറിക്കുന്ന ജലപ്രവാഹം. താഴെ നിന്ന് അത് നോക്കി നില്‍ക്കാൻ എന്ത് രസമാണ്. വെള്ളച്ചാട്ടങ്ങൾ എന്നും കാണാൻ ആള് കൂടും എന്നതാണ് സത്യം. ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും കാഴ്ചയെ പിടിച്ചു നിർത്തുന്ന മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുണ്ട്, അവയൊക്കെ ആകർഷകങ്ങളുമാണ്, പ്രത്യേകിച്ച് മഴക്കാലങ്ങളിൽ. രാജ്യത്തെ ഏറ്റവും മനോഹരമായ ചില വെള്ളച്ചാട്ടങ്ങളെ പരിചയപ്പെടൂ.
നോഹ്കാളികൈ
ബംഗ്ളദേശിന്റെയും ഭൂട്ടാന്റെയും ഇടയ്ക്കുള്ള വെള്ളച്ചാട്ടമാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടത്തിൽ ഒന്നായ ഇതിനു 1110 അടിയാണ് ഉയരം. കാടിന്റെ ഏതോ ഇടങ്ങളിൽ നിന്നും ആവിര്‍ഭവിച്ച് ഒരു കുഴലിൽ നിന്നെന്ന പോലെ വലിയ മലയിൽ നിന്നും താഴേയ്ക്ക് കുതിച്ചൊഴുകുന്ന ഈ പ്രവാഹത്തിന്റെ ഭംഗി പറഞ്ഞറിയിക്കാനാകില്ല.
വളരെ പ്രത്യേകതകൾ നിറഞ്ഞ ഈ വെള്ളച്ചാട്ടത്തിന്റെ പേരിനും ഉണ്ടൊരു കഥ പറയാൻ. കാലീക്കായി എന്ന ഒരു പെൺകുട്ടിയുടെ ഭർത്താവ് ആകസ്മികമായി കൊല്ലപ്പെടുന്നു, ഒപ്പം മകളും. മകളുടെ മുറിഞ്ഞ വിരലുകൾ സ്ത്രീയ്ക്ക് ഈ നദിയിൽ നിന്നും ലഭിച്ചപ്പോൾ കാ ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്ക് ചാടി. അതിനു ശേഷമാണ് ഇതിനു ഈ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. എന്തുതന്നെയായാലും അതിമനോഹരമാണ് ഇവിടുത്തെ ട്രെക്കിങ്ങ് ഏരിയകൾ. ചാട്ടത്തിന്റെ അടിയിൽ നിന്നും നാടാകെട്ടിയ സ്ഥലങ്ങളിലേക്ക് ആളുകൾക്ക് നടന്നു കയറാനാകും.മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് ഇവിടം സന്ദർശിക്കുന്നതാണ് നല്ലത്.
ചിത്രക്കോട്ട്
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വീതിയുള്ള ഒരു വെള്ളച്ചാട്ടമാണിത്. 980 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം ഛത്തീസ്ഗഡിലാണ്. മഴക്കാലത്ത് ഈ ചാട്ടം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ഒഴുകി പറന്നു താഴേയ്ക്ക് പതിക്കുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഈ കാലം.ചെറിയ നയാഗ്ര വെള്ളച്ചാട്ടമെന്നാണ് ഇതറിയപ്പെടുന്നു തന്നെ., അതിനു കാരണം വെള്ളച്ചാട്ടത്തിന്റെ പരന്ന ആകൃതിയുമാണ്. ആത്മീയമായും ഏറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത് അതുകൊണ്ട് തന്നെ തീർത്ഥാടകരുടെ നല്ല തിരക്കും അനുഭവപ്പെടാറുണ്ട്.
ജോഗ്
രാജ്യത്തെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമായാണ് ഇത് അറിയപ്പെടുന്നത്. 890 അടിയാണ് ഇതിന്റെ ഉയരം.കർണാടകയിലാണ് ഈ ജലപ്രവാഹമുള്ളത്.രാജാ, റാണി, റോറർ,റോക്കറ്റ് എന്നീ നാല് ജലപ്രവാഹങ്ങളാണ് ജോഗ് എന്ന ജലപ്രവാഹമായി മാറുന്നത്.വെളുത്ത ജലപ്രവാഹത്തിനു പിന്നിൽ പച്ചപ്പുള്ള കാടുകളും കൂടിയുള്ളത് കാഴ്ചയുടെ പുതു വസന്തമൊരുക്കുന്നു. നദിയിൽ നീന്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്, കൂടാതെ കല്ലുകൾ കൊണ്ട് പാകിയ പ്ലാറ്റ്‌ഫോമിൽ നിന്ന് നടിയുടെ ഭംഗി ആസ്വദിക്കുകയുമാകാം.
ദൂദ് സാഗർ
ദൂദ് സാഗർ എന്ന വെള്ളച്ചാട്ടവുമായി മത്സരിക്കാൻ വേറെ ഏതു വെള്ളച്ചാട്ടത്തിനാകും?1017 അടി ഉയരത്തിലുള്ള പാല് പോലെ പതഞ്ഞൊഴുകുന്ന ജലമുള്ള ഈ ചാട്ടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഗോവയിലാണ്. ഒരൊറ്റ സ്രോതസ്സായി ഒഴുകിയെത്തുന്ന പുഴ മലനിരകളിൽ തട്ടിയും തടഞ്ഞും പല പല ശാഖകളുണ്ടാക്കി താഴേയ്ക്ക് കുതിച്ചൊഴുകിയെത്തുന്നു. ട്രെക്കിങ്ങ് വഴിയോ ജീപ്പ് വഴിയോ ഈ വെള്ളച്ചാട്ടത്തിലേക്കെത്താം.
തലക്കൊന
ആന്ധ്രപ്രദേശിലെ 270 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടം. ചിറ്റൂരിലെ ശ്രീ വെങ്കിടേശ്വര ദേശീയ ഉദ്യാനത്തിന് അടുത്താണിത്. ഒരു മാന്ത്രിക കഥയിൽ നിന്നെന്ന പോലെ ജലം മലകൾക്കിടയിലൂടെ പല വഴികളാണ് പിരിഞ്ഞു താഴേയ്ക്ക് ഒഴുകിയെത്തുന്നു. ഇത് കാണാനായി പോകാൻ സഞ്ചാരികൾക്ക് വേണ്ടി സൗകര്യത്തിനു ഒരുക്കിയിട്ട വഴികളുള്ളതിനാൽ ഇതിന്റെ മനോഹാരിത കണ്ടുനിൽക്കാനുമാകും. മരങ്ങൾക്കിടയിലൂടെ ജലം കുതിച്ചൊഴുകിയെത്തുന്ന ശബ്ദം വെള്ളച്ചാട്ടം കാണുന്നതിന് മുൻപ് തന്നെ കേൾക്കാൻ തുടങ്ങും.
ഹോഗനെക്കൽ
നരന്‍ അടക്കം നിരവധി മലയാള സിനിമകള്‍ ചിത്രീകരിച്ച സ്ഥലമാണ് തമിഴ്നാട്ടിലെ ഹോഗനെക്കല്‍. പാറക്കല്ലുകൾ നിറഞ്ഞ ഇവിടുത്തെ വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികളാണ് എല്ലാ സീസണിലും എത്തുന്നത്. കാവേരി നദിയാണ് ഈ വെള്ളച്ചാട്ടമായി മാറുന്നത്.ഇതിന്റെ കീഴിൽ കളിക്കാനുള്ള സൗകര്യങ്ങളും ബോട്ടിങ്ങിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.
ആതിരപ്പിള്ളി
24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ജലപ്രവാഹമാണിത്. കേരളത്തിലെ തൃശൂർ ജില്ലയിലാണ് ഇതുള്ളത്. ധാരാളം പക്ഷികളാലും വൃക്ഷങ്ങളാലും നിറഞ്ഞ ഈ ഇടതിന്റെ സാന്നിദ്ധ്യം വിദൂരങ്ങളിൽ നിന്ന് വരെ മനോഹരമായി മിഴികൾ കൊണ്ട് ഒപ്പിയെടുക്കാം. നിരവധിയിനം പക്ഷികളുടെയും കാട്ടുമൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രമാണ് ഇവിടം. ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണു ആതിരപ്പിള്ളി അറിയപ്പെടുന്നത്. പ്രശസ്തമായ പല സിനിമകളുടെയും ലൊക്കേഷനാകാനുള്ള ഭാഗ്യവും കേരളത്തിലെ ഈ വെള്ളച്ചാട്ടത്തിനുണ്ടായിട്ടുണ്ട് . അതിൽ പ്രശസ്തം മണിരത്നത്തിന്റെ "രാവൺ" എന്ന ചിത്രമാണ്.