നേപ്പാൾ മലനിരകളിൽ തേൻവേട്ടയ്ക്കിറങ്ങിയ നടി ലെന
Mail This Article
സ്വയം മറന്നൊരു യാത്ര. എല്ലാ തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ലെന. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയാകുന്ന ലെന പിന്നെ പ്രത്യക്ഷപ്പെടുന്നത് ഏതെങ്കിലും സുന്ദരമായ വിനോദസഞ്ചാരകേന്ദ്രത്തിലായിരിക്കും. കൂടുതലും സോളോ ട്രിപ്പുകളാണ് താരത്തിന് ഇഷ്ടം.
അങ്ങനെയാണ് 50 ദിവസം നീണ്ടുനിന്ന നേപ്പാള്‍ യാത്ര പോയത്. നേപ്പാള്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സ്വന്തം വ്ളോഗിലൂടെ ലെന സോഷ്യല്‍ മീഡിയയിലും സജീവമാണ്. സോളോ ഫീമെയില്‍ ട്രാവലര്‍ എന്ന തന്റെ വ്ളോഗിലൂടെയാണ് ലെനയുടെ യാത്രാനുഭവങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ നേപ്പാളില്‍ എത്തി തേൻവേട്ടയ്ക്ക് പോയ വിശേഷങ്ങള്‍ പങ്കുവച്ച് കൊണ്ടുള്ള പുതിയ വ്ളോഗും പുറത്തിറക്കിയിരിക്കുകയാണ് താരം.
തേൻവേട്ടക്കാരിയായ കഥ
വലിയ പ്ലാനിംഗ് ഒന്നും ഇല്ലാതെ നടത്തിയ യാത്രയായിരുന്നു നേപ്പാളിലേക്ക്. അവിടെയെത്തിയതിനുശേഷമാണ് പോകേണ്ട സ്ഥലങ്ങളൊക്കെ തീരുമാനിച്ചതെന്നു ലെന പറയുന്നു. അങ്ങനെയാണ് ഒരു സംഘം തേനെടുക്കാന്‍ കാട്ടിൽ പോകുന്നുവെന്നറിയുന്നത്. ജീവിതത്തില്‍ കിട്ടുന്ന ഇത്തരം നുറുങ്ങുവെളിച്ചങ്ങളാണ് പിന്നീട് വലിയ അനുഭവങ്ങളായി മാറുന്നത്. ലെനയുടെ വാക്കുകളിലൂടെ...
ആ സംഘത്തിനൊപ്പം മലകയറാന്‍ താനും കൂട്ടരും തീരുമാനിച്ചു. 80 വയസുള്ള ഗുരുവാണ് തേൻ വേട്ട സംഘത്തിന്റെ തലവന്‍. വെളുപ്പിന് ട്രക്കിങ് ആരംഭിച്ചു. വയസു ഏറെ പിന്നിട്ടിട്ടും ഗുരുവിന്റെ ആരോഗ്യം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ലെന പറയുന്നു. ഒഴുകുന്ന പുഴ മുറിച്ചുകടന്നും ചെങ്കുത്തായ മലകയറിയുമുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും ലെന കൂട്ടിച്ചേർത്തു.
കുത്തനെയുള്ള മലയുടെ മടക്കിലായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. അട്ടകടിയേറ്റ തന്റെ കാലിന്റെ ചിത്രവും ലെന വീഡിയോയില്‍ കാണിക്കുന്നുണ്ട്. രാത്രിയിലെ മലയടിയിലെ താമസവും ഒരുമിച്ചുകൂടിയുള്ള സംഭാഷണവുമൊക്കെ നേപ്പാള്‍ യാത്രയുടെ മാത്രം പ്രത്യേകതകളാണ്. തേന്‍ എടുക്കുന്ന രീതിയും മറ്റുമൊക്കെ വിഡിയോയില്‍ ലെന വിശദീകരിക്കുന്നുണ്ട്. നേപ്പാളിലെ തേന്‍ ലോകപ്രശസ്തമാണ്, സാധാരണ ഇങ്ങനെ ലഭിക്കുന്ന തേനില്‍ ഭൂരിഭാഗവും മത്തുപിടിപ്പിക്കുന്നതരത്തിലുള്ളതാകും. എന്നാല്‍ താന്‍ കൂടി ഉള്‍പ്പെട്ട ഈ തേന്‍ വേട്ട അത്യന്തം വിജയകരമായിരുന്നുവെന്നും ആ തേന്‍ ഏറ്റവും നല്ല പോഷക ഗുണമുള്ളതുമായിരുന്നുവെന്ന് ലെന പറയുന്നു.
നേപ്പാളില്‍ നിന്നും തവളയിറച്ചിയും തദ്ദേശീയമായി വാറ്റിയ പാനിയവുമെല്ലാം കഴിച്ച അനുഭവവും ലെനയുടെ വ്ളോഗിലുണ്ട്. തേന്‍ ശേഖരിക്കാനായി പോയ സംഘമാണ് ഈ തലമുറയിലെ അവസാനത്തെ തേൻവേട്ടക്കാർ എന്നറിഞ്ഞപ്പോള്‍ ആ യാത്രയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. യാത്രകളും വിശേഷങ്ങളും അവസാനിക്കുന്നില്ലെന്നും അടുത്തതായി അന്നപൂര്‍ണ മലനിരകളിലേക്ക് നടത്തിയ ട്രെക്കിങ്ങിന്റെ വിശേഷങ്ങളുമായി കാണാമെന്നും ലെന പറഞ്ഞുനിര്‍ത്തി.