കൽത്തൂൺ പൊഴിക്കുന്ന സംഗീതം, മാധുര്യത്താൽ അലിയിക്കുന്ന ഹൽവ; തിരുനെൽവേലിയുടെ കഥയിങ്ങനെ
Mail This Article
കൽത്തൂണുകൾ സപ്തസ്വരം പൊഴിക്കുന്ന നെല്ലിയപ്പാർ കോവിലാണ് തിരുനെൽവേലി നഗരത്തിന്റെ ഹൃദയം. എട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമിക്കുന്നത്. അന്നുതൊട്ടിന്നുവരെ കലാപ്രേമികൾക്ക് അമ്പരപ്പുസമ്മാനിക്കുന്നതാണ് പതിനാല് ഏക്കർ വിസ്തൃതിയിലെ ഓരോ നിർമിതിയും.
തമിഴ്നാട്ടിലെ തെക്കൻ ജില്ലയായ തിരുനെൽവേലിയുടെ ഭരണകേന്ദ്രം തന്നെയാണ് തിരുനെൽവേലിയെന്ന പട്ടണം. രണ്ടായിരം വർഷത്തോളം പഴക്കമുണ്ട് ഈ പട്ടണത്തിന് എന്നു ചരിത്രകാരൻമാർ പറയുന്നു.പക്ഷേ, നഗരം ഇപ്പോൾ തമിഴ് രീതിയിൽ അടുക്കും ചിട്ടയുമൊന്നുമില്ലാതെയാണിരിക്കുന്നത്. നഗരത്തിനു മുകളിൽ നെല്ലിയപ്പാർ കോവിലിന്റെ ഗോപുരം കാലത്തെ വെല്ലുവിളിച്ചു നിൽപ്പുണ്ട്.
ഇടുങ്ങിയ നഗരത്തിന്റെ മാധുര്യം ലോകമെങ്ങും എത്തിച്ച കഥ നുണയാനാണ് ആ ഹൽവ കടയിൽ കയറിയത്.തിരുനെൽവലി ഹൽവ. വെണ്ണയും ഗോതമ്പും ചേർത്തുണ്ടാക്കുന്ന, നാവിലൊന്നു തൊട്ടാൽ അലിഞ്ഞുപോകുന്നവിധമുള്ള മധുരക്കട്ടി.പാൽക്കട്ടിയെക്കാളും ഇത്തിരി വെള്ളിനിറം കൂടിയതുപോലെയാണ് കാഴ്ചയിൽ. രുചി സവിശേഷം തന്നെ. തിരുനെൽവേലിയിലെത്തുന്ന ഓരോ സഞ്ചാരിയും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഹൽവ പാഴ്സൽ വാങ്ങിപ്പോകുന്നുണ്ട്.
നഗരത്തിൽനിന്നു ക്ഷേത്രത്തിലേക്കു കയറിയപ്പോൾ തന്നെ മുതിർന്ന ആ ഗൈഡ് ഞങ്ങളെ വിടാതെ പിന്തുടർന്നു. ക്ഷേത്രത്തിന്റെ കഥകളൊക്കെ പറഞ്ഞുതരുന്നത് അദ്ദേഹമാണ്. മണിമണ്ഡപത്തിലെ ആ നാദത്തൂണുകൾക്കടുത്തേക്കാണ്ആദ്യം ഞങ്ങളെ നയിച്ചത്. കല്ലിൽനിന്നു നാദം പുറപ്പെടുവിക്കുന്ന വിദ്യ കാണിച്ച് അമ്പരപ്പിക്കാമെന്നു കരുതിക്കാണും. അങ്ങോട്ടുള്ള നടത്തത്തിൽ ഓരോ ഇഞ്ചു സ്ഥലത്തും കൽക്കലാരൂപങ്ങൾ കണ്ടപ്പോളുണ്ടായ അതിശയം അതു വേറെ. ഒറ്റത്തൂണല്ലിത്. എന്നാൽ ഒറ്റക്കല്ലിലുണ്ടാക്കിയ കൊച്ചുതൂണുകളുടെസമുച്ചയമാണ്. ഗൈഡ് മുണ്ടു മടക്കിക്കുത്തി തൂണിനടുത്തേക്കു നടന്നു. കാതോർക്കാൻ പറഞ്ഞശേഷം കൈകൊണ്ടു കൊട്ടാൻ തുടങ്ങി. സംഗീതത്തിലെ നാദങ്ങളോ രാഗങ്ങളോ പിടിയില്ലാത്തവരായിരുന്നിട്ടും ആ സംഗീതം മനസ്സിലേക്കു കടന്നുവന്നു. നാദത്തൂണുകൾ ഉള്ളിടം മണിമണ്ഡപമാണ്.
ഇനി അമ്പലത്തിന്റെ തുറക്കാത്ത ഒരു ഏരിയയിലേക്കാണു പോകുന്നത് എന്നദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കു പ്രവേശനമില്ലാത്ത ആയിരം കാൽ മണ്ഡപം. സെക്യൂരിറ്റി പ്രശ്നങ്ങൾ ഉള്ളതു കാരണം പ്രത്യേക അവസരത്തിലേആയിരം കാൽ മണ്ഡപം തുറക്കുകയുള്ളുവത്രേ. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അമ്പലത്തിന്റെ രക്ഷാധികാരിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഉള്ളിൽ കയറിയത്. ഇരുളും വെളിച്ചവും കഥകൾ മെനയുന്ന മണ്ഡപം. ഇരുട്ടായാലും ഇല്ലെങ്കിലും കണ്ണുമടച്ച് ഒരാൾക്ക് അതിലൂടെ നടക്കാനാകുംവിധമാണുനിർമിതിയത്രേ. പക്ഷേ, നമ്മൾക്കു കണ്ണടയ്ക്കാനുള്ള നേരമില്ല. തൂണുകളിലും മറ്റുമുള്ള ശിൽപ്പകലാവേലകൾ കണ്ടാസ്വദിച്ചാണ് ഓരോ സഞ്ചാരിയും നടക്കുക. അത്ര സൂക്ഷ്മതയോടെയാണ് ഓരോ ശിൽപ്പവും പണിതീർത്തിരിക്കുന്നത്.
മണിമണ്ഡപത്തിലെ മ്യൂസിക്കൽ പില്ലർ,ആയിരം കാൽ മണ്ഡപം , താമ്ര സഭ എന്നിവയാണ് നെല്ലിയപ്പാർ കോവിൽ നൽകുന്ന കലാവിരുന്നിൽ മുന്നിൽ നിൽക്കുന്നത്. അമ്പലം കണ്ടു നഗരത്തിലേക്കു തിരിച്ചിറങ്ങുമ്പോൾ ഒരു മിത്ത് കൂടി കേട്ടു.
ശിവപാർവതിമാരുടെ വിവാഹം വിഷ്ണു കണ്ടത് ഇവിടെവച്ചായിരുന്നുവെന്ന് മിത്തുകൾ പറയുന്നു. അന്നിവിടെ നിറയെ മുളകളായിരുന്നവത്രേ. മുളകൊണ്ടാണല്ലോ വേണു ഉണ്ടാക്കുന്നത്. അതുകൊണ്ട് വേണുവനം എന്നു പറയപ്പെടുന്നു. പാണ്ഡ്യകാലത്താണ് നെല്ലിയപ്പാർ കോവിൽ പടുത്തുയർത്തുന്നത്. ലിംഗരൂപത്തിലുള്ള ശിവനാണു പ്രതിഷ്ഠ. പതിനാല് ഏക്കറിൽ പരന്നുകിടക്കുന്ന അതിബൃഹത്തായ ശിൽപ്പകലാസമുച്ചയമാണ് നെല്ലിയപ്പാർ കോവിൽ.
തിരുനെൽവേലി ശിവതാണ്ഡവത്തിനു സാക്ഷിയായ അഞ്ചുസ്ഥലങ്ങളിലൊന്നാണ് എന്നും പറയപ്പെടുന്നു. ഇത്തരം സ്ഥലങ്ങളിലെല്ലാം അമ്പലമുണ്ട്. തിരുനെൽവേലിയിലേത് താമ്രം അഥവാ കോപ്പർ കൊണ്ടുള്ളതാണെന്നു മറ്റൊരുകഥയുണ്ട്. എന്തായാലും നെല്ലിയപ്പാർ കോവിൽ സ്ഥിതി ചെയ്യുന്നത് താമ്രഭരണി നദിയോരത്താണ്. ആ പേരുമായി ബന്ധമുണ്ടാകാം ഈ കഥകൾക്ക്. ഹൽവ പോലെ മാധുര്യമുള്ളതാണ് കല്ലും എന്നു തെളിയിച്ചുകൊണ്ട് നിൽക്കുകയാണു തിരുനെൽവേലിയും നെല്ലിയപ്പാർ കോവിലും.
റൂട്ട്
എറണാകുളം-തിരുവല്ല-പത്തനംതിട്ട-പുനലൂർ-തെൻമല-തെങ്കാശി-തിരുനെൽവേലി 276 Km
താമസം- നഗരത്തിലെ സ്വകാര്യഹോട്ടലുകൾ.
ഭക്ഷണം- സസ്യാഹാരങ്ങൾ പരീക്ഷിക്കുക. തനിത്തമിഴ് പ്രാതൽ ചെറുകടകളിൽനിന്നാകാം.
തിരുനെൽവേലി ഹൽവ കഴിക്കാൻ മറക്കരുത്.