ADVERTISEMENT

കൊൽക്കത്തയിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ  കുന്തിരിക്കം മണക്കുന്ന അൾത്താരയിൽനിന്ന്, കാമം പൂക്കുന്ന ചുവന്ന  തെരുവിലേക്കായിരുന്നു യാത്ര. സൊനഗച്ചിയിലാണ് കൊൽക്കത്ത യാത്ര ഞാൻ അവസാനിപ്പിക്കുക എന്നു പറഞ്ഞപ്പോൾത്തന്നെ പലരും  അർഥം വച്ച് ഒന്നു മൂളി. മറ്റുചിലർ ആക്കിയൊന്നു  ചിരിച്ചു !

സൊനഗച്ചി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവുകളിൽ ഒന്നാണ്. അവിടെ പോകാതെ എങ്ങനെയാണ് ഈ യാത്ര അവസാനിപ്പിക്കുക ?

ഉത്തര കൊൽക്കത്തയിൽ, കാമം മഴയായി പെയ്തിറങ്ങുന്ന  സൊനഗച്ചി. ആദ്യമായി ആ പേരു കേൾക്കുന്നത് അച്ചാച്ചൻ വാങ്ങിത്തന്ന ഡേവിഡ് പെരുമായന്റെ

‘ഒരു എയ്ഡ്‌സ് രോഗിയുടെ ഡയറിക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലായിരുന്നു. സൊനഗച്ചി എന്ന പേരായിരുന്നു സ്കൂൾ വിദ്യാർഥിയായിരുന്ന എന്നെ ആദ്യം ആകർഷിച്ചത്. സൊനഗച്ചി എന്ന ബംഗാളി വാക്കിന്റെ അർഥം സ്വർണമരം (Tree of Gold) എന്നാണ്. കൊൽക്കത്തയിലെ ട്രാം യാത്രയിൽ പരിചയപ്പെട്ട ഒരു ദാദയാണ് അതു പറഞ്ഞു തന്നത്.

ആ അർഥം പോലെ തന്നെയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിതവും. സ്വർണം ആലയിൽ ഉരുകി ശുദ്ധി ചെയ്യപ്പെടുന്ന പോലെയാണ് ഇവിടെയുള്ള പെണ്ണുങ്ങള്‍. മുജ്ജന്മ പാപങ്ങൾ പോക്കാൻ തിളച്ചു മറിയുന്നു, ശുദ്ധി ചെയ്യപ്പെടുന്നു.... ! 

സൊനഗച്ചിയിലേക്കുള്ള യാത്രയാണെന്നു പറഞ്ഞപ്പോൾ സുഹൃത്ത് ഹരി രണ്ടു കാര്യമേ പറഞ്ഞുള്ളൂ, ഒന്ന്, അധികം വൈകാതെ, പറ്റുമെങ്കിൽ ആറു മണിക്കു മുൻപു തന്നെ തിരിച്ചു കേറണം, അതിനുള്ളിൽ പെട്ടു പോകരുത് ! രണ്ട്, റിസ്ക് ഉണ്ടെന്ന് അറിഞ്ഞു തന്നെ പോകണം. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും സമ്മതം മൂളി യാത്രയ്ക്കുള്ള തയാറെടുപ്പുകളും തുടങ്ങി. ഞായറാഴ്ച യാത്ര പ്ലാനിട്ടു.

ഞായറാഴ്ച രാവിലെ, ആദ്യം പോയത് മദർ തെരേസ ഹൗസിലേക്കായിരുന്നു. അവിടെനിന്നു സെന്റ്പോൾസ് കത്തീഡ്രലിലേക്കു തിരിച്ചു‌. ഞാൻ ഒരിക്കൽ പോയതാണെങ്കിലും അവിടെ പോകണമെന്ന സഹയാത്രികന്റെ വാശിയായിരുന്നു പിന്നെയും ഞങ്ങളെ ആ ദേവാലയ മുറ്റത്ത് എത്തിച്ചത്. ഭക്തിയും വിശുദ്ധിയും തുളുമ്പുന്ന ദേവാലയത്തിൽ നിന്ന്  ഇനിയുള്ള യാത്ര സൊനഗച്ചിയിലേക്കായിരുന്നു. ഒരുനേരത്തെ ആഹാരത്തിനായി അടിപ്പാവാടച്ചരട് ആർക്കു മുന്നിലും അഴിക്കുന്നവരുടെ മുന്നിലേക്ക്.

ഷോവാബസാർ മെട്രോയ്ക്ക് അടുത്താണ് സൊനഗച്ചി. മൈദാൻ മെട്രോ സ്റ്റേഷനിൽനിന്നു ഷോവാബസാറിനു രണ്ടു ടിക്കറ്റ് എടുത്തു. ടിക്കറ്റ്‌ നൽകുമ്പോൾ അയാളുടെ മുഖത്തെ ചിരിയും ശ്രദ്ധിച്ചിരുന്നു. സമയം ഏതാണ്ട് മൂന്ന് മണി. മെട്രോ എത്തി. എക്സിറ്റ് അടിച്ചു സ്റ്റേഷനു പുറത്തു കടന്നു. സ്റ്റേഷനിൽനിന്നു നടക്കാവുന്ന ദൂരമേയുള്ളൂ സൊനഗച്ചിയിലേക്ക്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര തുടർന്നു. നൂറു മീറ്റർ നടക്കുമ്പോൾ കാളിയുടെ ഒരു പ്രതിമ കാണാം. അവിടെ തീരുകയാണ് മെയിൻ റോഡ്. ഇനി അങ്ങോട്ട് ഇടവഴികളും ഗല്ലികളുമാണ്. ഇടുങ്ങിയ വഴികളിലൂടെ കഷ്ടിച്ച് ഒരു ബൈക്കിന് കടന്നു പോകാം. 

സൊനഗച്ചിയിലൂടെ നടക്കുമ്പോൾ ഒരിക്കലും ഇരുവശങ്ങളിലേക്കും നോക്കരുതെന്ന് വിദഗ്ധ ഉപദേശം കിട്ടിയിരുന്നു. എപ്പോഴും നേരെ നോക്കി നടക്കുക !സൊനഗച്ചിയല്ലല്ലോ എന്ന ചിന്ത കൊണ്ടാണോ എന്തോ, ഇടയ്ക്കൊക്കെ കണ്ണുകൾ ഇടംവലം അലയാൻ തുടങ്ങി. രണ്ടു മൂന്ന് ഇടറോഡ് കയറി, ഞങ്ങൾ സ്വീറ്റ് ഷോപ്പിനു മുന്നിൽ എത്തി. ഇവിടുന്നു വലത്തേക്ക് 90 മീറ്റർ നടന്നാൽ സൊനഗച്ചി ആയെന്ന് അമ്മച്ചി പറഞ്ഞു. ആ കടയിൽ നിന്നു കാജൂ കത്ലി വാങ്ങി യാത്ര തുടർന്നു.

പക്ഷേ ചുറ്റും റസിഡൻഷ്യൽ ഫ്ലാറ്റുകൾ,പലചരക്കു കടകൾ, മെഡിക്കൽ സ്റ്റോറുകൾ.. ഒരു ടിപ്പിക്കൽ ഫാമിലി പ്ലെയ്സ്. വഴി തെറ്റിയോ? എന്നാൽ ഈ വക സംശയങ്ങൾക്കെല്ലാം പത്തു ചുവടിന്റെ കൂടി ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവസാനം കണ്ട മെഡിക്കൽ സ്റ്റോർ കഴിഞ്ഞ് സൂക്ഷം പത്തു ചുവട് കഴിഞ്ഞപ്പോൾ, രണ്ടു പേർ ഞങ്ങളുടെ അടുത്തേക്കു വന്നു. "റൂമിൽ  ആളുണ്ട്, വന്നു കണ്ടു നോക്കാം. ഇഷ്ടപ്പെട്ടു എങ്കിൽ മാത്രം കാശ് മതി!’  സൊനഗച്ചിയിലെ ആദ്യ ക്യാൻവാസിങ്

ഒരു സെക്കൻഡ് നിന്നു.! ചുറ്റും നോക്കി. ഇടറോഡിൽനിന്നു രണ്ട് സൈഡിലേക്കും വീതി കുറഞ്ഞ വഴികൾ.. അതേച്ചുറ്റി വീണ്ടും ഇടവഴികൾ. എട്ടുകാലി വല പോലെ വഴികൾ നീളുകയാണ്. അവയുടെ എല്ലാം വാതിൽക്കൽ, പെണ്ണുങ്ങൾ നിൽപ്പുണ്ട്. ഒരുവശത്ത് കൗമാരക്കാർ, നീണ്ട സാരീ ഉടുത്തും പാൻ ചവച്ചും പ്രായം കൂട്ടാൻ ശ്രമിക്കുമ്പോൾ, ഉടൽ ഇടിഞ്ഞു തുടങ്ങിയവർ ചായം കൂടുതൽ  തേച്ചും തുണിയുടെ നീളം പിന്നെയും കുറച്ചും ചെറുപ്പം ആവാൻ വെറുതെ ശ്രമിക്കുന്നു. നമ്മുടെ നോട്ടം പതിഞ്ഞു എന്ന് ഒരു സൂചന കിട്ടിയാൽ അവർ പാൻചുവപ്പ് പടർന്ന ചുണ്ട് വിടർത്തി ചിരിക്കുകയായി. 

അടുത്ത ഘട്ടം വില പേശലിന്റെയാണ്. കാറിനോ ജീപ്പിനോ വേണ്ടിയല്ല, മജ്ജയും മാംസവുമുള്ള സ്വന്തം  ശരീരത്തിനായി. ഒരു സെക്കൻഡ് ഒന്നു നിന്നു എന്നത് ശരി തന്നെ, പക്ഷേ അവരെ ശ്രദ്ധിക്കാതെ വീണ്ടും നടപ്പു തുടങ്ങി !. നടന്ന് എത്തിയത് തെരുവിന്റെ അപ്പുറത്തെ മെയിൻ റോഡിലാണ്. ഒരേ വഴി തിരിച്ചു  നടക്കുന്നത് അപകടമാണെന്ന് അറിയാവുന്നതു കൊണ്ട് വേറെ ഒരു ഇടറോഡ് വഴി വീണ്ടും തെരുവിൽ കയറി. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ചുരുക്കം ചിലയിടത്തു പെണ്ണുങ്ങൾ നിൽക്കുന്നത് കുട്ടികളുമായാണ്. 

മുന്നോട്ടു പോകും തോറും  ക്യാൻവാസ് ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. പലരും പുറകെ വരാൻ തുടങ്ങി. നാൽപതിന് അടുത്തു പ്രായമുള്ള ഒരു സ്ത്രീ നേരെ വന്നു കയ്യിൽ കയറി പിടിച്ചു. "നാൽപതു രൂപ മുതൽ ഉള്ളവരെ തരാം. ഏറ്റവും നല്ലതിന്  800 രൂപയാകും ! 

200 രൂപ എന്റെ  കമ്മിഷൻ. ജോലി ഇഷ്ടപ്പെട്ടെങ്കിൽ ടിപ്പ് വേറെ  ! 

ഇവർ കൊണ്ടു വരുന്ന ആളുകളെയും കാത്ത്, മഞ്ഞ ബൾബ് മിന്നുന്ന, പാൻ മണക്കുന്ന ഇരുണ്ട  മുറികളിൽ, ആരുടെയോക്കെയോ രേതസ്സ് ഇറ്റ കട്ടിലുകളിൽ അവർ കാത്തിരിക്കുന്നുണ്ട്; ആ  പെൺ ശരീരങ്ങൾ. അവർ  വിയർക്കുന്ന കാശു കൊണ്ടു വിശപ്പ് അടക്കാൻ കാത്തിരിക്കുന്ന, കീറിയ കൂപ്പായമണിഞ്ഞ കുട്ടികൾ അടുത്തുള്ള മുറിയിൽ ടിവിക്കു മുന്നിലും ഉണ്ടാവാം. അതിനപ്പുറം, അടച്ചിട്ട കുടുസ്സു മുറികൾക്കുള്ളിൽ എയ്ഡ്‌സ് അടക്കമുള്ള മാറാരോഗങ്ങൾക്ക് അടിപ്പെട്ടു ദിവസങ്ങൾ  എണ്ണിക്കഴിയുന്നവരും.

കാലിന്റെ അണിവിരലിൽനിന്ന് ഒരുതരം മരവിപ്പ് മുകളിലേക്കു പടർന്നു. ചുറ്റും കണ്ടിരുന്ന  ശരീരങ്ങളോട് അതുവരെ എപ്പോഴെങ്കിലും ഒക്കെ തോന്നിയിരുന്ന കാമം ആവിയായിപ്പോയ പോലെ.ആകെപ്പാടെ ഒരു മരവിപ്പ്, നടത്തത്തിനു വേഗം കൂട്ടി. എങ്ങനെയൊക്കെയോ അവരുടെ പിടി വിടുവിച്ച് ഓടി. ഉള്ളിലപ്പോഴും മരവിപ്പായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com