ഉത്സവങ്ങളുടെ നാട്ടിലെ മനംമയക്കുന്ന ബീച്ചുകൾ
Mail This Article
അമ്പലനഗരിയാണ് ഉഡുപ്പി. അറബിക്കടലിന്റെ തീരത്തെ ഈ സുന്ദരമായ പട്ടണം തീർഥാടകർക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഉത്സവത്തിനല്ലാതെ ഉഡുപ്പിയിൽ പോകാൻ പറ്റില്ല എന്നാണ് ഒരു സുഹൃത്തിന്റെ അഭിപ്രായം. ശരിയാണ്. രഥോത്സവം പോലെയുള്ള ആരാധനാരീതികളും മറ്റും നിത്യനേ നടക്കുന്നിടമാണ് ഇവിടെത്ത തെരുവുകൾ. ഉഡുപ്പിയിലെ ശ്രീകൃഷ്ണനെ കാണാനെത്തുന്നവർ ഏറെ. ഭക്തിപുരസരം ക്ഷേത്രപരിസരത്തു യാത്രയവസാനിപ്പിക്കുന്നവരുണ്ട്. എന്നാൽ ഉഡുപ്പിയിൽ രഥോത്സവങ്ങളും അമ്പലങ്ങളും മാത്രമല്ല കാണാനുള്ളത്. മറിച്ച്അതിമനോഹരമായ ബീച്ചുകളുമുണ്ട്.
ശ്രീകൃഷ്ണ അമ്പലം
അമ്പലവും മഠവും ആയിരത്തി അഞ്ഞൂറു വർഷം പഴക്കമുള്ളതാണെന്നു പറയപ്പെടുന്നു. ദ്വൈതവേദാന്തിയായ മധ്വാചാര്യരാണ് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം. ഉഡുപ്പിയിൽനിന്ന് ഒരു ദിവസംകൊണ്ടുപോകാവുന്ന ശ്രിംഗേരിയിൽ അദ്വൈത വേദാന്തിയായ ശ്രീശങ്കരൻ സ്ഥാപിച്ച മഠവുമുണ്ടെന്നതു കൗതുകം.
കഥയിങ്ങനെ
കാറ്റിലും കോളിലും പെട്ടുലഞ്ഞു ഗതി നഷ്ടപ്പെട്ട ഒരു കപ്പലിനെ മധ്വാചാര്യൻ രക്ഷപ്പെടുത്തി ഉഡുപ്പിയിലെത്തിച്ചു. കൃഷ്ണന്റെ സ്ഥലമായ ദ്വാരകയിൽനിന്നായിരുന്നു ആ കപ്പൽ പുറപ്പെട്ടത്. കപ്പലിനുള്ളിലെകൃഷ്ണവിഗ്രഹം ക്യാപ്റ്റൻ മധ്വാചാര്യർക്കു നൽകി. ആ വിഗ്രഹമാണ് ഇപ്പോൾ ഉഡുപ്പിയിലുള്ളത്. കേരള-ദക്ഷിണകന്നഡ ശൈലിയാണ് ക്ഷേത്രങ്ങൾക്ക്. നിരത്തുകളിൽ നിർത്തിയിട്ട രഥങ്ങളും വിശ്രമിക്കുന്ന ഗോമാതാക്കളെയും കാണാം.
ജാതിവെറിയോടു കലഹിച്ച ദൈവമാണു ഉഡുപ്പിയിൽ എന്നു വേണമെങ്കിൽ പറയാം. കനകദാസ ജനൽ ഇതിനുദാഹരണമാണ്. മുൻപൊരിക്കൽ ഒരു ‘താഴ്ജാതിക്കാരനെ’ പ്രധാന കവാടത്തിലൂടെ ദർശനത്തിന് അനുവദിച്ചില്ലത്രേ. ഇതിൽ പ്രതിഷേധിച്ചും ആ ഭക്തനോട് അനുഭാവം പ്രകടിപ്പിച്ചും വിഗ്രഹം ദർശനമുഖം മാറ്റി. ഇപ്പോൾ ഒരു കിളിവാതിലിലൂടെ നോക്കിയാലേ വിഗ്രഹത്തിന്റെ മുഖദർശനം കിട്ടുകയുള്ളൂ എന്ന് ഉഡുപ്പിയിലെ ഭക്തരിലൊരാൾ പറഞ്ഞു. ആ കിളിവാതിലാണ് കനകദാസജനൽ എന്നറിയപ്പെടുന്നത്.
ക്ഷേത്രം കണ്ടു കഴിഞ്ഞാൽ ബീച്ചുകളിലേക്കു ചെല്ലാം. ഭക്തിയുടെ അന്തരീക്ഷം പാടേ മാറുന്നു ഇവിടെ. അത്യാധുനിക ബോട്ടുകളിൽ സവാരി ചെയ്യാം. ഒട്ടകപുറത്തേറി സഞ്ചരിക്കാം. സായാഹ്നക്കാഴ്ചകളിലേക്കുകണ്ണുനട്ടിരിക്കാം. ആകാശപ്പറക്കൽ നടത്താം. കാപ്പ്, മാൽപ്പേ എന്നിങ്ങനെയുള്ള ബീച്ചുകളാണു പ്രസിദ്ധം. തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം സെന്റ് മേരീസ് ദ്വീപ് ആണ്. വാസ്കോഡിഗാമ ഈ ദ്വീപിൽ കാൽകുത്തിയിട്ടുണ്ടെന്നാണു മറ്റൊരു കഥ. മേരീസ് ഐലന്റ് എന്ന് വാസ്കോഡിഗാമയാണു നാമകരണ ചെയ്തത്രേ.
എങ്ങനെയെത്താം
എറണാകുളത്തുനിന്ന് ഏറെ ട്രെയിനുകളുണ്ട്.
ബസ് സർവീസുമുണ്ട്
ശ്രദ്ധിക്കേണ്ടത്
വെള്ളം ധാരാളം കുടിക്കുക. ബീച്ചുകളിൽ അപകടസ്ഥലങ്ങളറിഞ്ഞ് ഇറങ്ങണം.
ഭക്ഷണം
സസ്യാഹാരങ്ങൾ ആണു നല്ലത്.
താമസം- സ്വകാര്യഹോട്ടലുകൾ.