ADVERTISEMENT

പൊരിയുന്ന വേനലിനെ നോക്കി....ആ ഇന്ന് മഴ പെയ്യും...അല്ലെങ്കില്‍ അടുത്തയാഴ്ച ഉണ്ടാകും എന്നൊക്കെ പറഞ്ഞിരുന്ന കാരണവന്‍മാര്‍ നമുക്കുണ്ടായിരുന്നു. മണ്ണായിരുന്നു അവരുടെ ആത്മാവ്..സൂര്യന്റെ നിഴലായിരുന്നു അവരുടെ ക്ലോക്ക്. അവര്‍ പറയുന്നത് പ്രകൃതിയും, അവള്‍ പറയുന്നത് മനുഷ്യനും മനസ്സിലായിരുന്ന കാലം...അതൊക്കെ പോയ് മറഞ്ഞു. യഥാര്‍ഥ കര്‍ഷകനെന്നു ചൂണ്ടിക്കാണിക്കാന്‍ നമുക്കിടയിലിന്നെത്ര പേരുണ്ട്...വളരെ ചുരുക്കമാണ് ആ സംഖ്യ. അങ്ങനെയൊക്കെ മഴയെ തിരിച്ചറിഞ്ഞിരുന്നുവെന്നു തന്നെ വിശ്വസിക്കാന്‍ പോലും നമുക്കിന്നാകില്ല. കാലാവസ്ഥ പ്രവചനമെന്ന ശാസ്ത്ര ശാഖ അത്രകണ്ട് വളര്‍ന്നിരിക്കുന്നു.

എന്നിരുന്നാലും പ്രകൃതി നല്‍കുന്ന സൂചനയെന്നോ അദ്ഭുതമെന്നോ വിശ്വാസമെന്നോ ഒക്കെ വിലയിരുത്താനാകുന്നൊരു കാര്യം ഉത്തര്‍പ്രദേശിലെ ഒരു ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നുണ്ട്. അന്നാട്ടിലെന്നു മഴ പെയ്യുമെന്ന്, എങ്ങനെയുള്ളതാകും ആ മഴയെന്ന് കൃത്യമായി പ്രവചിക്കപ്പെടുന്നുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇപ്പോഴും അവിടുത്തെ കര്‍ഷകര്‍ തങ്ങളുടെ മഴക്കാലം എങ്ങനെയുള്ളതാണെന്ന് അറിയുന്നത് കൈകൂപ്പി നിന്നുള്ള പ്രാര്‍ഥനകള്‍ക്കിടയിലൂടെ ക്ഷേത്രത്തിന്റെ ചുവരുകളിലേക്ക് നോക്കിയാണ്.

പറഞ്ഞു വരുന്നത് മാനം നോക്കി മഴയെ കുറിച്ചു പറഞ്ഞ മനുഷ്യരെ കുറിച്ചല്ല. ഒരു ക്ഷേത്രത്തിന്റെ ചുവരുകളിലെ വെള്ളത്തുള്ളികളെ കണക്കാക്കി മഴയറിഞ്ഞിരുന്നവരെ കുറിച്ചാണ്. കേള്‍ക്കുമ്പോള്‍ അവിിശ്വസനീയതയും കൗതുകവും നിഗൂഢതയും ഒരുപോലെ തോന്നുന്ന ക്ഷേത്രത്തെ കുറിച്ച്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ജഗന്നാഥ ക്ഷേത്രത്തിലെ ചുവരുകളില്‍ വിരിയുന്ന സൂചനകളായിരുന്നു അന്നാട്ടിലെ കര്‍ഷകന്റെ മഴക്കാലത്തെ തീരുമാനിച്ചിരുന്നത്. ക്ഷേത്രത്തിനുള്ളിലെ മുകള്‍ വശത്തെ ചുവരുകളിലെ ജലത്തുള്ളികള്‍ വലിപ്പമേറിയതും വേഗം താഴേക്കു പതിക്കുന്നതുമാണെങ്കില്‍ നല്ല മഴക്കാലം... ചെറിയ മഴത്തുള്ളികള്‍ ശക്തി കുറഞ്ഞ രീതിയിലാണ് താഴേക്ക് പതിക്കുന്നതെങ്കില്‍ ശരാശരി...തീരെ കുറവ് അങ്ങനെ പോകുന്നു ആളുകളുടെ നിര്‍വചനങ്ങള്‍. പതിനൊന്നാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മിക്കപ്പെട്ട സ്തൂപങ്ങളുടെ മാതൃകയിലുള്ള ഈ കൂറ്റന്‍ ക്ഷേത്രം മൺസൂൺ ക്ഷേത്രം, മഴ ക്ഷേത്രം തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്.

ഘടംപൂരിനടുത്തുള്ള ഭിടാര്‍ഗാവോണ്‍ ബെഹാട്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. അവിടത്തെയും അതിനടുത്ത നൂറോളം ഗ്രാമങ്ങളിലേയും കര്‍ഷകരാണ് ജഗന്നാഥനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ കൂറ്റന്‍ക്ഷേത്രത്തിലെ മേല്‍ക്കൂരയിലെ മൂന്നാമത്തെ കല്ലില്‍ വിടരുന്ന ജലത്തുള്ളികളെ നോക്കി തങ്ങളുടെ കൃഷിക്കാലത്തെ നിര്‍ണയിക്കുന്നത്. ഇന്നോളം അവര്‍ക്കു തെറ്റിയിട്ടുമില്ലെന്നതാണ് അദ്ഭുതം. ജലത്തുള്ളികളുടെ വരവ് ഉത്സവം പോലെയാണിവര്‍ ആഘോഷിക്കുന്നത്. മഴ ക്ഷേത്രം കാണാനായി നിരവധി പേര്‍ എത്താറുമുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പും കാലാവസ്ഥ നിരീക്ഷണ വകുപ്പും നിരവധി പഠനങ്ങള്‍ നടത്തിയിട്ടും ഈ പ്രതിഭാസത്തിന് ഉത്തരമോ കര്‍ഷകരെ ചിന്തകളെ വെല്ലുന്ന കണ്ടെത്തലോ നടത്താനായിട്ടില്ല. ക്ഷേത്രത്തിനടുത്തെങ്ങും ഒരു ജലസ്‌ത്രോസ് പോലുമില്ലെന്നതാണ് മറ്റൊരു അത്ഭുതം...ഈ ജലത്തുള്ളികള്‍ പിന്നെ എവിടെനിന്നു വരുന്നു എന്നതിനൊരു ഉത്തരവുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com