ADVERTISEMENT

മനോഹരമായ ഒരു ഡെസ്റ്റിനേഷനുണ്ട്. അവിടെയെത്തണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ യാത്ര ചെയ്യേണ്ടിവരും. ഹിമാലയൻ യാത്ര ചെയ്തിട്ടുള്ളവർക്കൊക്കെ ഈ അനുഭവം മനസ്സിലാകും. ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വഴികളിൽ ഒന്നാണ് ജമ്മു കശ്മീരിനും ഹിമാചൽ പ്രദേശിനും ഇടയിലുള്ള റോഡ്. ഒരുസമയം ഒരു വാഹനത്തിന് പോകാൻ മാത്രമുള്ള സ്ഥലം, ചെങ്കുത്തായ പാറകൾ ഒരു വശത്തെങ്കിൽ മറുവശത്ത് അത്യഗാധമായ കൊക്കയാണ്. ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചില്ലെങ്കിൽ ജീവനെടുക്കുന്ന വഴികൾ. ഹിമാചൽ പ്രദേശിലെ പാംഗി താഴ‍്‍‍‍വരയിലേക്കാണ് ഈ വഴി നീളുന്നത്. 

114 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന മലകൾ ജമ്മു പ്രദേശങ്ങളുടെ കിഴക്കൻ അതിർത്തിയിലുണ്ട്. ഇതിനു താഴെയുള്ള റോഡ് വഴി യാത്ര പോകണമെന്നു തീരുമാനിച്ചാൽ ഒന്നു ശ്രദ്ധിക്കണം, സഞ്ചരിക്കാൻ പോകുന്നത് വളരെ വീതി കുറഞ്ഞ, ശക്തിയായി കാറ്റു വീശുന്ന വഴിയിലൂടെയാണ്. പക്ഷേ ആയിരക്കണക്കിന് അടി ഉയരത്തിലൂടെ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പ് അപാരമായിരിക്കും. 

 

ദേശീയ പാത 26 ആണിത്. റോഡിനു മുകളിൽ നിറയെ പാറക്കഷ്ണങ്ങളും കല്ലുകളും പലയിടങ്ങളിലുമുണ്ടാകും, അപകടകരമായ ഹിമാലയൻ റോഡുകളിൽ‌ പലതിലും മലഞ്ചെരുവിലെ പാറക്കൂട്ടങ്ങൾ വഴിയിലേക്കു താഴ്ന്നു നിൽക്കുന്നതിനാൽ മുന്നിൽ പോകുന്ന വാഹനങ്ങൾ പോലും പലപ്പോഴും കാണാൻ ബുദ്ധിമുട്ടായിരിക്കും. പലയിടത്തും ഒരു കാറിനു പോകാൻ മാത്രമേ സ്ഥലമുണ്ടാകൂ. ഇത്തരം റോഡുകളുടെ മറ്റൊരു പ്രധാനപ്രശ്നം ജീവവായുവിന്റെ അഭാവമാണ്. തീർത്തും കുത്തനെയുള്ള കയറ്റമായതുകൊണ്ടുതന്നെ ആരോഗ്യമുള്ള ഒരാളെപ്പോലും ഇതു ബാധിച്ചേക്കാം, അതുകൊണ്ട് ഓക്സിജൻ മാസ്‌ക് കരുതുന്നത് നല്ലതാണ്. ഈ മേഖലയിലെ പല റോഡുകളിലും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇപ്പോള്‍ യാത്ര നിരോധിച്ചിട്ടുണ്ട്.

 

താഴ്‍‍വരയിലെ വീടുകളാണ് ഈ റോഡിലേക്കുള്ള യാത്രകളെ സ്വാഗതം ചെയ്യുന്നത്. വിനോദ സഞ്ചാരസാധ്യത വളരെയേറെയുള്ള മേഖലയായതുകൊണ്ടുതന്നെ ഇവിടെ സഞ്ചാരികളുടെ തിരക്കുണ്ട്. സാഹസികതയും മരണഭീതിയുമൊന്നും ചില യാത്രകളെ തടയില്ലെന്നു സാരം. ഈ യാത്രാവഴിയിലെ അവസാന അൻപതു കിലോമീറ്ററാണ് ഏറ്റവും അപകടകരവും ഭീതിജനകവും. ഒരിക്കലും വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയുന്നതല്ല ഈ മരണപാതയിലൂടെയുള്ള യാത്രാനുഭവം.ഹിമാചൽ പ്രദേശിലെ കില്ലാറിൽ നിന്നാണ് ഈ റോഡിന്റെ ആരംഭം. അപകടകരമായ വളവുകൾ കടന്നു പോകുമ്പോൾ പലപ്പോഴും വാഹനം കൊക്കയിലേക്കിറങ്ങുമെന്നു തോന്നാം. സമുദ്രനിരപ്പിൽനിന്ന് 8280 അടി ഉയരത്തിലുള്ള ഈ വഴി അവസാനിക്കുന്നത് ഹിമാചലിലെ കിഷ്ത്വാറിൽ ആണ്. മഴക്കാലമാണ് ഇവിടുത്തെ ഏറ്റവും അപകടം നിറഞ്ഞ യാത്രാസമയം. മഴ നനഞ്ഞു ചെളി നിറഞ്ഞു കിടക്കുന്ന വഴിയിൽ വാഹനങ്ങൾ തെന്നിപ്പോകാം. 

 

മഴയും കാറ്റുമുള്ള സമയങ്ങളിൽ മലയിടിച്ചിലിനും റോഡ് ഇടിഞ്ഞു വീഴാനും സാധ്യതയുണ്ട്. അങ്ങനെ ഒരുപാടു ജീവനുകളാണ് ഈ വഴിയിൽ പൊലിഞ്ഞു തീർന്നത്! ചിലയിടങ്ങളിൽ രണ്ടു വാഹനങ്ങൾ ഒന്നിച്ചു വന്നാൽ ഏതെങ്കിലും ഒരു വാഹനം കിലോമീറ്ററുകളോളം റിവേഴ്‌സ് എടുക്കേണ്ട അവസ്ഥ പോലുമുണ്ട്. ഇടുങ്ങിയ വഴിയിലൂടെ വാഹനം കൃത്യമായി പിന്നോട്ടെടുക്കാൻ അറിയാത്തയാളാണ് ഡ്രൈവറെങ്കിൽ യാത്ര അപകടത്തിലേക്കാവും. രാത്രിയിലും മഴക്കാലത്തും ഈ പാത വളരെ അപകടകാരിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com