ADVERTISEMENT

 

ഗോ.. വാ… 

goa-trip3

ഒരേ സമയം നാട്ടിൽനിന്ന് ഗോ എന്നു പറയിപ്പിക്കുകയും അതേ സമയം ഇങ്ങോട്ടു വാ എന്നു പറഞ്ഞു പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഒരു കടലോരപട്ടണമാണു ഗോവ എന്ന് സഞ്ചാരികൾക്കെല്ലാം അറിയാം. അതു കൊണ്ടാണു ഗോവ എന്നു കേട്ടാൽതന്നെ യാത്രാപ്രേമികൾ ബാഗ് തയ്യാറാണോ എന്നു നോക്കുന്നത്.  ഭംഗിയുള്ള കടലോരങ്ങൾ, അർധനഗ്നാംഗികളായ വിദേശികൾ, സഞ്ചാരികളെ വരവേൽക്കുന്ന സമൂഹം , നമുക്കപരിചിതമായ രാത്രിജീവിതം… ഇങ്ങനെയാണു ഗോവയുടെ സ്ഥിരം കാഴ്ചകൾ.  എന്നാൽ നാം ഈ യാത്രയിൽ  കാണുന്ന ഗോവ അത്തരത്തിലുള്ളതല്ല.  എന്റെ ഗോവ ഇങ്ങനെയല്ല എന്ന് ഒരു സാധാരണ സഞ്ചാരിക്കു തോന്നിയേക്കാം. ചരിത്രമാകുന്ന ചുവന്ന കല്ലുകളാൽ പടുത്തുയർത്തപ്പെട്ട ഗോവൻ സ്മാരകങ്ങളിൽ ഒരു ദിവസം കൊണ്ട് എന്തൊക്കെ കാണാനാകുമെന്നറിയാനാണ്   ഈ യാത്ര. 

ചരിത്രം പറയുന്നതെന്ത്…

goa-trip7

ഗോവയ്ക്ക് ചരിത്രാതീത കാലത്തിനു മുൻപുള്ള കഥ പറയാനുണ്ടെന്നു വായിച്ചു കേട്ടറിവ്.  കദംബ രാജവംശവും കർണാടകയിലെ വിജയനഗരസാമ്രാജ്യവും കൈപ്പിടിയിലൊതുക്കിയ ഗോവയെ പോർച്ചുഗീസുകാർ കീഴടക്കുന്നത് ബിജാപുർ സുൽത്താന്റെ കയ്യിൽനിന്നാണ്.  രാജവംശകാലത്തിന്റെ സൂചനകളെക്കാൾ ഇപ്പോൾ ഗോവയുടെ പഴമ കുറിക്കുന്നത് ഈ പോർച്ചുഗീസ് അധിനിവേശത്തിന്റെ ശേഷിപ്പുകളാണ്. 1510 ൽ കപ്പലിറങ്ങിയ പോർച്ചുഗലുകാർ നീണ്ട 400 വർഷക്കാലം ഈ തീരപട്ടണത്തിൽ അധിവസിച്ചു. 

 

goa-trip1

ഓൾഡ് ഗോവ ഈസ് ഗോൾഡ് ഗോവ

goa-trip6

യുനസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ പഴയ നഗരമാണിത്. ബീച്ചുകളിൽ നീരാടി മടുക്കുമ്പോൾ യുവത ഈ ചരിത്രം തേടിയിറങ്ങും. സ്കൂട്ടറുകൾ വാടകയ്ക്കെടുത്ത് വിദേശികൾ ഈ കൽക്കെട്ടിടം കാണാനിറങ്ങുന്നതെന്തിനെന്ന ചോദ്യമുണ്ട്. അതവരുടെ പൂർവികർ സ്ഥാപിച്ചതോ അല്ലെങ്കിൽ അവരോടു ബന്ധമുള്ളതോ ആയിരിക്കുമെന്ന് ഗൈഡുകൾ ഉത്തരം നൽകും.ആ ചെങ്കൽച്ചുമരുകൾക്കു കഥ പറയാനുണ്ടെന്നു സാരം. ഓൾഡ് ഗോവ പഴയ പോർച്ചുഗീസ് തലസ്ഥാനമായിരുന്നു.

ഇടുങ്ങിയ തെരുവുകൾ കടന്ന് യാത്ര ചെയ്യുമ്പോൾ നിങ്ങൾക്കു മുന്നിൽ ചരിത്രവും വിശ്വാസവും ഇഴപിരിയാത്ത ദേവലയങ്ങളും തകർന്ന മന്ദിരങ്ങളും കാണാം. ബോം ജീസസ് ബസിലിക്ക, സേ കതീഡ്രൽ തുടങ്ങി ജപമാലപ്പള്ളികൾ വരെ ഈ ലിസ്റ്റിൽ പെടും. പ്രത്യേക യാത്രാപദ്ധതിയൊന്നുമില്ല ഇവ കാണാൻ. തുറന്ന മനസ്സോടെ നടക്കാൻ തയാറായി ഇറങ്ങിയാൽ ഗോവയുടെ പഴമയാസ്വദിക്കാം. ഏതാണ്ടു മുക്കാലും തകർന്നു കിടക്കുന്ന സെന്റ് അഗസ്റ്റിൻ പള്ളി ഒരു കാഴ്ച തന്നെയാണ്. ഓൾഡ് ഗോവയിലെ ഏറ്റവും വലിയ പള്ളിസമുച്ചയമാണിത്. ഇന്നിപ്പോൾ തകർന്ന ആൾത്താരയിലൂടെയും കോൺവെന്റുകളിലൂടെയും ഒളിച്ചുകളിക്കുകയാണു സഞ്ചാരികൾ. 

സെന്റ് കാതറീൻ ചാപ്പൽ നിങ്ങൾ പല സിനിമകളിലും കണ്ടിട്ടുണ്ടാകും.സ്മാരകങ്ങളുടെ കൂട്ടായ്മയാണിതെന്നു പറയാം.1510 ൽ നിർമാണം.  ചെത്തിമിനുക്കിയ ചെങ്കല്ലുകൊണ്ടുള്ളതാണു മേൽക്കൂര പോലും. അതിശയിപ്പിക്കുന്ന ഉൾവശം. 

ചെങ്കല്ലാണിവിടെ എല്ലാം

goa-trip8

മിക്ക സ്മാരകങ്ങളും ചെങ്കല്ലുകൊണ്ടു പണിതവയാണ്. ഉള്ളിലും. ബോ ജീസസ് ബസിലിക്കയുടെ ഉള്ളിലേക്കെത്തുംമുൻപ് കാണപ്പെടുന്ന കുരിശുകളുടെ കൽഅടിത്തറ മുതൽ കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട കവാടം വരെ ചെങ്കല്ലുകൊണ്ടാണു കെട്ടിയിരിക്കുന്നത്. ഉൾവശത്ത് ശിൽപകലയുടെ മേളമാണ്. ഓരോ ഇഞ്ചിലും കാഴ്ചകളുണ്ട്. പെയിന്റിങ്ങുകളും. സമയമെടുത്തു കാണുന്നവർക്ക് ഓരോ ആരാധനാലയവും ഓരോ അദ്ഭുതങ്ങളാണ്. സെന്റ് ഫ്രാൻസിസ് അസീസി ചർച്ചിലെ ശിൽപകലകൾ നിറഞ്ഞ ആ ഹാൾ നിങ്ങളെ ഒരു ശിശുവാക്കും. കമാനങ്ങളിൽ പോലും പെയിന്റിങ്ങുകളും ശിൽപങ്ങളുമുണ്ട്. രണ്ടാംനിലയുടെ പൊക്കത്തിനും ഉയരെയുള്ള ആ മേൽക്കൂരയുടെ ഗാംഭീര്യം തിരിച്ചിറങ്ങുമ്പോഴേ നാമറിയൂ. 

അഗ്വാഡ കോട്ട   

നീലക്കടലിനോടു മുഖം ചേർത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാനസ്ഥലം തന്നെയെന്ന് ആ ചെങ്കൽ മതിലുകൾക്കു മുകളിലിരുന്ന് ചക്രവാളത്തിലേക്കു നോക്കുന്ന ആർക്കും തോന്നും. പോർച്ചുഗൽ കപ്പലുകൾക്ക് സസുഖം നങ്കൂരമടിച്ചു കിടക്കാനുള്ള ഇടമായിരുന്നു ഈ കടലോരം.1512 ലാണ് നിർമാണം. പോർച്ചുഗീസുകാർക്ക് വർഷം തോറും ജലവിതരണം ഉറപ്പിക്കുന്നതും കോട്ടയുടെ ധർമമായിരുന്നു.  

ഒരു ദിവസം കറങ്ങിയാൽ ഇവ കണ്ടുതീർക്കാമെന്നേയുള്ളൂ. ഒരു ഓട്ടപ്രദക്ഷിണം. ഓരോ സ്ഥലത്തിന്റെ മുറ്റത്തും പ്രദർശിപ്പിച്ചിട്ടുള്ള വെടിയുണ്ടകൾക്കു പോലും കഥകളുണ്ട്. തിരിച്ചു ഗോവയുടെ തലസ്ഥാനമായ പൻജിമിലെത്തുമ്പോൾ രാത്രി.  നഗരത്തിന്റെ നിശാജീവിതത്തിനു സാക്ഷിയായി മറ്റൊരു സ്മാരകം പ്രകാശമണിഞ്ഞുനിൽപ്പുണ്ട്. ഔർ ലേഡി ഓഫ് ഇമാക്യുലേറ്റ് കൺസെപ്ഷൻ ചർച്ച്. പേരിങ്ങനെ നീണ്ടുകിടക്കുകയാണെങ്കിലും ഗോവയിലെത്തി എന്നു സൂചിപ്പിക്കണേൽ വളരെ ലളിതമായി ആ വെള്ളക്കെട്ടിടത്തിനു മുന്നിൽനിന്നൊരു പടമെടുത്തു പോസ്റ്റ് ചെയ്താൽ മതി. ഓൾഡ് ഗോവയുടെ സ്മാരകങ്ങളുടെ അത്രയും പഴക്കം ഈ ആരാധനാലയത്തിനുമുണ്ട്. എവിടെത്തിരിഞ്ഞാലും സ്മാരകങ്ങളുള്ള, പുതുതലമുറയെ അതിശയിപ്പിക്കുന്ന ഗോവയെ മുഴുവനായി കണ്ടുതീരണമെങ്കിൽ ഇനിയും ഒന്നല്ല പല യാത്രകൾ കൂടി വേണ്ടിവരും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com