ഊട്ടി-ഗൂഡല്ലൂര്‍-മൈസൂര്‍ വഴി മുകുര്‍ത്തി ദേശീയോദ്യാനത്തിലേക്ക്
Mail This Article
വരയാടുകള്‍ മേഞ്ഞുനടക്കുന്ന മുകുര്‍ത്തി ദേശീയോദ്യാനത്തിലേക്കായാലോ അടുത്ത യാത്ര? പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ഈ മലമ്പ്രദേശം ജൈവസമൃദ്ധിയാലും പ്രകൃതി മനോഹാരിതയാലും ഏറെ സമ്പന്നമാണ്. നീലഗിരിയില്‍ മാത്രം കാണപ്പെടുന്ന വരയാടുകളുടെ സംരക്ഷണകേന്ദ്രമാണ് ഇവിടം. ബംഗാള്‍ കടുവ, നീലഗിരി മാര്‍ട്ടിന്‍, കാട്ടുപൂച്ച, വിവിധയിനം ചിത്രശലഭങ്ങള്‍, ആന തുടങ്ങി മൃഗങ്ങളെയും ഇവിടെ കാണാം.
തമിഴ്നാട്ടിലാണ് മുകുര്‍ത്തി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഊട്ടിയില്‍ പോകുന്ന വഴിക്ക് കയറിപ്പോരാവുന്ന സ്ഥലമാണിത്. മുതുമലൈയിലാണ് മുകുര്‍ത്തി നാഷണല്‍ പാര്‍ക്ക് ഉള്ളത്. കൃത്യമായി പറഞ്ഞാല്‍ മുതുമലൈ നാഷണല്‍ പാര്‍ക്കിനും സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കിനും ഇടയില്‍. 2012 ജൂലൈ 1 മുതൽ യുനെസ്കോ ലോകപൈതൃകമായി അംഗീകരിച്ച സ്ഥലമാണിത്.
80 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മുകുര്‍ത്തിയിലേക്ക് നാലു പ്രവേശന മാര്‍ഗ്ഗങ്ങളുണ്ട്. ഊട്ടി-ഗൂഡല്ലൂര്‍-മൈസൂര്‍ റൂട്ട് ആണ് ഏറ്റവും എളുപ്പം. ഗവേഷകര്‍ക്കും പക്ഷിനിരീക്ഷകര്‍ക്കുമായി വാച്ച് ടവറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ട്രക്കിംഗ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്.
പുല്‍മേടുകളും കുറ്റിച്ചെടികളും നിറഞ്ഞ ഈ പ്രദേശത്ത് മഴക്കാലത്ത് കടുത്ത മഴയാണ് ലഭിക്കുന്നത്. ഈ സമയത്ത് താപനില അങ്ങേയറ്റം താഴുകയും ചെയ്യും.ചൊവ്വാഴ്ച അവധിയാണ് ഇവിടെ. ബാക്കിയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ തുറന്നു പ്രവര്‍ത്തിക്കും.
കോയമ്പത്തൂര്‍ ആണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ട്രെയിനിനാണ് വരുന്നതെങ്കില്‍ ഉദകമണ്ഡലം സ്റ്റേഷനില്‍ ഇറങ്ങണം. ഇവിടെ നിന്നും 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുകുര്‍ത്തിയിലെത്താം.
English Sumery : mukurthi national park