ADVERTISEMENT

കൂട്ടുകാരുമൊത്ത് ഒരു ബാച്ചിലർ യാത്ര. പ്ലാൻ മനസ്സിൽ മൊട്ടിട്ടപ്പോഴേ എവിടേക്ക് വേണം എന്നതായി ചർച്ച. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളായും യാത്രാവിവരണങ്ങളായും നിറയുന്ന സെന്റ് മേരീസ് ദ്വീപ്, ഗോകർണ, യാന എന്നീ സ്ഥലങ്ങൾ ലക്ഷ്യങ്ങളായി ഉറപ്പിച്ചു. പക്കാ ബാച്ചിലർ ട്രിപ്പ്. എറണാകുളത്തു നിന്ന് രാത്രി 8.30 നുള്ള കൊച്ചുവേളി - ഭാവ്നഗർ എക്സ്പ്രസ്സ് ട്രെയിനിൽ നാല് സ്ലീപ്പർ ടിക്കറ്റ് എടുത്തു. കാര്യമായ പാക്കിങ് ഒന്നുമില്ല, ടെന്റും സ്ലീപ്പിങ് ബാഗും മൂന്ന് ജോഡി ഡ്രസ്സും മാത്രം. ഞാൻ (ബ്രിജിൻ), സ്കിബി, ഹരി, അൽതാഫ് ഞങ്ങളുടെ വീക്കൻഡ് ബാച്ചിലർ വെക്കേഷൻ ടൂർ പതിവുപോലെ ഇന്ത്യൻ റെയിൽവേയിൽ ലേറ്റായി പുറപ്പെട്ടു. 

രാവിലെ 6 .18 നാണു ഉഡുപ്പി സ്റ്റേഷൻ അറൈവൽ ടൈം, അതുകൊണ്ടു 5 .30 നു അലാറം വച്ച് എഴുന്നേറ്റു ഫ്രഷായി. ലേറ്റായി തുടങ്ങിയെങ്കിലും ഓൺ ടൈമിൽ ഉഡുപ്പി സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷനിൽ നിന്നും ഓരോ കോഫിയും കുടിച്ചു ഉഡുപ്പി ബസ് സ്റ്റാൻഡിലേക്ക് നടന്നു. ബസ് സ്റ്റാൻഡിൽ എത്തിയതും ഒരു കണ്ടക്ടർ മാൽപേയ് പോർട്ടിലേക്കുള്ള ബസ് കാണിച്ചു തന്നു. ധാരാളം ചെറുപ്പക്കാർ അടുത്തിടെയായി കേരളത്തിൽ നിന്നു സെന്റ് മേരീസ് ദ്വീപ് സന്ദർശിക്കുന്നുണ്ട്. ആൾക്ക് 10 രൂപ ടിക്കറ്റ്, ഇരുപതു മിനിറ്റ് കൊണ്ട് പോർട്ട് സ്റ്റാൻഡിൽ ബസ് എത്തി.

സെന്റ് മേരീസ് ദ്വീപിലേക്ക്

സെന്റ് മേരീസ് ദ്വീപിലേക്കുള്ള പ്രവേശനം സർക്കാർ ഉടമസ്ഥതയിലുള്ള ബോട്ട് സർവീസ് മുഖേനയാണ്. സ്റ്റാൻഡിൽ നിന്നു 10 മിനിറ്റ് നടന്നാൽ ബോട്ട് സർവീസ് സെന്ററിൽ എത്താം. മാൽപേയ് പോർട്ട് അത്യാവിശം തിരക്കേറിയ തുറമുഖമാണ്. ധാരാളം മൽസ്യബന്ധന ബോട്ടുകൾ ഇവിടെ നങ്കുരം ഇട്ടിട്ടുണ്ട്. ഞങ്ങൾ ബോട്ട് കൗണ്ടറിൽ എത്തിയതും അടുത്ത ബോട്ടിനുള്ള ക്യു തുടങ്ങി, ആൾക്ക് 250 രൂപയാണ് ബോട്ട് ചാർജ്. ടിക്കറ്റ് എടുത്തെങ്കിലും ബോട്ട് ഉടനെ സ്റ്റാർട്ട് ചെയ്യികയില്ല. കുറഞ്ഞ്ത് 50 പേരെങ്കിലും വേണം ബോട്ട് പുറപ്പെടാൻ. കൗണ്ടറിനു മുന്നിലായി ഒരു നടപ്പാത ഉണ്ട്. പാത അവസാനിക്കുന്നിടത്ത് ചെന്നാൽ സെന്റ് മേരീസ് അടക്കം ചില ചെറുദ്വീപുകൾ പൊട്ടുപോലെ കാണാൻ സാധിക്കും.

gokarna-trip

സഞ്ചാരികൾ ധാരാളം വന്നു തുടങ്ങി, അങ്ങനെ ഏകദേശം അര മണിക്കൂർ ദൈർഘ്യമുള്ള ബോട്ട് യാത്ര ആരംഭിച്ചു. വലിയ ബോട്ട് ആയതുകൊണ്ട് ദ്വീപ് എത്തുന്നതിനു മുമ്പ് ആളുകളെ വോറൊരു ചെറിയ ബോട്ടിൽ കയറ്റിയാണ് അവിടെ എത്തിക്കുക. സമാനതകളില്ലാത്ത സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ദ്വീപ്. അഗ്നിപർവത സ്ഫോടനത്തിൽ പുറന്തള്ളപ്പെട്ട ലാവ തണുത്തുറഞ്ഞുണ്ടായ കൃഷ്ണശിലകൾ (Basaltic Rock) നിറഞ്ഞ ഒരു ദ്വീപ്ാണ് സെന്റ് മേരൂസ് എന്ന് ചരിത്രം. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഇന്ത്യയിലേക്കുള്ള യാത്രയിൽ വാസ്കോഡഗാമ ഇവിടം സന്ദർശിച്ചിരിന്നു എന്നും കരുതപ്പെടുന്നു. 

gokarna-trip1

പച്ചപുതച്ച തെങ്ങിൻത്തോപ്പുകളും, കറുത്ത ചെറുതും വലുതുമായ പാറക്കെട്ടുകളും, നീലാകാശവും, നിറഞ്ഞ നീലനിറത്തിലുള്ള കടൽത്തീരവുമാണ് ദ്വീപിനെ കൂടുതൽ സുന്ദരമാക്കുന്നത്. ദ്വീപിന്റെ ഒരു ഭാഗത്തു മണൽ ഇല്ല, ഷെൽസ് മാത്രമേയുള്ളു. കടലിലെ വെള്ളത്തിന്റെ അടിയിൽ വരെ ഒരുതരി മണൽ ഇല്ല. കത്തുന്ന വെയിലായിരുന്നെങ്കിലും വെള്ളത്തിന് നല്ല തണുപ്പായിരുന്നു, ഒന്ന് കുളിച്ചു കേറിയപ്പോളേക്കും നല്ല ഉന്മേഷം കിട്ടി. അങ്ങനെ ഫോട്ടോഷൂട്ടും ദ്വീപിലെ കുളിയുമായി മൂന്ന് മണിക്കൂറോളം അവിടെ ചിലവഴിച്ചു.

സെന്റ് മേരീസ് ഐലൻഡ് എന്ന സുന്ദരിയെ അടുത്തറിഞ്ഞ ശേഷം 12 മണിയോടെ തിരിച്ചു മാൽപേയിലേക്ക് ബോട്ട് കയറി. പിന്നീട് അവിടുന്നു ഉഡുപ്പി റെയിൽവേ സ്റ്റേഷനിലേക്കും. ശേഷം കാഴ്ചകള്‍ തേടി ഗോകർണയിൽ.

ഹിപ്പികളുടെ പറുദീസ

ഗോകർണയിലേക്കുള്ള ട്രെയിൻ ഉച്ചക്ക് 2.20 നാണ്. സ്റ്റേഷനിൽ എത്തിയതും ടിക്കറ്റ് എടുത്തു പിന്നീട് ക്യാന്റീനിൽ നിന്ന് ഉച്ചഭക്ഷണവും. ട്രെയിൻ ഓൺ ടൈം ആയിരുന്നു, ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും മുരുഡേശ്വർ എത്തി. ഞാൻ ഹരിയെ ഒന്ന് നോക്കി ഹരി എന്നെ നോക്കി ഒന്ന് ചിരിച്ചു, മറ്റൊന്നുമല്ല, നാലു കൊല്ലം മുമ്പ് ഞാനും ഹരിയും ഒരു ബൈക്ക് ട്രിപ്പ് നടത്തിരുന്നു. ഞങ്ങളുടെ ആദ്യത്തെ ലോങ്ങ് റൈഡ്, അന്ന് ഞങ്ങൾ കൊച്ചിയിൽ നിന്നു ചിക്മഗളൂർ, ഷിമോഗ, ജോഗ് ഫാൾസ്, മുരുഡേശ്വർ, കുടജാദ്രി കവർ ചെയ്തു. അങ്ങനെ മുരുഡേശ്വറിലെ കാഴ്ചകൾ അൽതുവിനോടും സ്കിബിയോടും പങ്കുവച്ചുകഴിഞ്ഞപ്പോഴേക്കും ഹിപ്പികളുടെ പറുദീസയായ ഗോകർണ എത്തി. 

മുൻകൂട്ടി നിശ്ചയിച്ചതുപോലെ കുടല് ബീച്ചിൽ സ്റ്റേ ചെയ്യുന്നതിന് വേണ്ടി സ്റ്റേഷനിൽ നിന്ന് ബീച്ചിലേക്ക് ഓട്ടോ എടുത്തു.  സമയം വൈകുന്നേരം 6.30 കഴിഞ്ഞു. ബീച്ച് ലൈവ് ആയി തുടങ്ങുന്നതേയുള്ളു ചുറ്റും ധാരാളം ഷാക്കുകൾ (ബീച്ചിനോട് ചേർന്നുള്ള റസ്റ്ററന്റും സ്റ്റേയുമുള്ള ഷോപ്പുകളാണ് ഷാക്ക്) കാണാം. ആദ്യം ഒരു മുറി തരപ്പെടുത്തണം, അതിനായ് ഓരോ ഷാക്കുകളും ഞങ്ങൾ കേറിയിറങ്ങി. ലോങ്ങ് വീക്കെൻഡ് ആയതുകൊണ്ട് മുറി കിട്ടാൻ സാധ്യത കുറവാണെന്നു ഓട്ടോ ഡ്രൈവർ സൂചിപ്പിച്ചിരുന്നു. ഒടുവിൽ ഒരു ഡബിൾ റൂം കിട്ടി, ഞാനും സ്കിബിയും ബീച്ചിൽ ടെന്റ് കെട്ടി കിടക്കാൻ തീരുമാനിച്ചു. മുറിയിൽ കാര്യമായ് ഒന്നും തന്നെയില്ല ഒരു ബെഡ് ഫാൻ പ്ലഗ്പോയ്ന്റ്റ് പിന്നെ കോമണ്‍ ടോയ്‌ലറ്റ്. സാധാരണ 300 രൂപയ്ക്കു കിട്ടുന്ന മുറിയാണ് 600 രൂപയ്ക്കു എടുത്തത്. റൂമിൽ എത്തിയ ഉടനെ തന്നെ കുളിച്ചു ഫ്രഷായി, ഇനി ബൈക്ക് വാടകയ്ക്ക് എടുക്കണം. എങ്കിൽ മാത്രമേ അടുത്ത ദിവസത്തെ പ്ലാനിങ്  നടക്കൂ. സ്റ്റേഷനിൽ നിന്ന് വരുന്നവഴിക്കു രണ്ടുമൂന്ന് റെന്റ് എ ബൈക്ക് ഷോപ്പിൽ കയറി. പക്ഷേ, വണ്ടികൾ എല്ലാം ഓട്ടത്തിലായതുകൊണ്ടു ആരും ഉറപ്പു പറഞ്ഞില്ല. ഗോവ പോലെ റെന്റ് എ ബൈക്ക് ഇവിടെയത്രയില്ല. അങ്ങനെ ഞങ്ങൾ ടൗണിൽ എത്തി ബൈക്കിനു വേണ്ടി അലഞ്ഞു. ഒടുവിൽ ഒരു ചേച്ചി പിറ്റേദിവസം രാവിലെ രണ്ടു ആക്ടിവ തരപ്പെടുത്തി തരാമെന്നു സമ്മതിച്ചു. ഇവിടെ പലരുടേയും ഉപജീവനമാണ് ഹോം സ്റ്റേ, റെന്റ എ ബൈക്ക്, നൈറ്റ് ഷാക്ക് തുടങ്ങിയവ.

ഭക്തിയും പാർട്ടിയും 

നല്ല വിശപ്പ് എന്തെങ്കിലും കഴിക്കാനായി റെസ്റ്റോറന്റ് തപ്പിയപ്പോഴാണ് മനസിലായത് ഒന്നുരണ്ടു ബാർ അറ്റാച്ചിട് ഹോട്ടലിൽ അല്ലാതെ എങ്ങും നോൺ വെജ് കിട്ടില്ല. ശ്രീ മഹാഗണപതി ക്ഷേത്രവും ശ്രീ മഹാബലേശ്വര ക്ഷേത്രവും ഗോകർണ ടൗണിലെ പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളാണ്. ഇവയെ ചുറ്റിപ്പറ്റിയാണ് അവിടുത്തെ ജനജീവിതവും കടകമ്പോളങ്ങളും. പരമ്പരാഗത ശൈലിയിലുള്ള ഇല്ലം പോലത്തെ വീടുകളും കൂട്ടുകുടുംബങ്ങളും ആണ് ഉള്ളത്. മിക്ക വീടുകളിലും അമ്പലനട പോലെയുള്ള വലിയ പൂജാമുറികളും കാണാം.

ഗോകർണ ടൗൺ തികച്ചും ഭക്തിസാന്ദ്രമാണ്, എന്നാൽ ഇതിനു പുറകിൽ സ്ഥിതി ചെയ്യുന്ന ബീച്ചുകളിലെ കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ്. രാത്രി ഭക്ഷണത്തിനു ശേഷം ഞങ്ങൾ ബീച്ചിൽ എത്തി. ഗോകർണ ടൗണിൽ നിന്നു ഏഴു കിലോമീറ്റർ ദൂരമുണ്ട്   കുടല് ബീച്ചിലേക്ക്. സമയം രാത്രി 9 .30 ബീച്ച് ലൈവായി, ഒട്ടുമിക്ക ഷാക്കുകളും ഫുൾ ആണ്. ബീച്ചിന്റെ പല ഭാഗത്തായി വിദേശികളും സ്വദേശികളും കൂട്ടംകൂടി പാട്ടും നൃത്തവുമായി മതിമറന്നു ആഘോഷിക്കുന്നു. എങ്ങും ഒരേ പുകയുടെ മണം, ആൺപെൺ ഭേദമില്ലാതെ അവർ ജീവിതം ആസ്വദിക്കുന്നു. മിക്കവരും ഗ്ലോ സ്റ്റിക് ബാൻഡുകൾ ധരിച്ചിട്ടുണ്ട്. അങ്ങനെ ബീച്ച് കൂടുതൽ കളർഫുൾ ആയികൊണ്ടിരുന്നു. 12 മണിയോടെ ഷാക്കിലെ കിച്ചൻ ക്ലോസ് ചെയ്തു തുടങ്ങും, അതിനു മുമ്പ് ഞങ്ങൾ ഓരോ ഓം സ്പെഷൽ പീറ്റ്സ ഓഡർ ചെയ്തു. സമയം 1 .30 കഴിഞ്ഞു അപ്പോഴും കടൽ തിരകൾക്കൊപ്പം കളിക്കുന്ന യുവതികളെക്കാണാം, എല്ലാവരുടെയും മുഖത്തു സ്വാതന്ത്ര്യത്തിന്റെ സന്തോഷം മാത്രം.

അൽത്താഫും ഹരിയും റൂമിലേക്കുപോയപ്പോൾ ഞാനും സ്കിബിയും ബീച്ചിൽ തന്നെ ടെന്റ് അടിച്ചു ഉറങ്ങാനുള്ള വട്ടം കൂട്ടി. കടൽത്തിരമാലകളുടെ താരാട്ടുപാട്ടിൽ മണൽ മെത്തയിൽ നക്ഷത്ര പുതപ്പിനുള്ളിൽ സുഖനിദ്ര.

സ്ലീപ്പിങ്ബാഗില്നിന്നു പുറത്തുവന്നപ്പോൾ സമയം 6.30 കഴിഞ്ഞു. ഗോകർണ എന്നപേരിനെ അനുസ്മരിപ്പിക്കും വിധം പുലർച്ചെ ബീച്ചിൽ ധാരാളം ഗോക്കളെ കാണാൻ സാധിച്ചു. ഒരു കട്ടൻചായ കുടിച്ചപ്പോഴേക്കും ഹരിയും അൽതുവും വന്നു. പിന്നീട് ഒരുമിച്ച് ബീച്ച് വോളീബോൾ കളിച്ചു, വിദേശികൾ പലരും യോഗ, ജോഗിങ്, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നുണ്ട്.


ബൈക്ക് എടുത്തു കറങ്ങാം

സമയം ഒട്ടുംകളയാതെ ടൗണിലേക്ക് പോയി. ആദ്യം ബൈക്ക് റെന്റിനെടുത്തു, ഒരു ബൈക്കിനു 600 രൂപ വീതം. പിറ്റേന്ന് രാവിലെ തിരിച്ചുകൊടുക്കണം. ഗോകർണയിൽ എത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും അറിയാതെപോകുന്ന കുറച്ചു കാഴ്ചകളുണ്ട്. ഗോകർണ ടൗണിൽ നിന്നു ഏകന്ദേശം 60 കിലോമീറ്റർ ദൂരെയുള്ള യാന ഗുഹകളും അതിനടുത്തുള്ള വിഭൂതി വെള്ളച്ചാട്ടവും തികച്ചും വ്യത്യസ്തമായ രണ്ടു കാഴ്ചകളാണ്.

ബ്രേക്ഫാസ്റിന് ശേഷം നേരെ യാനയ്ക് വച്ചുപിടിച്ചു. പോകും വഴി തിരിച്ചു നാട്ടിലേക്കു പോകാനുള്ള പൂർണ എക്സ്പ്രസ്സ്ന് ടിക്കറ്റും എടുത്തു. റെയിൽവേ സ്റ്റേഷനിൽ നിന്നു ഇറങ്ങുമ്പോൾ സമയം 10 .30 കഴിഞ്ഞു, റോഡ്മാർഗം വനത്തിലൂടെ യാത്ര ചെയ്തു വേണം യാനയിലെത്താൻ. കന്നഡയിൽ ഒരു ചോല്ലുണ്ട്, ''ശൊക്കിധവനു യനക്കെ ഹോഗുടാനെ, രോക്കിദ്ധവനു ഗോകര്ന കെ ഹൊഗുതനെ''– നിങ്ങളുടെ കയ്യിൽ പണമുണ്ടെങ്കിൽ ഗോകർണയിലേക്ക് പോകു, നിങ്ങൾക്ക് ധൈര്യമുണങ്കിൽ യാനയിലേക്ക് പോകൂ. വർഷങ്ങൾക്കു മുമ്പ് യാന ഗുഹകൾ ഒരു കൊടും കാടിനുള്ളിലായിരുന്നു. ഇപ്പോൾ ടൂറിസം വികസനം ഇവിടെയും എത്തി, ഇന്നിപ്പോൾ യാനയ്ക് പോകാൻ വലിയ ധൈര്യമൊന്നും ആവശ്യമില്ല. കാട്ടിലൂടെയുള്ള ഓഫ്റോഡ് റൈഡിനു ശേഷം യാന ഗുഹകളുടെ കവാടത്തിൽ എത്തി. അവിടെ നിന്ന് അര കിലോ മീറ്റർ കാട്ടിലൂടെ  നടന്നു വേണം  യാന കേവ്സിൽ എത്താൻ.

നടന്നെത്തിയ ഞങ്ങളെ കാത്തിരുന്നത് രാക്ഷസഭാവം പൂണ്ട് നിൽക്കുന്ന രണ്ടു പടുകൂറ്റൻ പാറകളാണ്. 90 മീറ്റർ ഉയരത്തിൽ പൊങ്ങി നിൽക്കുന്ന മോഹിനിശിഖരയും 120 മീ ഉയരത്തിൽ പൊങ്ങി നിൽക്കുന്ന ഭൈരവശിഖരയും. കറുത്ത സ്ഫടിക ചുണ്ണാമ്പു കല്ലുകളാണ് അവയുടെ ഖരഘടന. പാറക്കെട്ടുകളുടെ മറവിൽ കാട്ടുതേനീച്ച കൂടുകളുടെ സാമ്രാജ്യമാണ്. മൂന്നു മീറ്ററോളം വലുപ്പമുള്ള ഗുഹയും അതിന്റെ കവാടത്തിൽ ഒരു ശിവലിംഗവും ഉണ്ട്. നീണ്ടു നിൽക്കുന്ന പാറകളിൽ നിന്നും ശിവലിംഗത്തിന്റെ മുകളിലേക്ക് വെള്ളം ഇറ്റിറ്റു വീഴും. ഇതിനെ ഭക്തർ ഗംഗോദ്ഭവ എന്ന് വിളിക്കുന്നു. ഗുഹയിൽ ദുർഗ ദേവിയുടെ അവതാരമായ ചണ്ഡികാ വെങ്കല വിഗ്രഹവും കാണാൻ സാധിക്കും.


ഒരു കഥയെ ശൊല്ലാട്ടുമ

ചുണ്ണാമ്പു പാറകൾ കറത്തു പോയതിനു പിന്നിൽ ഒരു കഥയുണ്ട്, ഭസ്മാസുരന്റെ കഥ. അസുര രാജാവായ ഭസ്മാസുരൻ കഠിന തപസ്സ് ചെയ്തു പരമശിവനിൽ നിന്നു വരം നേടി. തന്റെ കൈ കൊണ്ടു തൊടുന്നതെന്തും തൽക്ഷണം ഭസ്മമായ് പോകണം എന്നതായിരുന്നു ഭസ്മാസുരൻ നേടിയ വരം. തനിക്കു കിട്ടിയ വരം സത്യമാണോ എന്നു പരമശിവനിൽ തന്നെ പരീക്ഷിക്കാൻ ഭസ്മാസുരൻ തീരുമാനിച്ചു. ഇത് മനസിലാക്കിയ ഭഗവാൻ ജീവനും കൊണ്ടോടി മഹാവിഷ്ണുവിൻറെ അടുത്തെത്തി സഹായം തേടി. അങ്ങനെ മഹാവിഷ്ണു മോഹിനിയായി അവതരിച്ചു. മോഹിനിയുടെ സൗന്ദര്യം കണ്ടു അവളിൽ അനുരക്തനായ ഭസ്മാസുരൻ അവളുമായുള്ള നൃത്ത മത്സരത്തിനു തയാറായി. നൃത്തത്തിനിടയിൽ മോഹിനി കൈയെടുത്തു സ്വന്തം തലയിൽ വച്ചു. പാവം ഭസ്മാസുരൻ വരമെല്ലാം മറന്നു കൈയെടുത്തു സ്വന്തം തലയിൽ വച്ചു, ഭസ്മമായി പോയി. ഈ തീയുടെ ചൂടേറ്റാണ് യാനയിലെ ചുണ്ണാമ്പു കല്ലുകൾ കറുത്തു പോവാൻ കാരണമെന്നു ഭക്തർ വിശ്വസിച്ചു പോരുന്നു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com