ADVERTISEMENT

സഞ്ചാരികള്‍ അധികമാരും അങ്ങനെ കടന്നു ചെല്ലാത്ത ഇടങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശ്‌. മനോഹരങ്ങളായ പർവതങ്ങളും ആരും കടന്നു ചെല്ലാത്ത റോഡുകളും ശാന്തമായ തടാകങ്ങളും വന്യജീവികളുമെല്ലാം നിറഞ്ഞ അരുണാചൽ പ്രദേശ് അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ സുന്ദരമായ സ്ഥലമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. 

'ഓർക്കിഡ് സ്റ്റേറ്റ് ഓഫ് ഇന്ത്യ' എന്നും 'സസ്യശാസ്ത്രജ്ഞരുടെ പറുദീസ' എന്നുമൊക്കെ അരുണാചല്‍ അറിയപ്പെടുന്നു. വംശനാശഭീഷണി നേരിടുന്നതടക്കമുള്ള അഞ്ഞൂറിലധികം ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞുകാലത്ത് വെള്ളത്തൊപ്പിയിട്ട പര്‍വ്വതങ്ങളുടെ കാഴ്ചകള്‍ ശ്വാസം നിലച്ചു പോകുന്നത്ര സുന്ദരമാണ്. ആളുകളാവട്ടെ അതിഥികളെ സ്വാഗതം ചെയ്യുന്നത് അങ്ങേയറ്റം ഊഷ്മളതയോടെയാണ്.പ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ അരുണാചല്‍ പ്രദേശില്‍ എത്തുന്നവര്‍ക്ക് കാണാനും അനുഭവിക്കാനും ഒട്ടേറെ കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണ് എന്ന് നോക്കാം.

ആത്മീയതയുടെ കേന്ദ്രം 

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ്ങ്‌ അരുണാചല്‍ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ബുദ്ധമത തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഇത്. താന്ത്രിക ബുദ്ധിസമാണ് ഇവിടgത്തെ പ്രധാന പ്രത്യേകത. ആത്മീയ തീര്‍ഥാടനം ഉദ്ദേശിച്ചു വരുന്നവര്‍ക്ക് ഉര്‍ഗ്യെല്ലിംഗ് ഗോമ്പ, ചില്ലിപം ഗോമ്പ, ഗോള്‍ഡന്‍ പഗോഡ, ഡാന്‍ഗോറിയ ബാബ ടെമ്പിള്‍, കാര്‍ഡോ ഹില്‍സിലെ ശിവലിംഗം, പരശുറാം കുണ്ട്, ആകാശഗംഗ, മാലിനിതന്‍ തുടങ്ങി നിരവധി സ്ഥലങ്ങളുണ്ട് സന്ദര്‍ശിക്കാന്‍.

Arunachal-Pradesh1

ട്രെക്കിങ്

ഇവിടത്തെ പര്‍വ്വതപ്രദേശങ്ങളിലൂടെ ട്രെക്കിങ് നടത്തുന്നത് മനോഹരമായ അനുഭവമാണ്. സാഹസികര്‍ക്കും ഫോട്ടോഗ്രഫി പ്രേമികള്‍ക്കും ഏറ്റവും പറ്റിയ റൂട്ടുകളാണ് ഇവിടെയുള്ളത്. ബോംഡില-തവാങ് പ്രദേശത്ത് ട്രെക്കിംഗ് ചെയ്യാന്‍ നിരവധി പേര്‍ ആണ് എത്തുന്നത്.  തവാങ് ചുവിന് ചുറ്റുമുള്ള പ്രദേശം ട്രെക്ക് ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്. കാട്ടിലൂടെ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ചു നടക്കണമെന്നുണ്ടെങ്കില്‍ ജോങിൽ നിന്നും മാഗോയിലേക്ക് ട്രെക്കിംഗ് നടത്താം.  

മെയ്, ഒക്ടോബർ മാസങ്ങളാണ് ട്രെക്കിംഗിന് ഏറ്റവും അനുയോജ്യം. ബോംഡില-സെപ്പ, അലോംഗ്-മെചുക, ഡാപോറിജോ-തക്‌സിംഗ്, പാസിഗട്ട്-ട്യൂട്ടിംഗ്, പാസിഗട്ട്-മരിയാങ്, ഡാപോറിജോ-അലോംഗ്, റാംലിംഗം, ചക്കു വഴി ബോംഡില-ഡൈമറ എന്നിവയാണ് ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ് റൂട്ടുകള്‍.കാടുകളുടെ പവിത്രതയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അപതാനി ഗോത്രവര്‍ഗ്ഗം താമസിക്കുന്ന ടാലെ താഴ്വരയും ട്രെക്കിംഗിന് മികച്ച സ്ഥലമാണ്.  ഗോത്രക്കാരുമായി ഇടപഴകാനും അവരുടെ കഥകൾ കേൾക്കാനുമുള്ള അവസരം കൂടിയാണിത്.

സിയാങ്ങ് സമതലങ്ങളില്‍ നിന്നും ആരംഭിച്ച് കാട്ടിനുള്ളിലൂടെ കടന്നു പോകുന്ന വഴി സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. അരുണാചലിന്‍റെ വന്യഭംഗി അത്രയും ക്യാമറയില്‍ പകര്‍ത്തുകയും ആസ്വദിക്കുകയും ചെയ്യാം. സാലി തടാക ഭാഗത്തേക്ക് പോയാല്‍ ബോട്ടിംഗ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

സോളംഗ് ഫെസ്റ്റിവല്‍

അരുണാചലിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രാദേശിക സംസ്കാരങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മികച്ച ഒരു അവസരമാണ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നടക്കുന്ന സോളംഗ് ഫെസ്റ്റിവൽ. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. കാട്ടുപോത്തിനെ ബലി നല്‍കിക്കൊണ്ടാണ് ഉത്സവാരംഭം. ഉത്സവ വേളയിൽ ഇറച്ചി ഉപയോഗിച്ചുണ്ടാക്കിയ വിവിധ വിഭവങ്ങള്‍ക്കൊപ്പം അപോംഗ് അഥവാ റൈസ് ബിയർ കൂടി വിളമ്പുന്നു.

മാധുരി തടാകം 

ഹിന്ദി ഭാഷ സംസാരിക്കാത്ത അരുണാചൽ പ്രദേശിലെ ഈ തടാകത്തിന് ‘മാധുരി’ എന്ന് പേരിടുന്നത് എങ്ങനെയെന്നാണോ ചിന്ത? ബോളിവുഡ് നടി മാധുരി ദീക്ഷിത് ഈ തടാകം സന്ദർശിച്ചതില്‍ പിന്നെയാണ് 'സംഗസ്റ്റർ സോ' തടാകത്തിന് ആ പേര് കിട്ടിയത്. മുൻകാലങ്ങളിൽ ഉണ്ടായ ഭൂകമ്പത്തിന്റെയും ഫ്ലാഷ് വെള്ളപ്പൊക്കത്തിന്റെയും ഫലമായി ഉണ്ടായ തടാകമാണിത്. ഇന്തോ-ചൈന അതിർത്തിയോട് ചേർന്നുള്ള ബം ലാ പാസിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തടാകം സന്ദർശിക്കണമെങ്കില്‍ ഇന്ത്യൻ സൈന്യത്തിന്റെ അനുമതി വേണം.

മീന്‍പിടിത്തം

അരുണാചൽ പ്രദേശിലെ ആംഗ്ലിംഗ് & ഫിഷിംഗ് വിനോദങ്ങള്‍ പ്രശസ്തമാണ്. ഇവിടെ ഒഴുകുന്ന അഞ്ചു നദികള്‍ മീന്‍പിടിത്തത്തിന് ഏറെ പേരു കേട്ടതാണ്. സിയാങ് നദിയും സുബാൻസിരി നദിയുമാണ്‌ ഇതിന് ഏറ്റവും പ്രശസ്തം. ട്രൌട്ട്, പിടിക്കാന്‍ ഏറെ വിഷമമുള്ള മഹ്സീര്‍ എന്നീ മത്സ്യങ്ങളെയാണ് ഇവിടെ ഫിഷിംഗ് പ്രേമികള്‍ വലയിടുന്നത്. മീൻപിടുത്തം ആസ്വദിക്കുന്നതോടൊപ്പം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഓർമകൾ കൂടെക്കൂട്ടുകയും ചെയ്യാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com