ADVERTISEMENT

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടായ രാജസ്ഥാനിൽ ആരെയും അമ്പരപ്പിക്കുന്ന ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ഒരു കോട്ട ഉണ്ട്. ശരിക്കും പറഞ്ഞാൽ ജീവനുള്ള കോട്ട. ഇന്ത്യയിലെ മറ്റ് എല്ലാ കോട്ടകളിൽ നിന്നും വിഭിന്നമായി ഈ കോട്ടയ്ക്ക് ജീവനുണ്ട്. അതെന്താണെന്ന് ആയിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. രാജ്യത്തെ കോട്ടകൾ ഒക്കെ തന്നെയും ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ പഴയ രാജാക്കന്മാർ നിർമ്മിച്ചവയാണ് . മറ്റുള്ളവയൊക്കെ ഇന്നും തലയെടുപ്പോടെ അങ്ങനെ അതിർത്തികളിൽ നിൽക്കുമ്പോൾ ഈ കോട്ടയ്ക്കുള്ളിൽ മാത്രം ജനവാസമുണ്ട്. അതുകൊണ്ടാണ് ജയ്സാൽമീർ കോട്ടയ്ക്ക് ജീവനുള്ള കോട്ട എന്ന പേര് വന്നത്. ഇന്ത്യയിലെ എന്നല്ല ലോകത്തിലേ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ്സാൽമീർ കോട്ട.

ചരിത്രം പറയുമ്പോൾ

രാജസ്ഥാനിലെ ജയ്സാൽമീർ നഗരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. രജപുത്ര രാജാവയിരുന്ന റാവു ജൈസാൽ 1156ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. രാജാവിന്റെ പേരിൽനിന്നുതന്നെയാണ് ജൈസാൽമീർ എന്ന വാക്ക് ഉൽത്തിരിഞ്ഞതും. താർ മരുഭൂമിയിലെ ത്രികൂട എന്നു പേരായ കുന്നിന്മേലാണ് പ്രൗഢഗംഭീരമായ ഈ കോട്ട നിർമിച്ചിരിക്കുന്നത്. നിരവധി യുദ്ധങ്ങൾക്കും ജൈസാൽമീർ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിൽക്കാലത്ത് ഈ കോട്ട പ്രജകൾക്ക് സൗജന്യമായി താമസിക്കാൻ വിട്ടുകൊടുക്കുകയായിരുന്നു. ഇപ്പോഴും ജയ്സാൽമീർ കോട്ടയിൽ നാലായിരത്തിലധികം പേർ വസിക്കുന്നുണ്ട്.

ഗോൾഡൻ ഫോർട്ട്

മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടാണ് കോട്ടമതിൽ പണിതിരിക്കുന്നത്. അതിരാവിലെ സൂര്യന്റെ ആദ്യത്തെ കിരണങ്ങൾ കോട്ടയിൽ പതിയ്ക്കുമ്പോൾ ഈ കോട്ടയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം കൈവരും. ആ സമയത്ത് കോട്ടമതിൽ സ്വർണ്ണനിറത്തിലായി കാണപ്പെടുന്നു. ഇതിനാൽ സുവർണ്ണ കോട്ട അഥവാ സോനാർ കില എന്ന ഒരു പേരും ജൈസാൽമീറിലെ കോട്ടയ്ക്കുണ്ട്. ഇന്ന് നിരവധി സഞ്ചാരികൾ ദിനം പ്രതി ഈ കോട്ട സന്ദർശിക്കുന്നുണ്ട്.  ഈ കോട്ടയിൽ നിന്നുള്ള സൂര്യാസ്തമയത്തിന്റെ കാഴ്ചയും എല്ലാ യാത്രക്കാർക്കും പ്രത്യേകിച്ച് ഫോട്ടോഗ്രാഫർമാർക്കും ഒരു വിരുന്നാണ്.

കോട്ട കാണാനെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് നടക്കുന്ന ടൂറിസത്തിൽ നിന്നാണ് ഇവിടുത്തെ നിവാസികൾ ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. 16-0 നൂറ്റാണ്ടു മുതൽ ഇവിടെ ടൂറിസം തുടങ്ങിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പല ദേശങ്ങളിൽ നിന്നെത്തുന്ന വ്യാപാരികൾക്ക് ജയ്സാൽമീർ കോട്ട ഒരു ഇടത്താവളമായിരുന്നു. പോരാട്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും പലകാലങ്ങളിലായി നേരിട്ടിട്ടും ജയ്സാൽമീർ കോട്ടയുടെ പ്രതാപം തെല്ലും മങ്ങിയില്ല.

1,500 അടി നീളമുള്ള ജയ്സാൽമീർ കോട്ടയ്ക്ക് 800 വർഷം പഴക്കമുണ്ട്. 250 അടി ഉയരമുള്ള കോട്ടയ്ക്കുള്ളിലെ വീടുകൾ മണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഥാർ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കോട്ടയ്ക്കുള്ളിലെ വീടുകളിൽ തണുപ്പ് നിറയും. ജരോഖാ എന്ന തൂങ്ങിക്കിടക്കുന്ന ബാൽക്കണിയാണ് ഈ വീടുകൾക്കുള്ള മറ്റൊരു പ്രത്യേകത. കരകൗശലവസ്തുക്കളും, വസ്ത്രവിൽപ്പനക്കാരും, ഭക്ഷണശാലകളും കോട്ടയ്ക്കുള്ളിലെ വഴികളെ സജീവമാക്കുന്നു.

ശില്പകലയുടെ സൗന്ദര്യത്തിനും മനോഹരമായ രൂപകൽപ്പനയ്ക്കും പേരുകേട്ട ഗണേഷ് പോൾ , രംഗ് പോൾ , ഭൂട്ട പോൾ , ഹവ പോൾ എന്നിവയാണ് ഈ കോട്ടയുടെ പ്രവേശന കവാടങ്ങൾ.

നുറുകണക്കിന് ഹവേലികളും ക്ഷേത്രങ്ങളും കൂടി ഉൾകൊള്ളുന്നതാണ് ജയ്സാൽമീർ കോട്ട. ചില ഹവേലികൾക്ക് നൂറുകണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. ഇവയിൽ ചിലതിൽ നിരവധി നിലകളും എണ്ണമറ്റ മുറികളുമുണ്ട്, അലങ്കരിച്ച വിൻഡോകൾ, കമാനപാതകൾ, വാതിലുകൾ, ബാൽക്കണി എന്നിവയോട് കൂടിയതാണി ഹവേലികൾ. രാജ് മഹൽ , ജൈന , ലക്ഷ്മികാന്ത് ക്ഷേത്രങ്ങളും മറ്റ് നിരവധി ക്ഷേത്രങ്ങളും കവാടങ്ങളും കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com