ADVERTISEMENT

ഭൂമിയില്‍ ദൈവം ഒരുക്കിയിട്ടുള്ള ഈ സ്വര്‍ഗം കാണാതെ പോയാല്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം തന്നെയാണ്. പറഞ്ഞു വരുന്നത് മേഘമലയെക്കുറിച്ചാണ്. പ്രകൃതിയെ ആവോളം സ്നേഹിക്കുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട ഇടമാണിത്. പതിനെട്ടു വളവുകൾ പിന്നിട്ട്, ദുർഘടപാത താണ്ടി ചെന്നെത്തുന്നത് സ്വർഗം താണിറങ്ങി വന്നതു പോലൊരു ഭൂമിയിലാണ്. കേരളത്തോട് ചേർന്നു കിടക്കുന്ന തമിഴ്നാടിന്റെ അപ്സര സുന്ദരി എന്നുതന്നെ മേഘമലയെ വിശേഷിപ്പിക്കാം.

 

ചിന്നമണ്ണൂരാണ് മേഘമലയുടെ അടിവാരം. യാത്ര തുടങ്ങുന്ന തും ഈ അടിവാരത്തു നിന്നു തന്നെയാണ്. വലിയ തിരക്കുകളൊന്നുമില്ലാത്ത ചെറിയൊരു പട്ടണമാണിത്. മേഘമല കാണാന്‍ എത്തുന്ന സഞ്ചാരികളുടെ സ്വകാര്യ വാഹനങ്ങളും ഒന്നോ രണ്ടോ സർവീസുകൾ മാത്രം നടത്തുന്ന ബസുകളു മാണ് ഇവിടെ ഒരു ദിവസം മുഴുവൻ ചെലവഴിച്ചാൽ കണ്ണിൽ പെടുന്ന ശകടങ്ങൾ. പൊട്ടിപ്പൊളിഞ്ഞ ആ നാട്ടുവഴിയിലൂടെ യുള്ള യാത്ര കഠിനമായതു കൊണ്ടു തന്നെ അടിവാരത്തിലെ മുരുകൻ കോവിലിൽ പൂജ ചെയ്യുന്ന ഡ്രൈവർമാരെയും കാണാവുന്നതാണ്.

meghamala1

 

 

കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ കഴിയുന്ന ആ പാതയിലൂടെയുള്ള യാത്ര അതികഠിനമാകാതിരിക്കാൻ ദൈവത്തിന്റെ സഹായത്തിനു വേണ്ടിയുള്ള ഒരപേക്ഷയാണീ പൂജ. ചില തമിഴ് സിനിമകളി ലെ ഗ്രാമങ്ങളിലേക്കു പോകുന്ന ബസിനെ അനുസ്മരിപ്പിക്കും മേഘമലയുടെ മുകളിലേക്ക് പോകുന്ന ബസും. സൂക്ഷിച്ചു നോക്കിയാൽ ഒരു വീട് ഓടിപോകുന്നതു പോലെ തോന്നും. നിറയെ പാത്രങ്ങളും വീട്ടുസാധനങ്ങളും കോഴികളും തുടങ്ങി ഒരു വീട്ടിലേക്കു ആവശ്യമുള്ള മിക്ക സാധനങ്ങളും ആ ബസി നകത്തു കാണാന്‍ കഴിയും. ഷെയ്ൻ വോണിന്റെ  പന്തുകൾ പോലെ മൂളി പറന്നു, കറങ്ങി തിരിഞ്ഞു, ഈ ബസുകൾ മുകളി ലേക്ക് എത്തുമ്പോഴേക്കും മേഘമല തണുപ്പിനെ പുതച്ചുറക്കമാകും.

 

പതിനെട്ടു ഹെയർപിന്‍ വളവുകൾക്കും രസകരമായ പേരുകളുണ്ട്. പിച്ചിയും കുറിഞ്ഞിയും മുല്ലയും വാകയും മല്ലിയും താമരയും കൂവളവുമെല്ലാം അതിൽ ചിലതു മാത്രം. ഒടുവിൽ എല്ലാ പുഷ്പവളവുകളുടെയും ഗന്ധമറിഞ്ഞു, മേഘമലയ്ക്കു മുകളിലെത്തും. അതിഥികളെ സ്വീകരിക്കാൻ അംബരചുംബി കളായ കെട്ടിടങ്ങളില്ല. വിരലിൽ എണ്ണാവുന്ന രണ്ടോ മൂന്നോ എണ്ണങ്ങൾ മാത്രം.  അതിൽ പഞ്ചായത്തിന്റെ അതിഥി മന്ദിരം തെരഞ്ഞെടുക്കുകയാണെങ്കിൽ കീശ കാലിയാകാതെ മേഘ മലയിറങ്ങാം. ശാന്തമായ പ്രകൃതിയിൽ  ഇറങ്ങി നിന്ന് ചുറ്റുമൊന്നു കണ്ണോ ടിച്ചാൽ ഒരു കലൈഡോസ്കോപ്പിക് കാഴ്ച സമ്മാനിക്കും മേഘമല. ചുറ്റിലും ഹരിതാഭ ചൂടി നിൽക്കുന്ന തേയില തോട്ട ങ്ങൾ, മഞ്ഞിനെ വരിച്ചു നിൽക്കുന്ന ഗിരിനിരകൾ, മത്സരിച്ചോടി മറയുന്ന മേഘക്കൂട്ടങ്ങൾ, നീലവർണം വാരിയണിഞ്ഞ ജലാശയങ്ങൾ,കൂടെ തണുത്ത കാറ്റിന്റെ കൈകളും പതുക്കെ വന്നാശ്ലേഷിച്ചു കടന്നു പോകും. ‘മഹാരാജ മേട്’ എന്നൊരു വ്യൂപോയിന്റിൽ നിന്നാൽ മേഘമലയുടെ സൗന്ദര്യത്തിനൊപ്പം താഴെയുള്ള ഗ്രാമങ്ങളും മലകളും കാടുകളും തേക്കടിയു മെല്ലാം ദൃശ്യമാകും.

 

ഇരവങ്കലാർ ഡാമും, പെരിയാർ  വന്യ ജീവി സങ്കേതത്തിന്റെ വന്യമായ വനാന്തരങ്ങളുമെല്ലാം കാഴ്ചകളെ കൂടുതൽ സുന്ദരമാക്കി കൊണ്ടിരുന്നു. മലയണ്ണാനും സിംഹവാലൻ കുരങ്ങുമെല്ലാം ഇടയ്ക്കിടെ ഓടിയൊളിക്കുന്നു ണ്ടായിരുന്നു. ആനകളും കാട്ടു പോത്തുകളുമെല്ലാം ജലാശയ ങ്ങളിൽ നിന്ന് വെള്ളം കുടിക്കുന്ന കാഴ്ചകളും അതീവ ഹൃദ്യ മാണ്. തേയിലക്കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ‘തൂവാനം ഡാം’ പേരുപോലെ തന്നെ മനോഹരിയാണ്. പച്ചക്കുന്നുകൾ കൂട്ടി കെട്ടിയ നീലഭരണി പോലെ എത്രയോ ആകർഷകമാണ് ആ ഡാമും പരിസരവും. മേഘമലയിലെ കാഴ്ചകൾ സമ്മാനിച്ച കുളിർമയും മനസ്സിലിട്ടു കൊണ്ടാണ് തിരിച്ചിറക്കം. കയറിയതു പോലെ തന്നെ തിരിച്ചുള്ള യാത്രയും കഠിനമാണ്. ചെറിയ ചില വെള്ളച്ചാട്ടങ്ങളിലെ നീരുറവകൾ. തിരിച്ചിറക്കത്തിൽ  ശരീരത്തെയൊന്നു തണു പ്പിക്കാൻ ഏറെ നല്ലതാണ്. വാക്കുകളിലെ  വർണ്ണന ചില പ്പോൾ മേഘമലയ്ക്കു പോരാതെ വരും. കണ്ടു തന്നെ അറിയണം, പ്രകൃതിയുടെ  ആ കനിവിനെ.

 

എങ്ങനെ എത്താം

 

ചിന്നമണ്ണൂരിൽ നിന്ന് 40 കിലോമീറ്ററാണ് മേഘമലയിലേക്കുള്ള ദൂരം.  എറണാകുളത്തു നിന്നുമാണ് യാത്രയാരംഭിക്കുന്നതെങ്കിൽ കുമളി– കമ്പം വഴി ചിന്നമണ്ണൂരിൽ നിന്ന് മേഘമലയിലേക്ക് ഏകദേശം 250 കിലോമീറ്ററോളം ദൂരമുണ്ട്. 

 

മേഘമലയില്‍ ഭക്ഷണം കിട്ടുന്നതിന് അല്‍പം പ്രയാസമാണ്.  ചെറിയ രണ്ടു ഹോട്ടലുകളുണ്ട്, അത് മാത്രമാണ് അത്യാവശ്യം വിശപ്പു മാറ്റാനുള്ള ഏക ആശ്രയങ്ങൾ മുൻകൂട്ടി അവിടെ ഏൽപ്പിക്കുകയാണെങ്കിൽ ആ ഹോട്ടലുകാർ ഭക്ഷണമൊരുക്കുന്നതാണ്.

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com