ADVERTISEMENT

മോഡലായി തിളങ്ങുന്ന ബഷീർ ബഷിയെ ലോകം അറിയുന്നത് ടിവി റിയാലിറ്റി ഷോയിലൂടെയാണ്. രണ്ടുഭാര്യമാർ എന്ന ഘടകം തന്നെയാണ് ബഷീറിനെ പ്രശസ്തനാക്കിയതെന്നു പറയാം. സോഷ്യൽ മീഡിയയിൽ ബഷീർ മാത്രമല്ല ഭാര്യമാരും താരങ്ങളാണ്. ഭാര്യമാരായ സുഹാനയും മഷൂറയും ബഷീറും ചേർന്നുള്ള കുടുംബ വിശേഷങ്ങളും രസകരമായ നിമിഷങ്ങളുമൊക്കെയായി കല്ലുമ്മക്കായ എന്ന വെബ് സീരീസും ജനശ്രദ്ധ നേടിയിരിക്കുന്നു.

basheer-bashi-travel2

ഭാര്യയെയും മക്കളെയും കൂട്ടി ഒരു യാത്ര പ്ലാൻ ചെയ്യുക എന്നു പറഞ്ഞാൽ മിക്ക ഭർത്താക്കൻമാർക്കും ഒരൽപം ടെൻഷൻ അടിക്കും. അക്കാര്യത്തിൽ ബഷീറിനെ കിട്ടില്ല. കുടുംബവുമൊത്ത് യാത്ര പോകുവാൻ ഒരുപാട് ഇഷ്ടമാണ് ബഷീറിന്. തങ്ങൾ ഒറ്റക്കെട്ടാണെന്നാണ് രണ്ടു ഭാര്യമാരുള്ള ബഷീർ ബഷി പറയുന്നത്. ഏതു തീരുമാനവും ബഷീറും രണ്ടു ഭാര്യമാരും കൂടിയാലോചിച്ചാണ് എടുക്കുന്നത്.

basheer-bashi-travel3

ബഷീറും ഭാര്യമാരും ഇപ്പോൾ സന്തോഷത്തിലാണ്. തങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര പോയ ത്രില്ലിലാണ്. മണാലിയിലേക്ക് റോഡ് ട്രിപ് പണ്ടു മുതലുള്ള ആഗ്രഹമായിരുന്നു. എന്നാലും ഇത്തവണ പ്ലാൻ ചെയ്തത് ലഡാക് വരെ പോകണം എന്നതായിരുന്നു. നിർഭാഗ്യവശാൽ കനത്ത മഞ്ഞുവീഴ്ച കാരണം ലഡാക്കിലേക്കുള്ള റോഡ് അടച്ചിരുന്നു. വാഗാ ബോർഡർ വരെ പോകാൻ സാധിച്ചുള്ളൂ. നാട്ടിൽ നിന്നും യാത്ര ആരംഭിച്ചപ്പോൾ തന്നെ  കാലാവസ്ഥ മോശമാണെന്നും ല‍ഡാക്കിലേക്കുള്ള സന്ദർശനം നിരോധിക്കുമെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അത് പ്രതീക്ഷിച്ചായിരുന്നു യാത്രയെന്നും ബഷീർ പറയുന്നു. എന്നാലും ഞങ്ങളുടെ സ്വപ്നം മണാലി ട്രിപായിരുന്നു അവിടം സന്ദർശിക്കാനായി.

basheer-bashi-travel4

ഇനി യാത്രയിലേക്ക് കടക്കാം

പതിനെട്ട് ദിവസത്തെ യാത്രയായിരുന്നു. ഞാനും സുഹാനയും മഷൂറയും മോളും രണ്ടു വയസ്സുള്ള മകനും ഒപ്പം ചേർന്ന യാത്ര. ഞങ്ങളുടെ ആകെ പേടി രണ്ടുവയസ്സുകാരൻ മകനെ ഒാർത്തായിരുന്നു.അവിടുത്തെ കാലാവസ്ഥകൊണ്ടു ബുദ്ധിമുട്ടുമോ എന്നൊക്കെയായിരുന്നു ടെൻഷൻ. യാത്രയിൽ അങ്ങനെയെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ അവരെ നാട്ടിലേക്ക് ഫ്ളൈറ്റിൽ കയറ്റിവിടാനായിരുന്നു കരുതിയെതെന്നും ബഷീർ പറയുന്നു.  ദൈവാനുഗ്രഹം കൊണ്ടു എല്ലാം ശുഭകരമായി അവസാനിച്ചു.

basheer-bashi-travel5

അവന് ആരോഗ്യകരമായി യാതൊരു പ്രശ്നവും ഉണ്ടായില്ല. യാത്ര ശരിക്കും അടിച്ചുപൊളിച്ചു.  ഞങ്ങളുടെ ബി എം ഡബ്ല്യൂവിലായിരുന്നു യാത്ര. ഫാമിലി ഒപ്പമുള്ളതുകൊണ്ടു വളരെ കരുതലോടുകൂടിയ യാത്രയായിരുന്നു. പകൽ മാത്രമേ യാത്രയുണ്ടായിരുന്നുള്ളൂ. രാത്രി 9 മണിക്ക് എവിടെയാണോ എത്തിയത് അവിടെ മുറി എടുത്ത് തങ്ങും. പിറ്റേ ദിവസം വീണ്ടും യാത്ര തുടങ്ങും ഇതായിരുന്നു പദ്ധതി. പോകുന്ന യാത്രയിൽ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ആസ്വദിച്ചു. ഹൈദരബാദ് ഫിലിം സിറ്റി, താജ്മഹൽ പഞ്ചാബിലെ ഗോൾഡൻ ടെംബിൾ അങ്ങനെ കാഴ്ചകൾ നിരവധി.

basheer-bashi-travel1

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി, കാഴ്ചയിൽ കൗതുകമായി തോന്നി. ഏകദേശം 2000 ഏക്കർ സ്ഥലത്തായാണ് പരന്നു കിടക്കുന്നത്. അനശ്വര പ്രണയത്തിന്റെ ഉദാത്ത നിർമിതികളിലൊന്നായി ലോകം വാഴ്ത്തിപ്പാടുന്ന താജ്മഹലിന്റെ കാര്യം പറയേണ്ടതില്ല, ശരിക്കും അദ്ഭുതമായി തോന്നി.

മറക്കാനാവില്ല മണാലി യാത്ര

വളഞ്ഞും പുളഞ്ഞും കിടക്കുന്ന വഴികളിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. സുന്ദരമായ കാഴ്ചകളായിരുന്നു പ്രകൃതി ഒരുക്കിയിരുന്നത്. ഗ്രാമക്കാഴ്ചകള്‍ കണ്ടുതീരുംമുന്‍പേ ഞങ്ങള്‍ നാഷനല്‍ ഹൈവേയിലേക്ക് പ്രവേശിച്ചു. കുളു വഴി കടന്നുപോകുന്ന ഈ പാത ലേയിലാണ് അവസാനിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരപാതകളിലൊന്നു കൂടിയാണ് ഇത്.  ബിയാസ് നദിയുടെ അരികിലൂടെയുള്ള യാത്രയും രസകരമായിരുന്നു. കാഴ്ചകൾ ആസ്വദിച്ച് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തി. മണാലി എന്ന സ്വർഗഭൂമിയിലേക്ക്. ഞങ്ങൾ കൃത്യ സമയത്താണ് എത്തിച്ചേർന്നത്. മണാലിയിലെ മഞ്ഞുവീഴ്ച നേരിട്ട് ആസ്വദിക്കുവാനായി. മനസിനെ പിടിച്ചുലയ്ക്കുന്ന മാസ്മരികമായ കാഴ്ചയായിരുന്നു. പ്രകൃതിസൗന്ദര്യം തേടിയെത്തുന്നവര്‍ക്ക്, തീര്‍ഥാടകര്‍ക്ക്, സാഹസികർക്ക്, അങ്ങനെ ഏതു തരം സഞ്ചാരികളെയും തൃപ്ത്തിപ്പെടുത്തും ഇവിടം.  ലഡാക്ക് പോകാൻ കഴിയാഞ്ഞത് സങ്കടം തോന്നിയെങ്കിൽ ഇനിയും വരാം എന്നത് എല്ലാവർക്കും ആവേശവും ആശ്വാസവുമായി.  അവിടുന്ന് ഞങ്ങൾ വാഗാ ബോർഡറും കണ്ടു അജ്മീർ കടന്ന് തിരിച്ച് കൊച്ചിയിലെത്തി. കിടു ട്രിപ്പായിരുന്നെന്ന് പറയാതിരിക്കുവാൻ പറ്റില്ല. മക്കളടക്കം എല്ലാവരും ശരിക്കും ആസ്വദിച്ചു. 

ചെലവ് അറിയാം

സുഹാനയുടെയും മഷൂറയുടെയും ഷോപ്പിങ്ങും താമസവും ഭക്ഷണവും വാഹനത്തിന്റെ ഡീസലടക്കം മുഴുവൻ യാത്രയ്ക്കായി ഒരു ലക്ഷത്തിഅറുപതിനായിരം രൂപ ചെലവായി. 50000 രൂപയ്ക്ക് ഇന്ധനം നിറച്ചിച്ചിരുന്നു. പണം ചെലവായാലും സ്വപനം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഞാനും കുടുംബവും. കാണാത്ത കാഴ്ചകൾ തേടി ഇനിയും ഞങ്ങൾ യാത്ര തുടരും ബഷീർ ബഷി പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com