ADVERTISEMENT

ഏഷ്യയിലെ ഏറ്റവും വലിയ ബൗദ്ധസ്തൂപം നിലനിന്നിരുന്ന സ്ഥലം, ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കു പിടിച്ച തുറമുഖ നഗരങ്ങളിലൊന്ന്... ശ്രീകാകുളത്തിനടുത്ത് സാലിഹുണ്ഡത്തിന്റെയും കഥയും കാഴ്ചകളും ചെറുതല്ല!

 

സാലിഹുണ്ഡത്തിന്റെ കഥ

salihundam-travelogue3

തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ഒക്കെ ബുദ്ധന്റെ സാരോപദേശങ്ങൾ പടർന്ന കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബൗദ്ധകേന്ദ്രമായിരുന്നു സാലിഹുണ്ഡം. ഒട്ടേറെ ബുദ്ധസന്യാസിമാർ കപ്പൽ കയറിയ കലിംഗപട്ടണം തുറമുഖത്തിന്റെ സാമീപ്യവും ഇതിനു തെളിവാണ്.  ഏഷ്യയിലെ ഏറ്റവും വലിയ ബൗദ്ധസ്തൂപവും ഇവിടെ ആയിരുന്നു എന്നു കരുതുന്നു. സാലിഹുണ്ഡം കുന്നുകളിലെ ഉദ്ഖനനത്തിൽ ലഭിച്ച അവശേഷിപ്പുകളിൽ നിന്ന് അനുമാനിക്കുന്നതാണ് ഇത്. 

ശ്രീകാകുളം ടൗണിൽനിന്നും ഇരുപത്തി ഒന്നു കി മീ അകലെയാണ് സാലിഹുണ്ഡം കുന്നുകൾ. കലിംഗപട്ടണം പാതയിൽ പത്തൊമ്പതു കി മീ സഞ്ചരിക്കുമ്പോൾ ഗാര എന്ന സ്ഥലമെത്തും. അവിടെനിന്നും ഗാര–ചിന്ദഡ റോഡിൽ രണ്ട് കി മീ സഞ്ചരിച്ച് ചരിത്രമുറങ്ങുന്ന ഈ മലയുടെ അടിവാരത്തെത്താം. 

salihundam-travelogue

മരത്തലപ്പുകൾ തണൽവിരിച്ച കോൺക്രീറ്റ് പാതയിലൂടെ മുകളിലേക്കു കയറുമ്പോൾ ചുടുകട്ടയുടെ ചുവപ്പ് രാശി പടർന്നുകയറുന്ന സ്തൂപാവശിഷ്ടങ്ങളുടെ കാഴ്ച തെളിഞ്ഞുതുടങ്ങി. പ്രധാനമായും ഇഷ്ടികയിലായിരുന്നു സാലിഹുണ്ഡത്തെ നിർമാണങ്ങളെല്ലാം. പ്രധാന കവാടത്തിലൂടെ ആ സമുച്ചയത്തിനുള്ളിലേക്കു കടക്കുമ്പോൾ ഇരുവശവും വിശാലമായ, പുല്ലു പടർന്നുകിടക്കുന്ന തിട്ടകളാണ് ഇപ്പോൾ. തുടർന്ന് കോട്ടപോലെ ഉയർന്നു നിൽക്കുന്ന, ചുടകട്ടയിൽ പണിത ഒരു ഭിത്തിക്കപ്പുറത്ത് രണ്ടാമത്തെയും മൂന്നാമത്തെയും തലങ്ങൾ. അതിനും മുകളിൽ, കുന്നിന്റെ ഉച്ചിയിൽ ഏഷ്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ബൗദ്ധസ്തൂപത്തിന്റെ അടിസ്ഥാനം. 

ചൈത്യഗൃഹവും സ്തൂപങ്ങളും

salihundam-travelogue2

മുകളിലേക്ക് കയറുമ്പോൾ രണ്ടാമത്തെ തലത്തിൽ വലതുവശത്ത് ചൈത്യഗൃഹത്തിന്റെ അവശിഷ്ടം കാണാൻ സാധിക്കും. ബൗദ്ധഭിക്ഷുക്കൾ ഒരുമിച്ചുകൂടിയുള്ള പ്രാർത്ഥനകൾക്കും പഠനത്തിനും ചർച്ചകൾക്കും വിനയോഗിച്ചിരുന്ന നീളത്തിലുള്ള, ഹാളുകൾ ആണ് ചൈത്യകൾ അഥവാ ചൈത്യഗൃഹങ്ങൾ. നീളത്തിലുള്ള ഒരു മുറിയും അതിന്റെ ഒരറ്റത്ത് ഒരു സ്തംഭവുമാണ് ചൈത്യഗൃഹങ്ങളുടെ പൊതുരൂപം. ഉദ്ദേശം ആറ്, എഴ് അടി നീളമുള്ള ഹാളും അതിന്റെ ഒരു അറ്റത്ത് മൂന്നടിയോളം പൊക്കമുള്ള ഒരു സ്തംഭവുമാണ് ഉള്ളത്.  ഏറ്റവും മുകളിലത്തെ തലത്തിനു തൊട്ടുതാഴെയും ഒരു ചെറിയ ചൈത്യഗൃഹത്തിന്റെ ശേഷിപ്പുണ്ട്.  

മുകളിലേക്ക് കയറുന്തോറും പലവലിപ്പത്തിലുള്ള ബൗദ്ധസ്തൂപങ്ങൾ നിലനിന്നിരുന്നു എന്ന് കാണിക്കുന്ന അവശിഷ്ടങ്ങൾ ദൃശ്യമാകും. ബുദ്ധസന്ന്യാസിമാരുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുള്ള അർദ്ധവൃത്താകൃതിയിലുള്ള അടിത്തറയോടുകൂടിയ സ്തംഭങ്ങളാണ് ബൗദ്ധസ്തൂപങ്ങൾ. വിശുദ്ധമായ ഭാഗത്തെ മധ്യത്തിലൊരു സ്തംഭത്തിൽ പ്രതിഷ്ഠിച്ച് ചുറ്റും വട്ടത്തിൽ ഭിത്തികെട്ടി, അതിലേക്ക് ഒന്നോ രണ്ടോ നാലോ പ്രവേശനദ്വാരങ്ങളും പണിതീർക്കുന്നതാണ് പൊതുവെ ബൗദ്ധസ്തൂപങ്ങൾ.   

ചെറുതും വലുതുമായ ഒട്ടേറെ സ്തൂപങ്ങളുടെ അടിത്തറകൾ ഇവിടെക്കാണാം.  ഏറ്റവും മുകളിലത്തെ സ്തൂപത്തിനു തൊട്ടുതാഴെ കാണുന്ന ഒന്ന് ഇരട്ടഭിത്തികൾ ഉള്ളതായിരുന്നുവത്രേ.  ചില പഠനങ്ങളിൽ ശ്രീലങ്കയിലെ അപൂർവം ചൈത്യഗൃഹങ്ങളിൽ മാത്രമാണ് ബൗദ്ധനിർമാണകലയിൽ ഇരട്ടഭിത്തികൾ കണ്ടിട്ടുള്ളത് എന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്.  സമാനമായ മറ്റൊന്ന് കേരളത്തിലെ ഇരട്ട ഭിത്തികളോട് കൂടിയ ക്ഷേത്രശ്രീകോവിലുകൾ മാത്രമാണത്രെ.  

ഇതിനും മുകളിലാണ് സാലിഹുണ്ഡം മലയുടെ ഏറ്റവും ഉയർന്ന പോയിന്റ് എന്ന് പറയാവുന്ന സ്ഥലം. ഇവിടെയാണ് ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ ബൗദ്ധസ്തൂപം എന്ന വിശേഷിപ്പിക്കുന്ന സ്തൂപത്തിന്റെ അവശിഷ്ടങ്ങൾ. ഇപ്പോൾ ബാക്കിയുള്ളത് ഒരു എട്ടടി ഉയരത്തിലുള്ള പുറംഭിത്തിയും അകത്തേക്കുള്ള പ്രവേശനദ്വാരത്തിന്റെ ചിലഭാഗങ്ങളും മാത്രം. അടിത്തറയുടെ വ്യാസത്തിൽനിന്നും ആണ് ഇതിന്റെ ഉയരത്തെപ്പറ്റിയുള്ള നിഗമനങ്ങളിലെത്തിയിട്ടുള്ളത്. 

സാലിഹുണ്ഡക്കാഴ്ചകൾ

സാലിഹുണ്ഡത്തിന്റെ മുകളിൽനിന്നു നോക്കുമ്പോൾ വളരെ മനോഹരമായ താഴ്‌വരക്കാഴ്ചകളാണ് കണ്ണിൽപ്പെടുന്നത്. വലതുവശത്ത് അകലെയല്ലാതെതന്നെ വംശധാരനദി ഒഴുകുന്നു. നദിക്കരയിലെങ്ങും പൂത്തുലഞ്ഞ് നിൽക്കുന്ന ആനപ്പുല്ല്. ഇടതുവശത്ത് പച്ചപ്പട്ടു വിരിച്ചതുപോലെ നെൽപ്പാടങ്ങൾ. അവയെ വകഞ്ഞുമാറ്റി കരികൊണ്ടു വരച്ച വരപോലെ കിടക്കുന്ന റോഡ്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com