ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രം ഹൈദരാബാദില്‍ തുറന്നു
Mail This Article
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദരാബാദില്‍ തുറന്നു. കന്‍ഹ ശാന്തി വനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആസ്ഥാനത്താണ് ഇൗ ധ്യാനകേന്ദ്രം. ഹാര്‍ട്ട്ഫുള്‍നെസിന്റെ നിലവിലെ മാര്‍ഗദര്‍ശിയായ ഡാജി എന്ന് സ്‌നേഹപൂര്‍വം അറിയപ്പെടുന്ന കമലേഷ് പട്ടേല്‍, ഹാര്‍ട്ട്ഫുള്‍നെസിന്റെ ആദ്യ മാര്‍ഗദര്‍ശിയായ പരം പൂജ്യലാലാജി മഹാരാജിനാണ് ധ്യാനകേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്.
30 ഏക്കറില്‍ നിര്‍മിച്ച ധ്യാനകേന്ദ്രത്തില്‍ ഒരേസമയം ഒരു ലക്ഷം ധ്യാന പരിശീലകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരു പ്രധാന ഹാളും എട്ട് അനുബന്ധ ഹാളുകളുമാണ് ധ്യാനകേന്ദ്രത്തിനുള്ളത്. വെറും മൂന്ന് വര്‍ഷം കൊണ്ടാണ് ധ്യാനകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരു ദിവസം 100000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്ന സ്വയംപര്യാപ്തമായ അടുക്കള, വരാനിരിക്കുന്ന 350 ബെഡ് ആയുഷ് മെഡിക്കല്‍ സൗകര്യം, കഴിഞ്ഞ നാലു വര്‍ഷമായി നട്ടുപിടിപ്പിച്ച ലക്ഷകണക്കിന് മരങ്ങള്‍, ഹാര്‍ട്ട്ഫുള്‍നെസ് ലേണിങ് സെന്റര്‍, ജലസംഭരണ സംവിധാനങ്ങള്‍ എന്നിവ ഹാര്‍ട്ട്ഫുള്‍നെസിന്റെ സവിശേഷതകളാണ്.
ശ്രീരാം ചന്ദ്ര മിഷന്‍ ആന്‍ഡ് ഹാര്‍ട്ട്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരണത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചാണ് ധ്യാനകേന്ദ്രം സമർപ്പിച്ചത്. യോഗ ഗുരു ബാബാ രാംദേവ്, ജനാര്‍ദന്‍ പന്ത് ബോത്തെ, സുരേഷ് പ്രഭു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മനുഷ്യരാശിക്ക് വേണ്ടി 75 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സംഘടനയുടെ ചരിത്രത്തിലെ ഒരു സവിശേഷ നിമിഷമാണിതെന്ന് ഹാര്‍ട്ട്ഫുള്‍നെസ് മാര്‍ഗദര്‍ശി ഡാജി ചടങ്ങില്‍ പറഞ്ഞു. ധ്യാന പരിശീലനത്തിലൂടെ ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമായാണ് ധ്യാനകേന്ദ്രം ശ്രദ്ധാപൂര്‍വം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ധ്യാന പരിശീലനം എല്ലാവര്‍ക്കും സൗജന്യമായി വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. എല്ലാ മനുഷ്യരാശിയുടെയും സേവനത്തില്‍ ഒരു പുതിയ ഏകീകരണം സൃഷ്ടിക്കുന്ന വിവിധ സംഘടനകളും ആചാരങ്ങളും ഒത്തുചേരുന്നതിന്റെ തുടക്കമാണിതെന്ന് യോഗി റിഷി ബാബ രാംദേവ് പറഞ്ഞു.
ഹാര്‍ട്ട്ഫുള്‍നെസിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂന്ന് സെഷനുകളിലായി ബഹുജന ധ്യാന പരിപാടികള്‍ ധ്യാനകേന്ദ്രത്തില്‍ അരങ്ങേറും. ജനുവരി 28-30, ഫെബ്രുവരി 2-4, ഫെബ്രുവരി 7-9 ദിവസങ്ങളിലായി നടക്കുന്ന മൂന്ന് ത്രിദിന സെഷനുകളില്‍ 1.2 ലക്ഷം ധ്യാന പരിശീലകര്‍ പങ്കെടുക്കും. ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദും ഫെബ്രുവരി ഏഴിന് അണ്ണ ഹസാരെയും സംഗമത്തെ അഭിസംബോധന ചെയ്യും.