88 മോഡൽ ബജാജ് സൂപ്പറില്‍ ഇന്ത്യ ചുറ്റിയ ചുണകുട്ടികൾ
Mail This Article
ബുള്ളറ്റിൽ ഹിമാലയം കയറുന്നവരുടെയും ഇന്ത്യ ചുറ്റികറങ്ങുന്നവരുടെയും എണ്ണം കൂടിവരികയാണ്. ദിവസങ്ങളും മാസങ്ങളും കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിക്കുമ്പോൾ നേരിടേണ്ട ബുദ്ധിമുട്ടുകൾ ഇൗ യാത്രക്കാർ വകവെക്കാറില്ല, ലക്ഷ്യമാണ് ഇക്കൂട്ടർക്ക് പ്രധാനം. ബുള്ളറ്റിലും കാറുകളിലുമൊക്കെയായി യാത്രതിരിക്കുന്നവരിൽ നിന്ന് വ്യത്യസ്തരാണ് കോഴിക്കോട് മാവൂർ സ്വദേശികളായ ബാക്കീര്‍ അഹ്ദലും പി.സി. അഹമ്മദും. യാത്രയെന്ന ഇവരുടെ സ്വപ്നം സാക്ഷാത്കരിച്ചത് വിന്റേജ് സ്‌കൂട്ടറിലൂടെയായിരുന്നു. 68 ദിവസംകൊണ്ട് ബജാജ് സൂപ്പറില്‍ ഇന്ത്യ മുഴുവന്‍ കറങ്ങിയ ഇൗ ചെറുപ്പക്കാരാണ് സോഷ്യൽ മീഡിയയിലെ താരങ്ങള്‍.
പഠനം കഴിഞ്ഞതിനുശേഷം ചെറിയ ജോലികള്‍ ചെയ്യുന്നതിനിടിയിലാണ് 23 വയസ്സുള്ള ബാക്കീറും അഹമ്മദും വേറിട്ടൊരു യാത്ര പോയാലോ എന്ന പ്ലാനിട്ടത്. വ്യത്യസ്തമായ യാത്ര വേണം, അതുകൊണ്ടു തന്നെയാണ് 88 മോഡല്‍ ബജാജ് സൂപ്പറിനെ കൂട്ടുപിടിച്ചത്. ഇത്രയും ദൂരം 32 വര്‍ഷം പഴക്കമുള്ള ബജാജ് സൂപ്പറിൽ എങ്ങനെ യാത്ര തിരിച്ചുവെന്നു പലരും ചിന്തിക്കും. വിന്റേജ് സ്കൂട്ടറിലെ യാത്ര റിസ്കാണെന്ന് മിക്കവരും പറഞ്ഞെങ്കിലും ഇൗ സൂപ്പർ സ്റ്റാർ ചതിക്കില്ലെന്ന് ഇരുവർക്കും ഉറപ്പായിരുന്നു. വിശ്വാസം തന്നെയായിരുന്നു യാത്രയിലെ ഉൗർജവും.
കോഴിക്കോട് ബീച്ചില്‍നിന്നാണ് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് മംഗലാപുരം, ഗോകര്‍ണം, പുണെ, അഹമ്മദാബാദ്, ജയ്പുര്‍, വാഗ അതിര്‍ത്തി, ശ്രീനഗര്‍, കുല്‍മര്‍ഗ്, മണാലി, യു പി,എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.നേപ്പാളും സന്ദര്‍ശിച്ചായിരുന്നു കേരളത്തിലേക്കുള്ള മടക്കം. ഇതിനുമുമ്പ് ട്രെയിനില്‍ 21 ദിവസംകൊണ്ട് നോര്‍ത്ത് ഈസ്റ്റിലെ സ്ഥലങ്ങള്‍ ബാക്കീറും അഹമ്മദും സന്ദര്‍ശിച്ചിരുന്നു. ജീവിതത്തിലെ വലിയ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ബാക്കീര്‍ അഹ്ദലും പി.സി. അഹമ്മദും.
ഭക്ഷണം സ്വയം പാചകംചെയ്ത് കഴിക്കുകയായിരുന്നു. പെട്രോള്‍ പമ്പിലും ടോള്‍ ബൂത്തുകളിലും ടെന്റ് കെട്ടിയായിരുന്നു രണ്ടുപേരുടെയും താമസം. അതിനാൽ തന്നെ അധികം ചെലവില്ലാതെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞു.