ലോക്ഡൗണ്‍: ഈ വര്‍ഷം ബദരീനാഥ് സന്ദര്‍ശനം സാധ്യമാകുമോ?
Mail This Article
ഉത്തരാഖണ്ഡില്‍ ഹിമാലയൻ പർവതനിരകള്‍ക്കരികില്‍ അളകനന്ദാ നദിക്കരയിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് ബദരീനാഥ്. മറ്റു ഹിമാലയ ക്ഷേത്രങ്ങളായ ഗംഗോത്രി, യമുനോത്രി എന്നിവ പോലെ എല്ലാ വര്‍ഷവും ഒക്ടോബര്‍-നവംബര്‍ സമയത്ത് ശൈത്യകാലം തുടങ്ങുന്നതോടെ ബദരീനാഥ് ക്ഷേത്രവും അടയ്ക്കുന്നു. ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയത്ത് മാത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുന്ന ഇവിടെ പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകളാണ് ദര്‍ശനത്തിനായി എത്തുന്നത്. കേരളത്തിലെ നമ്പൂതിരി സമുദായത്തിൽപ്പെട്ടവരാണ് ഇവിടത്തെ മുഖ്യപൂജാരി എന്നൊരു പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്.
കൊറോണ പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം ബദരീനാഥ് സന്ദര്‍ശനം സാധ്യമാകുമോ എന്ന സംശയത്തിലായിരുന്നു ഭക്തര്‍. എന്നാല്‍ ഇക്കുറിയും പതിവുപോലെ ഏപ്രില്‍ അവസാനത്തോടെ ക്ഷേത്രം തുറക്കും എന്നാണ് സൂചന.
കേദാർനാഥ് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും യാത്രാ തയാറെടുപ്പുകളെക്കുറിച്ചുമുള്ള മാർഗനിർദേശങ്ങൾക്കായി ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി ഗർവാൾ മണ്ഡൽ കമ്മിഷണര്‍, ദേവസ്ഥാനം ബോർഡ് സിഇഒ എന്നിവരെ സമീപിച്ചു. ഉത്തരാഖണ്ഡിലെ പ്രധാന ക്ഷേത്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവ അടക്കം 46 ക്ഷേത്രങ്ങളുടെ ഭരണം കയ്യാളുന്ന സമിതിയാണ് ഇത്. എല്ലാ വര്‍ഷവും ഈ നാലു ക്ഷേത്രങ്ങളിലെ സന്ദര്‍ശനത്തിനായി ‘ചാര്‍ ധാം’ യാത്ര സംഘടിപ്പിക്കാറുണ്ട്.
ഈ ഏപ്രിൽ 29 ന് ബദരീനാഥ് വീണ്ടും തുറക്കുമെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, രണ്ടാമത്തെയും മൂന്നാമത്തെയും കേദാർ കപാത്ത് (വാതിൽ) തുറക്കുന്ന തീയതിയും ബൈസാഖി ഉത്സവത്തിൽ പ്രഖ്യാപിക്കും. ഇക്കാര്യം സംബന്ധിച്ച് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി ഇപ്പോള്‍.
യാത്രയ്ക്ക് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ദേശീയവ്യാപകമായ ലോക്ഡൗണ്‍ കാരണം മാർച്ച് 18 മുതൽ എല്ലാ തയാറെടുപ്പുകളും സ്തംഭിച്ചിരുന്നു. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള പാതയില്‍ 5 അടിയോളം കനത്തില്‍ മഞ്ഞ് മൂടിക്കിടക്കുകയാണ്. ക്ഷേത്രസമിതിയുടെ അധികാരികള്‍ക്കും ഇതു സംബന്ധിച്ച് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് നിലവില്‍ വ്യക്തതയില്ല.
കേദാർനാഥിന്റെ ശ്രീകോവിലുകൾ തുറക്കുന്നതിനുമുമ്പ് ക്ഷേത്ര സമിതി കേദാർനാഥ് സന്ദർശിക്കുകയും ജലം, വൈദ്യുതി തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്യാറുണ്ട്. കൂടാതെ, ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലെ മഞ്ഞ് വൃത്തിയാക്കുകയും പൂജാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യണം. എന്നാല്‍ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാത്തതിനാൽ ഇതുവരെ ഒരുക്കങ്ങൾ തുടങ്ങിയിട്ടില്ല എന്നാണു വിവരം.