ADVERTISEMENT

യാത്ര.. അതൊരു മരുന്നാണ്. മനസ്സിൽ ഉണ്ടാവുന്ന കൊച്ചുകൊച്ചു മുറിവുകൾക്കുള്ള ഒറ്റമൂലി.. ശനിയാഴ്ച രാവിലെ തന്നെ അസ്വസ്ഥമായ മനസ്സുമായി ഹോസ്പിറ്റലിൽ ഇരിക്കുമ്പോഴാണ് ബാക്കി കിടക്കുന്ന ലീവിനെക്കുറിച്ച് ഓർത്തത്. പിന്നൊന്നും ആലോചിച്ചില്ല. നേരെ ഗാങ്ടോക്കിലെ ചങ്ക് വിശാൽ ഭായിക്ക് ഒരു കാൾ.

"ഭായ് ഞാൻ ഞായറാഴ്ച രാവിലെ അവിടെത്തും. നോർത്ത് സിക്കിമിലേക്കുള്ള പെർമിറ്റ്‌ റെഡിയാക്കിക്കോളൂ..." കേട്ടപ്പോൾ ആശാനും ഹാപ്പി. കഴിഞ്ഞ വട്ടം ഞങ്ങൾ പ്ലാൻ ചെയ്തിട്ട് അവസാനനിമിഷം ഉപേക്ഷിക്കേണ്ടി വന്ന യാത്രയായിരുന്നു അത്. പുള്ളിയെ വിളിച്ചതിനു ശേഷം ബംഗാളിലെ മലയാളി സുഹൃത്ത് രാജേഷ് ഏട്ടനും ഒരു കോൾ. സിലിഗുരിക്കുള്ള ടിക്കറ്റിനു വേണ്ടി. അങ്ങനെ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അസൻസോളിൽ നിന്നും സിലിഗുരിക്ക് പോകുന്ന 'ഗുരുനാനാക്' ബസിൽ മൂന്നാം നമ്പർ സീറ്റ് എനിക്ക് സ്വന്തം.

Darap-Sikkim1

ഞാൻ കുറച്ചായി സ്ഥിരം യാത്ര ചെയ്യാറുള്ളതുകൊണ്ട് അതിലെ ജീവനക്കാരുമായി അത്യാവശ്യം പരിചയം ആയിരുന്നു. ആ പരിചയം മുതലെടുത്തുകൊണ്ട് രാത്രി ആയപ്പോൾ ഞാൻ മെല്ലെ ഡ്രൈവർ ക്യാബിനിലേക്ക് കടന്നു. രാത്രി ഡ്രൈവിങ്ങിന്റെ ഭീകരതയും ത്രില്ലിങ്ങും അറിയണമെങ്കിൽ ഇവിടെ ഇതാ ഇങ്ങനെ ഇരിക്കണം. എയർ ടൈറ്റ് ഡോറിനുള്ളിൽ പുഷ്ബാക്ക് സീറ്റിൽ മലർന്നുകിടന്നാൽ കിട്ടുന്ന 'ടൂറിസ്റ്റ് ' ഫീലിംഗിനെക്കാൾ ഡ്രൈവർ ക്യാബിനിൽ ഇരുന്നു പോറൽ വീണ ഫ്രണ്ട് ഗ്ലാസ്സിലൂടെ കാണുന്ന രാത്രിക്കാഴ്ചകൾ എനിക്കെന്നും ഇഷ്ടമായിരുന്നു.

Darap-Sikkim3


ഡ്രൈവർ ബാബു ഭായ് പതിവുപോലെതന്നെ വാക്ക് പാലിച്ചു. പറഞ്ഞതിനേക്കാൾ അരമണിക്കൂർ മുന്നേ സിലിഗുരി.

ഇറ്റലിക്കാർക്കൊപ്പം പോയ ചങ്ക്

സിലിഗുരി ഇറങ്ങി വിശാൽ ഭായിക്ക് ഒരു ഫോൺ. അതായിരുന്നു ഈ യാത്രയിലെ ടേണിങ് പോയിന്റ്. ഗാങ്ടോക്കിലെ പ്രധാന ടൂർ ഓപ്പറേറ്റർമാരിൽ ഒരാളാണ് വിശാൽ ഭായ്. അപ്പോളാണ് വിശാൽ ഭായ് സങ്കടത്തോടെ ആ വാർത്ത പറഞ്ഞത്. ഇറ്റലിയിൽ നിന്നു വന്ന കുറച്ചു സഞ്ചാരികളുടെ കൂടെ വിശാൽ ഭായ് ഒരു യാത്ര പോവുകയാണ്. തിരിച്ചെത്താൻ മൂന്നു ദിവസം എടുക്കുമത്രേ. എന്നോട് കടയിൽ വന്ന് അങ്ങേരുടെ റൂമിന്റെ കീയും എടുത്തു റൂമിൽ പോയി താമസിച്ചോളാൻ പറഞ്ഞു. പക്ഷേ അത്രയും ലീവില്ലാത്തതിനാൽ പിന്നീട് ഒരിക്കൽ വരാം എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു. സങ്കടത്തോടെ സിക്കിം മാപ്പിൽ വെറുതെ പരാതിക്കൊണ്ടിരുന്നപ്പോളാണ് ഇത്തിരി മാറി കിടക്കുന്ന പെല്ലിംഗ്‌ കണ്ണിൽ പെട്ടന്ന്. പെല്ലിങ്ങിനെക്കുറിച്ചു മുൻപ് കേട്ടിട്ടുണ്ട്, എന്നാൽ കാര്യമായ ഐഡിയ ഇല്ല.

പിന്നൊന്നും നോക്കിയില്ല. നടന്നു നേരെ സിക്കിം നാഷണൽ ടൂറിസം ബസ്സ്റ്റാൻഡിലേക്ക്. പെല്ലിങിലേക്ക് ഒരു ദിവസം ഒരേ ഒരു ബസ് മാത്രമേ ഉള്ളൂ. രാവിലെ 10. 30 ന്. ഏതാണ്ട് 6 മണിക്കൂർ എടുക്കുന്ന യാത്ര. (കാലാവസ്ഥ അനുസരിച്ച് അതിലും കൂടാറുണ്ട് മിക്കപ്പോഴും. ) ടിക്കറ്റ് എടുത്തു. പലവിധ സാധനങ്ങൾ ബസിന് മുകളിൽ കയറ്റുന്ന തിരക്കിലാണ് ഡ്രൈവറും കണ്ടക്ടറും. മെല്ലെ തഞ്ചം നോക്കി ഒരു പരിചയപ്പെടൽ, ലക്ഷ്യം ബസിലെ ഹോട്ട് സീറ്റ്‌ ആണ്. അതുകിട്ടാൻവേണ്ടി നമ്മൾ എന്തും ചെയ്യും. നല്ല വൃത്തിക്ക് തള്ളേണ്ടിവന്നു കണ്ടക്ടറോട്. ഫലമോ മുന്നിൽ തന്നെയുള്ള ഹോട് സീറ്റും.

Darap-Sikkim2


പ്രേതങ്ങളുടെയും രഹസ്യങ്ങളുടെയും മണ്ണിൽ

കൃത്യം 10. 30 നു തന്നെ ഡ്രൈവർ ബസ് എടുത്തു. സിലിഗുരിയുടെ തിരക്കിലൂടെ ബസ് മെല്ലെ നീങ്ങി. ടീസ്റ്റ മാർക്കറ്റ് വരെ എന്റെ പതിവ് വഴി തന്നാണ്. അവിടെ വഴി രണ്ടായി പിരിയുന്നു. ഒന്ന് ഗാങ്ടോക്കിലെക്കും മറ്റൊന്ന് പെല്ലിങിലേക്കും. മല്ലഗുരി-ബംഗാൾ സഫാരി ഏരിയ- ടിസ്റ്റാ ബസാർ- മെല്ലി- കിതം വന്യജീവി സങ്കേതം- നയാ ബസാർ-ജോർത്തങ്-സിസ്‌നി- മബോങ്- മിയോങ്- മയോങ്-ഗ്യാൽഷിങ്- ലെഗ്‌ഷിപ്-യാങ് ടെയ്- സക്യോങ്‌-പെല്ലിംഗ്‌ -പെല്ലിങ് സിറ്റി ഇതാണ് റൂട്ട്. തുടക്കത്തിൽ അത്യാവശ്യം നിലവാരം ഉണ്ടായിരുന്ന വഴി പിന്നീട് മോശമാവാൻ തുടങ്ങി. ചൂടും തണുപ്പും കലർന്ന സമ്മിശ്ര കാലാവസ്ഥ. ബസ് മുടിപ്പിൻ വളവുകൾ ഓരോന്നായി കീഴടക്കിക്കൊണ്ടിരുന്നു. ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും റോഡുകളെ ഓർമ്മിപ്പിക്കുന്ന വഴി.

ഇടയ്ക്ക് യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. റോഡുപണിമൂലം പലയിടത്തും ചെറിയ തോതിൽ ബ്ലോക്ക്‌ ഉണ്ട്. വൈകുന്നേരം 4 മണിയായപ്പോളേക്കും വഴികളിൽ ഇരുട്ട് പരന്നിരുന്നു. ഏതാണ്ട് 6 മണിയോടടുപ്പിച്ചു ബസ് പെല്ലിങ്ങിൽ എത്തി. രാവിലെ 10. 30 നു തുടങ്ങിയ യാത്രയാണ്.

യാതൊരു മുൻപരിചയവും ഇല്ലാത്ത സ്ഥലം.ബസ് ഡ്രൈവർ 200 രൂപയ്ക്ക് മുറി കിട്ടുന്ന വീട്ടിലേക്കുള്ള വഴിയും കാണിച്ചു തന്നു. ഒരു മുത്തശ്ശിയും അവരുടെ മക്കളുമാണ് നടത്തിപ്പുകാർ. ഓഫ്‌ സീസൺ ആയതുകൊണ്ടുതന്നെ എല്ലാ മുറികളും കാലിയാണ്. മുത്തശ്ശി മുറികാണിച്ചുതന്നു. ചെറുതാണെങ്കിലും വൃത്തിയുള്ള മുറി.

ഇനിയുള്ള മൂന്ന് ദിവസം ഇവിടെത്തന്നെ. മനസ്സിലുറപ്പിച്ചു.

സാധനങ്ങൾ എല്ലാം ഒതുക്കിയതിനുശേഷം ചൂടുവെള്ളത്തിൽ ഒരു കുളിയും പാസാക്കി മെല്ലെ നടക്കാനിറങ്ങി. വലിയ ഒച്ചപ്പാടും ബഹളവുമില്ലാത്ത ഒരു കൊച്ചുഗ്രാമം. കൂടുതലും ഹോട്ടലുകളാണ്. ഇപ്പോൾ സഞ്ചാരികൾ ഇല്ലാത്തതിനാൽ തീർത്തും ഗ്രാമം ഉറക്കത്തിലാണെന്ന് പറയാം. നടത്തത്തിനു ശേഷം ഭക്ഷണവും കഴിച്ചിട്ടാണ് മുറിയിൽ എത്തിയത്. പർവത ഗ്രാമങ്ങളിലെല്ലാം കടകൾ നേരത്തെ അടയ്ക്കും എന്നുള്ളതിനാൽ രാത്രി ഭക്ഷണത്തിനുള്ള മോമോസും പാർസൽ വാങ്ങി.. വളരെ പെട്ടെന്നാണ് തണുപ്പ് കൂടിയത്. റൂമിലെ കമ്പളികൾക്കും ചെറുത്തു നിൽക്കാനാവാത്ത തണുപ്പ്. കൂടെ ചെറുതായി പെയ്യുന്ന മഴയും. ഞാൻ മെല്ലെ സ്ലീപ്പിങ് ബാഗിലേക്ക് നൂണ്ടുകയറി.

സിക്കിമിനെ ചുറ്റിപറ്റി ഒരുപാട് പ്രേതകഥകൾ കേട്ടിട്ടുണ്ട്. ആഭിചാരം വളരെ നന്നായി നടക്കുന്ന, ഒരുപാട് അന്ധവിശ്വാസങ്ങളും രഹസ്യങ്ങളും ഉറങ്ങുന്ന മണ്ണാണിത്രേ. മാത്രവുമല്ല ബാക്കി റൂമുകളെല്ലാം കാലിയും. മൂന്ന് ദിവസവും ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ്‌ ചെയ്തില്ല.

മുളകളുടെ താഴ്‍വര

രാവിലെ തന്നെ എണീറ്റു. (തണുപ്പ് കാരണമാണ് കേട്ടോ ). ഇന്ന് പോകാൻ ഉദ്ദേശിച്ചത് ദരപ് ഗ്രാമത്തിലേക്കാണ്. പെല്ലിങ്ങിൽ നിന്നും ഏതാണ്ട് 7 കിലോമീറ്റർ മാറി അധികമാരുടെയും കണ്ണിൽപെടാതെ കിടക്കുന്ന സ്വർഗതാഴ്‌വരയാണ് ദരപ് വാലി. ഈ ഗ്രാമത്തിലൂടെയാണ് റിമ്പി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി പോകുന്നത്. എല്ലാം കൂടി ഒരു വശത്തേക്ക് ഏതാണ്ട് 13-14 കിലോമീറ്റർ വരും. ടാക്സി സ്റ്റാൻഡിൽ ചോദിച്ചപ്പോൾ പ്രതീക്ഷിച്ചതുപോലെ തന്നെ.. നല്ല കത്തി.

അവരോടു ഒരു സലാമും പറഞ്ഞു നടക്കാൻ തുടങ്ങി. അപ്പർ പെല്ലിംഗ്‌, ലോവർ പെല്ലിംഗ്‌. പിന്നീടങ്ങോട്ട് വഴി നീണ്ടുകിടക്കുകയാണ്.. എവിടെ നോക്കിയാലും മുളങ്കൂട്ടങ്ങൾ. മുളകളുടെ താഴ്‌വരയാണിത്. കോടമഞ്ഞു പുതച്ചു നിൽക്കുന്ന മലഞ്ചരിവുകൾ. അരിച്ചുകയറുന്ന തണുപ്പ്. മഞ്ഞു തുള്ളികൾക്ക് ഇടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ. ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ പ്രഭാതങ്ങളിൽ ഒന്ന്. സ്കൂളുകളിലേക്ക് പോവുന്ന കുട്ടികൾ. പണിക്ക് പോവുന്ന മുതിർന്നവർ.

ഏതാണ്ട് 2 മണിക്കൂറിൽ കൂടുതൽ എടുത്തു ദാരാപ് താഴ്‌വരയിൽ എത്താൻ. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആവാത്ത ഭംഗി. നിറഞ്ഞ പച്ചപ്പ്‌. വൃത്തിയുള്ള ഗ്രാമം. മുളകൾ കൊണ്ട് പണിത വീടുകൾ. കുറച്ചു സമയം ഗ്രാമക്കാഴ്ചകളിലൂടെ കറങ്ങി നടന്നു.. ഇടയ്ക്ക് സമയം നോക്കിയപ്പോളാണ് രാവിലെ ഒന്നും കഴിച്ചില്ലല്ലോ എന്നോർത്തത്. നേരെ കണ്ട ചെറിയ ഹോട്ടലിലേക്ക് കയറി. ചൂടു കട്ടൻചായയും രണ്ടര പ്ലേറ്റ് മോമോസും. സംഗതി കുശാൽ.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com