കാശ്മീരിലെ ട്യൂലിപ് വസന്തം നുകരാൻ ഇത്തവണ വിനോദസഞ്ചാരികളില്ല
Mail This Article
സബർവാൻ മലയോരത്ത്, ഡാൽ തടാകം തൊട്ടുനിൽക്കുന്ന അതിമനോഹര ട്യൂലിപ് വസന്തം നുകരാൻ ഇത്തവണ വിനോദസഞ്ചാരികളില്ല. നിറത്തിലും ഇനത്തിലും വേറിട്ട 13 ലക്ഷം പൂക്കളാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ ട്യൂലിപ് പൂന്തോട്ടത്തിൽ വിരിഞ്ഞുനിൽക്കുന്നത്.
ട്യൂലിപ് മാത്രമല്ല, ഡാഫഡിലും റോസും ഉൾപ്പെടെ വസന്തത്തിന്റെ വരവറിയിച്ചുളള പൂക്കളെല്ലാം 80 ഏക്കറിൽ പരന്നു കിടക്കുന്ന തോട്ടത്തിലുണ്ട്. സീസണിൽ 5 ലക്ഷം സന്ദർശകർ വരെ കണ്ടു മനം നിറച്ച പൂവസന്തമാണ് ഈ വർഷം ആരും ആസ്വദിക്കാനില്ലാതെ കടന്നു പോകുന്നത്. ലോക്‌ഡൗൺ കാരണം നാട്ടുകാരും എത്തുന്നില്ല. ഫ്ലോറികൾച്ചർ വകുപ്പിനാണു പൂന്തോട്ടത്തിന്റെ പരിപാലനച്ചുമതല.
2007 ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്തി ഗുലാം നബി ആസാദ് മുൻകയ്യെടുത്താണു പൂന്തോട്ടം തുറന്നത്. അന്നു മുതൽ വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാണിത്.8 മാസത്തെ വീട്ടുതടങ്കലിൽ നിന്നു മോചിതനായ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കഴിഞ്ഞ ദിവസം ട്യൂലിപ് തോട്ടത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഇങ്ങനെ കുറിച്ചു: ഇത് നമുക്കെല്ലാം ഈ വർഷം നഷ്ടപ്പെട്ട കാഴ്ച. അടുത്ത വർഷം പൊൻവസന്തമാകുമെന്നു പ്രത്യാശിക്കാം.