ADVERTISEMENT

ഇരുപത്തിയൊന്നു ദിവസവും പിന്നെ അതിലധികവുമായി നീണ്ട ലോക്ഡൗൺ ദിനങ്ങൾ അക്ഷരാർത്ഥത്തിൽ കുഴക്കിയതു മധ്യവേനലവധി കാത്തിരുന്ന യാത്രാപ്രേമികളെ കൂടിയാണ്. മുൻകൂട്ടി തയാറാക്കിയ യാത്രാപദ്ധതികളെല്ലാം തകിടം മറിഞ്ഞ സഞ്ചാരികൾക്കു പുത്തൻ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് രാജ്യത്തെ വിനോദസഞ്ചാര വകുപ്പ്. ഓരോ നാടിന്റെയും ഏറ്റവും സവിശേഷമാർന്നതും വ്യത്യസ്തവുമായ കാഴ്ചകൾ, കഥകൾ, കലാരൂപങ്ങൾ, പാചകരീതികൾ, കലകൾ, ഉത്സവങ്ങൾ തുടങ്ങി ഒരു ദേശത്തിനെ സംബന്ധിക്കുന്ന ഒട്ടുമിക്ക കാഴ്ചകളും ' ദേഖോ അപ്‌നാ ദേശ് ' എന്ന പേരിൽ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയിരിക്കുന്ന വെബിനാറിൽ കാണാം. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്ക്കാരവും പൈതൃകവും യാത്രാപ്രേമികൾക്കു മുന്നിലെത്തിക്കുക എന്നതാണ് വെബിനാറിന്റെ പ്രധാന ലക്‌ഷ്യം. കൂടാതെ, ചരിത്രമുറങ്ങുന്ന പ്രദേശങ്ങൾ, അവ പങ്കുവെയ്ക്കുന്ന കഥകൾ എല്ലാം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് വിനോദ സഞ്ചാര വകുപ്പിന്റെ ഈ വെബ് സീരീസിൽ.

തലയുയർത്തി ഡൽഹി

വെബിനാർ പരമ്പരയിലെ ആദ്യകാഴ്ചയിൽ സഞ്ചാരികളുടെ ഹൃദയം കവർന്നതു തലസ്ഥാന നഗരമായ ഡൽഹിയുടെ മാസ്മരിക സൗന്ദര്യമായിരുന്നു. നഗരങ്ങളുടെ നഗരമായ, എട്ടു നഗരങ്ങളുടെ പ്രൗഢിയിൽ വിലസുന്ന, പൗരാണിക നിർമിതികളാൽ തലയുയർത്തി നിൽക്കുന്ന ഡൽഹിയെ കുറിച്ച് പറയുന്ന വെബിനാർ, കാഴ്ചക്കാരിൽ വിസ്മയങ്ങൾക്കൊപ്പം അറിവും നിറയ്ക്കുന്നതായിരുന്നു. പഴയ ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശദമാക്കുന്നതായിരുന്നു വിഡിയോ കാഴ്ചകൾ. മുഗൾ രാജവംശത്തിന്റെ നിർമാണചാതുര്യവുമായി നിൽക്കുന്ന മഹലുകളും മിനാരങ്ങളുമെല്ലാം അമ്പത്തിരണ്ടു മിനിറ്റോളം നീളുന്ന വീഡിയോയിലൂടെ പ്രേക്ഷകനു മുമ്പിലെത്തി.

സംസ്കാരങ്ങളുടെ സംഗമഭൂമി കൊൽക്കത്ത

സംസ്കാരങ്ങളുടെ സംഗമഭൂമിയായ കൊൽക്കത്തയാണ് വെബിനാറിലൂടെ പിന്നീട് സഞ്ചാരപ്രേമികൾ കണ്ടത്. കൊൽക്കത്തയുടെ ചരിത്രവും പൈതൃകവും പറഞ്ഞു പോയ വിഡിയോയിൽ ആ നാടിന്റെ സുന്ദരമായ കാഴ്ചകളെല്ലാം തന്നെയും ഉൾക്കൊള്ളിച്ചിരുന്നു. ഗാനത്തിന്റെ അകമ്പടിയോടെയാണ് കൊൽക്കത്ത പ്രേക്ഷകനു മുമ്പിൽ അനാവൃതമായത്. വിവിധ മതസ്ഥരും അവരുടെ ആരാധനാലയങ്ങളും തുടങ്ങി കൊൽക്കത്തയുടെ നൂതനവും പുരാതനവുമായ കാഴ്ചകളെല്ലാം അമ്പത്തിയാറു മിനിറ്റ് നീണ്ട വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

1153332107

മാമ്മല്ലപുരത്തിന്റെ കഥകൾ

കരിങ്കല്ലിൽ കൊത്തി വെച്ച മാമ്മല്ലപുരത്തിന്റെ കഥകളാണ് സഞ്ചാരപ്രിയർക്കായി വിനോദ സഞ്ചാര വകുപ്പ് പുറത്തിറക്കിയ മൂന്നാം വെബിനാറിൽ പറയുന്നത്. പാണ്ഡ്യ, ചേര, ചോള, ശതവാഹന, ചാലൂക്യ രാജാക്കന്മാരും അവരുടെ പ്രൗഢി വിളിച്ചോതുന്ന മാമ്മല്ലപുരം കാഴ്ചകളും പ്രേക്ഷകനെ നൂറ്റാണ്ടുകൾ പുറകിലേയ്ക്കു നടത്തിക്കും. നിർമിതികളുടെ അഭൗമമായ സൗന്ദര്യവും ശില്പങ്ങളുടെ അനിതരസാധാരണമായ ചാതുര്യവും കാഴ്ചകളിൽ അത്ഭുതങ്ങൾ നിറക്കും. ശിലകളിൽ വിരിഞ്ഞ കാവ്യകാഴ്ചകളുടെ വിഡിയോ യാത്രാപ്രേമികളായ പ്രേക്ഷകർക്കു നവാനുഭവങ്ങൾ സമ്മാനിക്കുന്നവയാണ്. 

ലഡാക്കിന്റെ സൗന്ദര്യം

മുഗൾ ചക്രവർത്തിമാരിൽ പ്രമുഖനായ ഹുമയൂണിന്റെ ശവകുടീരത്തിന്റെ കാഴ്ചകളും ലഡാക്കിന്റെ സൗന്ദര്യവുമാണ് പിന്നീടു വന്ന പരമ്പരയിൽ കണ്ടത്. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഹുമയൂണിന്റെ ശവകുടീര നിർമാണരീതി ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. പേർഷ്യൻ - ഇന്ത്യൻ ശില്പകലാരീതിയുടെ സങ്കലനമാണ് ഈ ശവകുടീരം. അതുകൊണ്ടു തന്നെ അതിവിശേഷവും മനോഹരവുമാണ് അവിടുത്തെ കാഴ്ചകൾ. 

മഞ്ഞുമൂടിയ സോജിലാ പാസും ലേയും ലഡാക്കുമൊക്കെ ഇന്ത്യയുടെ വേറിട്ട മുഖമാണ്. വ്യത്യസ്ത സംസ്കാരവും പൈതൃകവും പേറുന്ന ഈ നാട്ടിലെ കാഴ്ചകളും യുദ്ധസ്മാരകങ്ങളും ഉഷ്ണജല പ്രവാഹങ്ങളും മൊണാസ്ട്രികളുമൊക്കെ വീട്ടിലിരുന്നു കൊണ്ട് തന്നെ പ്രേക്ഷകർ കണ്ടു. വാരാണസിയുടെ ചരിത്രവും കാഴ്ചകളുമാണ് അവസാനമായി പുറത്തിറങ്ങിയ വെബിനാറിലെ കാഴ്ചകളായത്. ഇതിനിടയിൽ പുറത്തിറങ്ങിയ ഒരു പരമ്പര അംഗപരിമിതരരുടെയും മുതിർന്നവരുടെയും യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനൊപ്പം അത്തരക്കാർക്കു എപ്രകാരം യാത്രകൾ സുഗമമാക്കാം എന്നതു കൂടി ദൃശ്യവത്കരിച്ചിട്ടുണ്ട്.

ഓരോ പരമ്പരകളായാണ് ഈ വിഡിയോകളെല്ലാം ചിത്രീകരിച്ചിട്ടുള്ളത്. കാഴ്ചകൾക്കൊപ്പം ആ നാടിനെ കുറിച്ചുള്ള  ചരിത്രവും ഒട്ടുമിക്ക അറിവുകളും ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ വെബിനാറിൽ തത്സമയം പങ്കെടുക്കാവുന്നതാണ്. വിനോദസഞ്ചാര മന്ത്രാലയത്തിന്റെ ഇൻക്രെഡിബിൾ ഇന്ത്യ എന്ന പേരിലുള്ള ഫേസ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ഈ വെബിനാർ കാണാൻ കഴിയുന്നതാണ്. 

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നു കൊണ്ടു ഇന്ത്യ മുഴുവൻ ഒരു വിർച്വൽ യാത്ര പോകാൻ സഹായിക്കുകയാണ് വിനോദ സഞ്ചാര മന്ത്രാലയം. പ്രേക്ഷകന് അതിസുന്ദരമായ കാഴ്ചകൾക്കൊപ്പം അറിവും സമ്മാനിക്കുന്നവയാണ്  വെബിനാറിലെ ഓരോ പരമ്പരകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com