കൊമ്പൻ ചവിട്ടിക്കൊന്നേനെ, റിസ്ക് എടുത്ത രാത്രി യാത്രയെക്കുറിച്ച് നടി കൃഷ്ണപ്രഭ
Mail This Article
നൃത്തത്തെയും അഭിനയത്തെയും ജീവനുതുല്യം സ്നേഹിക്കുന്ന താരസുന്ദരിയാണ് കൃഷ്ണപ്രഭ. മലയാളികളുടെ പ്രിയങ്കരിയായ കൃഷ്ണപ്രഭയ്ക്ക് മറ്റൊരു ഇഷ്ടം കൂടിയുണ്ട്– യാത്രകൾ. നാടുകളുടെ സംസ്കാരങ്ങളും കാഴ്ചകളും അറിഞ്ഞ് യാത്ര ചെയ്യാനാണ് താരത്തിനേറെ ഇഷ്ടം. നഗരത്തിരക്കുകളിൽനിന്നു മാറി പ്രകൃതിയുടെ ശാന്തസുന്ദരമായ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നയാളാണ് കൃഷ്ണപ്രഭ. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് താരം സംസാരിക്കുന്നു.
പ്ലാൻ ചെയ്ത യാത്രകളൊന്നും തന്റെ യാത്രാപുസ്തകത്തിലില്ലെന്നും മിക്ക യാത്രകളും അപ്രതീക്ഷിതമാണെന്നും കൃഷ്ണപ്രഭ പറയുന്നു. എല്ലാ യാത്രകളും അടിച്ചുപൊളിക്കാറുണ്ട്. കൊറോണ ഭീതിയിൽ രാജ്യം ലോക്ഡൗണിലായതോടെ യാത്രാമോഹങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. ഷൂട്ടും തിരക്കും ഇല്ലാത്ത ഇൗ അവസരത്തിൽ വിഡിയോ എഡിറ്റിങ് പഠിക്കുന്ന തിരക്കിലാണ് താരം. കഴിഞ്ഞ യാത്രകളുടെ ചില വിഡിയോകള്‍ സ്വന്തമായി എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ഒാരോ യാത്രയും ജീവിതത്തെത്തന്നെ മാറ്റിമറിക്കും എന്നാണ് കൃഷ്ണപ്രഭ പറയുന്നത്. യാത്രകളോടുള്ള ഇൗ ഇഷ്ടം വീട്ടിൽനിന്നു കിട്ടിയതാണെന്നു പറയാം. അമ്മയും ചേട്ടനുമൊക്കെ യാത്രപ്രേമികളാണ്. ഒഴിവു കിട്ടിയാൽ ഇവരോടൊത്ത് യാത്ര പതിവാണെന്നും കൃഷ്ണപ്രഭ പറയുന്നു.
കാടിനോടാണ് പ്രണയം
പ്രകൃതിയുടെ കാഴ്ചകൾ ആസ്വദിച്ച് യാത്ര പോകാൻ ഒരുപാട് ഇഷ്ടമാണ്. യാത്ര പ്ലാൻ ചെയ്യുന്ന ശീലം എനിക്കില്ല. വീണുകിട്ടുന്ന അവസരം യാത്രകള്‍ക്കായി തിരഞ്ഞെടുക്കും. ട്രെക്കിങ് ഒരുപാട് ഇഷ്ടമാണ്. കാട്ടിലൂടെയുള്ളതെങ്കിൽ പറയുകയും വേണ്ട. കഴിഞ്ഞിടെ മസിനഗുഡിയിൽ പോയിരുന്നു. അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരമായിരുന്നു.
ചേട്ടൻ ചങ്ങനാശ്ശേരിയിലാണ്. അമ്മയും ഞാനും അങ്ങോട്ടേക്ക് പോകാനിരിക്കെയാണ് പെട്ടെന്ന് പ്ലാൻ മാറ്റി എന്നാല്‍ വണ്ടി മസിനഗുഡിയിലേക്കു തിരിക്കാമെന്ന് തീരുമാനിച്ചത്. ഒറ്റ ഡ്രസ്സ് പോലും കരുതിയിട്ടില്ലായിരുന്നു. ഞങ്ങളോടൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. വൈകിട്ട് 6 നാണ് യാത്ര തിരിക്കുന്നത്. രാത്രിയാത്ര റിസ്ക്കായിരുന്നു. ഹെയർപിൻ വളവ് കയറി ഇറങ്ങുമ്പോൾ പേടി തോന്നി. ഒാരോ വളവിലും ആനയോ മറ്റു മൃഗങ്ങളോ ഉണ്ടാകുമോ എന്നറിയില്ലല്ലോ.
നേരം ഇരുട്ടിയതുകൊണ്ട് ചെക്പോസ്റ്റ് അടച്ചിരുന്നു. ചെക്പോസ്റ്റിനോട് ചേർന്നുള്ള കടയിൽ ഞങ്ങൾ വാഹനം ഒതുക്കി.പെട്ടെന്നു ഒരാൾ കടയിലേക്ക് ഒാടിക്കയറുന്നതു കണ്ടു.കാര്യം തിരക്കിയപ്പോൾ കൊമ്പൻ വരുന്നെന്ന് പറഞ്ഞു, കടക്കാരൻ ഞങ്ങളോട് വണ്ടിയിൽ കയറിയിരിക്കാൻ പറഞ്ഞു. ഉള്ളുനിറയെ ഭയമായിരുന്നു. പേടിച്ചുവിറച്ചാണ് വാഹനത്തിനുള്ളിലിരുന്നത്. കൊമ്പൻ വരുന്നതു ഞങ്ങളും കണ്ടു, ഞങ്ങളുടെ വാഹനത്തിന് തൊട്ടുമുമ്പുള്ള ആനച്ചാലിലേക്ക് കൊമ്പൻ തിരിഞ്ഞു. അല്ലെങ്കിൽ തീർച്ചയായും ഞങ്ങളെ ചവിട്ടി കൊന്നേനെ, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ചെക്പോസറ്റ് വെളുപ്പിന് 6 മണിക്കാണ് തുറക്കുന്നത്.
ഞങ്ങൾ വെളുപ്പിന് ഏകദേശം 3 മണിയായപ്പോൾ ചെക്പോസ്റ്റിൽ എത്തിയിരുന്നു. ചെക്പോസറ്റ് തുറന്നതിനു ശേഷം കാടിനുള്ളിലെ റിസോർട്ടാണ് താമസത്തിനായി തെരഞ്ഞെടുത്തത്. ആ റിസോർട്ടിലെ താമസവും രസകരമായിരുന്നു. അവിടുത്തെ ആളുകൾ പറഞ്ഞിരുന്നു രാത്രി എന്തു ശബ്ദം കേട്ടാലും ഒരുകാരണവശാലും വാതിൽ തുറക്കരുതെന്ന്. രാത്രിയായപ്പോൾ അവർ പറഞ്ഞപോലെ തന്നെ മരച്ചില്ല ഒടിക്കുന്ന ശബ്ദവും മറ്റും കേട്ടിരുന്നു. മസിനഗുഡിയിൽ കരടികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ജനാല വഴി ഞാൻ തലങ്ങും വിലങ്ങും നോക്കി പക്ഷേ ഒന്നും കാണാൻ സാധിച്ചില്ല.
രുചിയൂറും മറയൂർ ശർക്കര
മറയൂർ എനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ശർക്കരയുടെയും ചന്ദനക്കാടുകളുടെയും നാടാണ് മറയൂർ. കുളിരുള്ള കാലാവസ്ഥയും കുളിർമ നിറഞ്ഞ ഗ്രാമക്കാഴ്ചകളും സമ്മാനിക്കുന്ന മറയൂർ ആരെയും ആകർഷിക്കുന്ന സ്വപ്നഭൂമിയാണ്. പുരാതനശേഷിപ്പായ മുനിയറകൾ മുതൽ ശർക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകൾ വരെ ഇവിടുത്തെ ആകർഷണങ്ങളാണ്. മറയൂര്‍ യാത്രയും ശർക്കര ഉണ്ടാക്കിയെടുക്കുന്ന ഇടവും വിഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. മൂന്നാറിൽനിന്നു മറയൂരിലേക്കുള്ള യാത്രയിലുടനീളം നയനമനോഹരമായ കാഴ്ചകളാണുള്ളത്. മറയൂരിൽനിന്ന് ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റർ അകലെയാണ് കാന്തല്ലൂർ. നല്ല കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന മറ്റൊരു സ്ഥലമാണ് കാന്തല്ലൂർ.
പുലിയെ കണ്ടു
ഒരിക്കൽ പറമ്പിക്കുളത്തു പോയിരുന്നു. പ്രകൃതിയുടെ ഹൃദയമാണ് പറമ്പിക്കുളം. കാടിന്റെ മിടിപ്പു കേൾക്കാൻ ഇവിടെ വരാം. പറമ്പിക്കുളത്തിന്റെ കാരണവർ കടുവയാണ്. ഭാഗ്യമുണ്ടെങ്കിൽ കാരണവരെ നേരിട്ടു കാണാം. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വാഹനത്തിൽ സഫാരിക്കായി കാട്ടിലേക്കിറങ്ങി. ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളെ കാണാനാകുമെന്നു ഗൈഡ് പറഞ്ഞു. കണ്ണും കാതും കൂർപ്പിച്ചിരുന്നു. ട്രക്കിങ്ങിനായി സ്ഥിരം വാഹനം കാട്ടിലൂടെ പോകുന്നതിനാൽ മൃഗങ്ങൾക്ക് വാഹനം പോകുന്ന വഴിയും അറിയാം. പുലിയും മറ്റും വരുന്നത് ആദ്യം കാണുന്നത് ചില്ലകളിൽ തൂങ്ങിയാടുന്ന കുരങ്ങൻമാരാണ്.
അവർ പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ച് മറ്റു മൃഗങ്ങൾക്ക് സന്ദേശം നൽകുമെന്നും ഗൈഡ് പറഞ്ഞു. പറഞ്ഞു തീർന്നില്ല കുരങ്ങൻമാരുടെ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി, ഗൈഡ് പറഞ്ഞു കടുവയോ പുലിയോ സമീപത്തുണ്ടെന്ന്. പെട്ടെന്ന് എന്തോ മിന്നായം പോലെ ഞങ്ങളുടെ വാഹനത്തിന് സൈഡിലൂടെ പാഞ്ഞുപോയി. മഞ്ഞ നിറം കണ്ടിരുന്നു. വ്യക്തമായി കാണാൻ സാധിച്ചില്ല. പുലിയായിരുന്നു അത്. പ്രതീക്ഷിക്കാതെ കിട്ടിയ കാഴ്ചയായിരുന്നു. കാഴ്ചകളൊക്കെ ആസ്വദിച്ച് നാട്ടിലേക്കുള്ള മടക്കം ചിന്നാര്‍ വഴിയായിരുന്നു. കാട്ടിലൂടെയുള്ള യാത്രയും രസകരമായിരുന്നു.
കലാകാരിയായതിനാൽ ഞാൻ ശരിക്കുമൊരു ഭാഗ്യവതിയാണ്. നൃത്തവും അഭിനയവും ഒരുപാട് നേട്ടങ്ങൾ എനിക്കു സമ്മാനിച്ചിട്ടുണ്ട്. അതിൽ എടുത്തുപറയാനുള്ളതാണ് യാത്രകൾ. പ്രോഗ്രാമിന്റെ ഭാഗമായി ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. ലണ്ടൻ, അമേരിക്ക, ഒാസ്ട്രേലിയ, യുകെ അങ്ങനെ ഒരുപാട് ഇടങ്ങൾ. ഞാന്‍ കണ്ട രാജ്യങ്ങളിൽ തികച്ചും വ്യത്യസ്തമായ മുഖമായിരുന്നു അയർലൻഡിന്. കേരളത്തിലെ മൂന്നാറിനോട് സാമ്യമുള്ള ഇടമായാണ് എനിക്ക് തോന്നിയത്. പച്ചപ്പു തുടിക്കുന്ന ഹൈറേഞ്ച് പോലെയുള്ളയിടം. കൃഷിയാണ് അവിടെ പ്രധാനം. പല ഫാമുകളുമുണ്ട്. ഫാമുകളിലും സന്ദർശനം നടത്തി.
എന്റെ സ്വപ്നം
ഇന്ത്യ മുഴുവനും ചുറ്റിക്കാണണമെന്നാണ് എന്റെ ആഗ്രഹം – കൃഷ്ണപ്രഭ പറഞ്ഞു നിർത്തി.