കാശിട്ടാല്‍ പാനിപൂരി തരും, ഗുജറാത്തിലെ ഈ മെഷീന്‍ സൂപ്പര്‍ഹിറ്റ്!
Mail This Article
വഴിയോരത്തെ പാനിപൂരി കച്ചവടക്കാരന്‍ കയ്യില്‍ വച്ചു തരുന്ന, പുളിയും മധുരവും എരിവുമെല്ലാം നിറഞ്ഞ ആ കുഞ്ഞു കുമിള മിസ്സ് ചെയ്യുന്നുണ്ടോ? കീശ അധികം ചോരാതെ വയറു നിറയ്ക്കാന്‍ മാത്രമല്ല, ഗോള്‍ഗപ്പ അഥവാ പാനിപൂരി എന്നത് പലര്‍ക്കും ഒരു വികാരമാണ്. സഞ്ചാരികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ രുചി ചെറുതായി വ്യത്യാസപ്പെടാമെങ്കിലും, ഏതു നാട്ടില്‍ ചെന്നാലും കാണാം, പാനിപൂരി ജോയിന്‍റുകള്‍.
പാനിപൂരി മാത്രം കഴിച്ചു വിശപ്പടക്കിയിരുന്ന ധാരാളം തൊഴിലാളികള്‍ നമ്മുടെ രാജ്യത്തുണ്ട്. ലോക്ഡൗൺ ആയതോടെ മിക്കയിടങ്ങളിലും അതു മുടങ്ങി. കൊതിയന്മാരാകട്ടെ, പലരും വീട്ടില്‍ പാനിപൂരി പരീക്ഷണത്തിലാണ്. അധികം കഷ്ടപ്പെടാതെ ഈ പലഹാരം ആവശ്യക്കാരുടെ കൈകളിലേക്കെത്തിക്കാന്‍ സാങ്കേതികതയുടെ സഹായത്തോടെ പുതിയ മാര്‍ഗ്ഗങ്ങള്‍ ഇതിനോടകം തന്നെ കണ്ടുപിടിച്ചിരുന്നു. ആസാം പോലീസ് എഡിജിപി ആയ ഹാര്‍ദി സിംഗ് പങ്കുവച്ച ഇത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കാശിട്ടാല്‍ പാനിപൂരി തരുന്ന 'പാനിപൂരി എടിഎം' മെഷീന്‍റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു!
സ്ക്രീനില്‍ പാനിപൂരിയുടെ വില തിരഞ്ഞെടുത്ത് മെഷീനിൽ 20 രൂപ നോട്ട് ഇടുന്നത് വീഡിയോയില്‍ കാണാം. കാണിക്കുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, വെൻഡിങ് മെഷീൻ കീബോർഡിന് ചുവടെ തുറക്കുകയും ഒരു കൺവെയർ ബെൽറ്റിലൂടെ പാനിപൂരികള്‍ പുറത്തുവരുകയും ചെയ്യുന്നു. 'ഓട്ടോ പാനിപൂരി സെന്റർ' എന്ന ഈ യന്ത്രം രൂപകൽപ്പന ചെയ്യാൻ ആറുമാസമെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിലെ ബനസ്‌കന്തയിൽ നിന്നുള്ള ഒരാളാണ് ഈ കോൺടാക്റ്റ്ലെസ് പാനിപൂരി വെൻഡിംഗ് മെഷീനിന് പിന്നില്‍. ആളുകള്‍ തമ്മില്‍ സമ്പര്‍ക്കം ഒഴിവാക്കിക്കൊണ്ട് വൃത്തിയോടെ പാനിപൂരി നല്‍കുന്ന ഈ മെഷീന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉടന്‍ എത്തും എന്നാണ് പ്രതീക്ഷ.