വഴിയരികിൽ പാചകം വേണ്ട,പൊതുസ്ഥലത്ത് മദ്യപാനം നിരോധിച്ചു; പുതിയ വിനോദ സഞ്ചാര നയം
Mail This Article
ചട്ടിയും കലവും പത്തു ദിവസത്തേയ്ക്കുള്ള അരിയുമായി ടൂറിനു വരുന്നവർ നാടിന്റെ സംസ്കാരം നശിപ്പിക്കുകയാണെന്നു ഗോവൻ ടൂറിസം വകുപ്പ്. ടൂറിസ്റ്റുകൾ വഴിയോരത്തു ഭക്ഷണം പാകം ചെയ്യുന്നതിനു നിരോധനം ഏർപ്പെടുത്തിയതായി ടൂറിസം മന്ത്രി മനോഹർ അജ്ഗോങ്കർ. വിനോദ സഞ്ചാര നയം ഭേദഗതി ചെയ്ത് നിയന്ത്രണം കർക്കശമാക്കുമെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗണിനു ശേഷം സഞ്ചാരികൾക്കു പുന:പ്രവേശനം അനുവദിച്ച് മുഖം മിനുക്കുകയാണു ഗോവയിലെ ടൂറിസം കേന്ദ്രങ്ങൾ. പുരാതന ആരാധനാലയങ്ങൾ, ബീച്ച്, ദേശീയപാത, പുഴയോരം, നഗരം എന്നിവിടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. രാജ്യാന്തര വിമാന സർവീസ് ഉടൻ പുനരാരംഭിക്കും. ക്രിസ്മസ് – ന്യൂഇയർ ആഘോഷത്തിനു പതിവുപോലെ വിദേശികളുടെ ഒഴുക്കുണ്ടാകുമെന്നാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.
പൊതുസ്ഥലങ്ങൾ അണു മുക്തമാക്കുന്നതിനൊപ്പം സുരക്ഷിതമെന്നു സഞ്ചാരികൾക്കു തോന്നലുണ്ടാക്കുംവിധം മാറ്റം വരുത്തുന്നതായിരിക്കും പുതിയ നയം. പ്രകൃതിക്കു നാശം വരുത്താതെയുള്ള ടൂറിസത്തിനാണു മുൻതൂക്കം നൽകുന്നത്. ഗോവയുടെ സാംസ്കാരിക പൈതൃകം വെളിപ്പെടുത്തുന്ന രീതിയിൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യും. വഴിയോരത്തു ഭക്ഷണം പാകം ചെയ്യുന്നതും പൊതു സ്ഥലത്തു മദ്യപിക്കുന്നതും ഗോവയുടെ അന്തസ്സിന് യോജിക്കുന്നില്ല. ‘‘ബീച്ചുകളാണ് ഗോവയുടെ ആകർഷണം. നിലവാരമുള്ള വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. പൊതുസ്ഥലത്തു മദ്യപിക്കുന്നവരെയല്ല, വഴിയോരത്തു ഭക്ഷണം പാകം ചെയ്യുന്നവരെയല്ല’’ – ടൂറിസം മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഗോവയിൽ ‘ബജറ്റ് ടൂർ’ സമ്പ്രദായം പ്രചരിച്ചത്. ഇരുപതോ അതിൽ കൂടുതലോ ആളുകൾ വലിയ വാഹനത്തിൽ മഡ്ഗാവിൽ എത്തുന്നു. ഒരാഴ്ചത്തെ ടൂർ. കുളിയും പ്രാഥമിക കർമങ്ങളും പൊതു ശൗചാലയത്തിൽ. വഴിയോരത്ത് ഗ്യാസ് സ്റ്റൗ വച്ച് പാചകം, പാട്ട്, നൃത്തം. അന്തിയുറക്കം വാഹനത്തിനുള്ളിൽ.