ADVERTISEMENT

വർഷം 1965. ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിൽ സുഖമായി ഉറങ്ങുന്ന ഉത്തരേന്ത്യ. രാജസ്ഥാനിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ തനോട്ട് കുറച്ചു നാളായി അസ്വസ്ഥതയിലാണ്. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം തുടങ്ങിയിരിക്കുന്നു, അതിർത്തി കടന്നുള്ള ആക്രമണം ഈ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന ലക്ഷണമുണ്ട്. ആ രാത്രിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം, അതു തികച്ചും അപ്രതീക്ഷിതമായിരുന്നു. ഗ്രാമത്തിലെ പ്രധാന ആരാധനാലയമായ തനോട്ട് മാതാ ദേവി മന്ദിർ തകർക്കുകയാണ് ലക്ഷ്യം. ഉദ്ദേശം മൂവായിരം ഷെല്ലുകൾ മിനിറ്റുകൾ കൊണ്ട് ആ ഗ്രാമത്തിൽ വന്നു പതിച്ചു...

പിറ്റേന്ന് ഇന്ത്യൻ സൈന്യം ട്രെക്കുകളുമായി ഗ്രാമത്തിൽ എത്തി. ഗ്രാമത്തിലെ തകർന്ന അവശിഷ്ടങ്ങൾ മാറ്റാനും ശവശരീരങ്ങൾ നീക്കം ചെയ്യാനും ഉള്ള സർവ സജ്ജീകരണങ്ങളും അവർ കരുതിയിരുന്നു. എന്നാൽ, അവർ കണ്ടത്, എന്നത്തെയും പോലെ സാധാരണ ജീവിതം നയിക്കുന്ന ജനതയെ ആണ്. ഇങ്ങനെ ഒരു ആക്രമണം നടന്നതായിട്ടേ അവർക്ക് അറിയില്ല...

Rajasthan-trip3

പാക്കിസ്ഥാൻ തകർക്കാൻ ഉദ്ദേശിച്ച തനോട്ട് മാതാ മന്ദിർ തല ഉയർത്തി നിൽക്കുന്നു. രാത്രി സംഭവിച്ചത് എന്താണ്? പാക്കിസ്ഥാൻ വർഷിച്ച ബോംബുകൾ വീണത് എവിടെയാണ്?


സുവർണ നഗരത്തിലേക്ക്

വളരെ വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ജയ്സൽമേറിന് അടുത്തുള്ള താർ മരുഭൂമിയിൽ ഒരു ഒട്ടക സവാരി നടത്തുക എന്നത്. അങ്ങനെ ഒരു ഡിസംബർ മാസത്തിൽ കാസർകോട്ടു നിന്ന് മരുസാഗർ എക്സ്പ്രസ്സിൽ സ്വപ്നയാത്ര തുടങ്ങി. മൂന്നു ദിവസത്തെ യാത്രയ്ക്ക് ഒടുവിൽ തീവണ്ടി സ്വപ്ന നാട്ടിലേക്കു കടന്നു. അതിരാവിലെ മരംകോച്ചുന്ന തണുപ്പിൽ ജയ്സൽമേറിൽ വന്നിറങ്ങി.

സുവർണ നഗരം എന്ന പേരിന് അടിവരയിടുന്ന തരത്തിൽ എങ്ങും സ്വർണ നിറത്തിൽ ഉള്ള കെട്ടിടങ്ങൾ മാത്രം. തെരുവു വിളക്കിന്റെ തൂണുകൾക്കു പോലും മഞ്ഞ നിറമാണ്. മുന്നോട്ട് നടന്നപ്പോഴാണ് ജയ്സൽമേർ കോട്ട കാഴ്ചയിൽ പെട്ടത്. മനോഹരമായ സ്വർണ വർണത്തിൽ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന കോട്ട. ഇന്ത്യയിൽ ഇപ്പോഴും ജനവാസം ഉള്ള ചുരുക്കം ചില കോട്ടകളിൽ ഒന്നാണിത്. ജയ്സൽമേർ ജനസംഖ്യയുടെ നാലിൽ ഒന്ന് ജനങ്ങളും ഇപ്പോഴും താമസിക്കുന്നത് ഈ കോട്ടയ്ക്ക് അകത്തുള്ള "ഹവേലി"കളിൽ ആണ്.

Rajasthan-trip2

ഏറ്റവും കൂടുതൽ ജനവാസം ഉള്ള "പട്ടുവോം കി ഹവേലി"യുടെ മുന്നിലാണ് ഞാൻ ചെന്നെത്തിയത്‌. ചുറ്റും കണ്ണോടിച്ചപ്പോൾ കുറെ കടകളും പിന്നെ കോട്ടയുടെ ഭാഗമായ പുരാതന നിർമിതികളും കണ്ടു. അതിനിടയിൽ എപ്പോഴോ ഞാൻ ബുക്ക് ചെയ്ത ഹോസ്റ്റലിന്റെ പേര് എഴുതിയ ബോർഡ് കണ്ണിൽ ഉടക്കി.


ഒരു ബൈക്ക് എടുത്ത് സ്ഥലങ്ങൾ കാണാനായിരുന്നു ഉദ്ദേശ്യം. ഹോസ്റ്റൽ ഉടമസ്ഥൻ ബൈക്കു വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പിന്റെ പേരും അഡ്രസ്സും തന്നു.

ലിസ്റ്റിൽ പെടാത്ത തനോട്ട്

കടയുടെ മുന്നിൽ കുറെ ബൈക്കുകളും സ്കൂട്ടറും നിരത്തി വച്ചിട്ടുണ്ട്. ബൈക്കുകൾ ഒക്കെ മറ്റു സഞ്ചാരികൾ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. എനിക്ക് കിട്ടിയതു സ്കൂട്ടർ ആണ്. ജയ്സൽമേറിൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ആ കട ഉടമ തന്നു. ഒരുവിധം സ്ഥലങ്ങൾ മനസിൽ പോകണമെന്ന് ഉറപ്പിച്ചു വച്ചിരുന്ന സ്ഥലങ്ങൾ തന്നെ. ജയ്സൽമേർ കോട്ട, സാൻഡ് ഡ്യുൻ, മരുഭൂമിയിലെ ഒട്ടക സവാരി, വാർ മ്യൂസിയം, ഗാഡിസാർ തടാകം, ഹവേലികൾ അങ്ങനെ പോകുന്നു ആ നിര.

Rajasthan-trip1

ലിസ്റ്റിൽ പെടാത്ത ഒരു പേര് ഞാൻ ആ കടലാസിൽ കണ്ടു. തനോട്ട്, ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും 10 കിലോ മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം. അവിടെയാണ് തനോട്ട് മാതാ മന്ദിർ. ജയ്സൽമേറിൽ നിന്നു 120 കിലോമീറ്റർ യാത്ര ചെയ്ത് വേണം അവിടെ എത്താൻ.

ഇത്ര ദൂരം യാത്ര ചെയ്തു പോയി കാണാൻ മാത്രം എന്ത് പ്രത്യേകയാണ് അവിടെ ഉള്ളത് എന്ന് ഒരുനിമിഷം ചിന്തിച്ചു. മരുഭൂമിയിലെ ഒരു അതിർത്തി ഗ്രാമം എന്നതിലുപരി ഒരു ആശ്ചര്യവും ആ പേരിൽ എനിക്ക് തോന്നിയില്ല.അതുകൊണ്ടു തന്നെ തനോട്ട് ഗ്രാമം ഒഴികെ ബാക്കി എല്ലാ സ്ഥലങ്ങളും കാണാം എന്നു തീരുമാനിച്ചു യാത്ര തുടങ്ങി.

ആദ്യം ജയ്സൽമേർ നഗരം ഒന്നു ചുറ്റി കറങ്ങി. ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ നഗരത്തിന് അനേകായിരം വർഷങ്ങളുടെ ചരിത്രം പറയാനുണ്ട്. നഗരക്കാഴ്ചകൾക്കു ശേഷം താർ മരുഭൂമിയിലേക്ക്.


കണ്ടറിയേണ്ട കാഴ്ചകൾ

നഗരവീഥികൾ താണ്ടി രാംഗർ റോഡിൽ പ്രവേശിച്ചു. 110 കിമീ റോഡ് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലാണ് അവസാനിക്കുന്നത്. ഉദ്ദേശം 30 കിമീ സഞ്ചരിച്ചപ്പോൾ ഒരു ചായക്കട കണ്ടു. അവിടെ വണ്ടി നിർത്തി ചായ കുടിച്ചിരിക്കുമ്പോഴാണ് തനോട്ട് ഗ്രാമത്തെപ്പറ്റി ഓർത്തത്. ചായക്കടക്കാരനോട് ഗ്രാമത്തെ കുറിച്ചും യുദ്ധ രാത്രി നടന്ന ഷെല്ലാക്രമണത്തിനു ശേഷം ഗ്രാമത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചു. അയാൾ പറഞ്ഞു, "ചില കാഴ്ചകൾ കണ്ടു തന്നെ അറിയണം." പിന്നീട് മനസ്സു മുഴുവൻ തനോട്ട് ഗ്രാമം മാത്രമായിരുന്നു. അങ്ങനെ മരുഭൂമിയിലെ ഒട്ടക സവാരി മോഹം അടുത്ത ദിവസത്തേക്ക് മാറ്റി തനോട്ടിലേക്കു യാത്രയായി.

ലക്ഷ്യം തനോട്ട്

വിജനമായ പാത. വല്ലപ്പോഴും എതിർ വശത്ത് കൂടെ ചരക്ക് ലോറികൾ പോകുന്നത് കാണാം. പണ്ട് ഇന്ത്യയിൽ നിന്നു ധാന്യങ്ങളും ഉരുക്കും വസ്ത്രോൽപന്നങ്ങളും പുറം രാജ്യങ്ങളിലേക്കു പോയിരുന്നത് ഈ വഴി ആയിരുന്നു.

ഇന്ന് അതിർത്തി കാക്കുന്ന സേനകൾക്ക് അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. എയർ പോർട്ടിലിലെ റൺവേയെ ഓർമിപ്പിക്കും വിധം അനന്തതയിലേക്ക് നിവർന്നു കിടക്കുന്ന റോഡ്. ഇരുവശത്തും സ്വർണ നിറമുള്ള മണലുകൾ നിറഞ്ഞ മരുഭൂമി മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. ഇടയ്ക്കിടെ അലസമായി മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും ആടുകളും. തലേന്ന് പെയ്ത മഴയിൽ കുതിർന്ന മണൽകാട്ടിൽ നിന്നും നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com