ADVERTISEMENT

ഹിമാലയത്തില്‍, കാടിന് നടുവിലായി ഒരു കുഞ്ഞുവീട്. അതില്‍ ഒരേയൊരു മുറിയും കിടക്കാനായി ഒരൊറ്റ കട്ടിലും പുറത്തെ ഹരിതാഭയിലേക്ക് തുറക്കുന്ന ഒരു ജാലകവും കാഴ്ചകള്‍ കാണാനായി ഒരു ബാല്‍ക്കണിയും. ചുറ്റും മരങ്ങളും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളുടെ കാഴ്ചകളും മാത്രം. അത്തരമൊരു വീട്ടില്‍ താമസിക്കുന്നത് ഒന്നോര്‍ത്തുനോക്കൂ... നിങ്ങള്‍ക്ക് പേടി തോന്നുമോ, അതോ ത്രില്ലായിരിക്കുമോ മനസ്സില്‍? 

സാഹസിക സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഈ വീടിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഒന്നു പോയി താമസിക്കാന്‍ കൊതി തോന്നാനാണ് സാധ്യത. പശ്ചിമബംഗാളിലെ ഹിമാലയന്‍ ഭാഗത്ത് പോയാല്‍ ആ ആഗ്രഹം കയ്യോടെ സാധിച്ച് തിരിച്ചുപോരാം! 

ഡാര്‍ജിലിങ്ങില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയായി മാംഗ്പൂ തഴവരയിലാണ് യാത്രികരെ കൊതിപ്പിക്കുന്ന ഈ ഒറ്റമുറി വീട്. 'വാമൂസ് സാംപങ്ങ്' എന്നാണ് വീടിന്‍റെ പേര്. അധികമാരും അങ്ങനെ എത്തിച്ചേരാറില്ല ഇവിടെ. ചുറ്റും പാറക്കൂട്ടങ്ങളും പച്ചപ്പും കിളികളുടെ നാദവും മന്ദമാരുതനുമെല്ലാമാണ് ഇവിടെ സഞ്ചാരികളെ വരവേല്‍ക്കുന്നത്. വീടിനു ചുറ്റുമായി ഒരു ചെറിയ പൂന്തോട്ടവുമുണ്ട്.

ഒരാള്‍ക്കോ പരമാവധി രണ്ടുപേര്‍ക്കോ ആണ് വാമൂസ് സാംപങ്ങില്‍ താമസിക്കാനാവുക. ഒരാളാണ് താമസിക്കുന്നതെങ്കില്‍ ഏകദേശം 3200 രൂപയും രണ്ടുപേരാണെങ്കില്‍ ഏകദേശം 6400 രൂപയുമാണ് ഒരു ദിവസത്തേക്കുള്ള വാടക. 

അടുത്തുള്ള പ്രധാനസ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാനും പ്രയാസമില്ല. ടൈഗർ ഹില്ലിൽ നിന്ന് 8.4 കിലോമീറ്ററും ഘൂം മൊണാസ്ട്രിയിൽ നിന്ന് 12.3 കിലോമീറ്ററും ഹാപ്പി വാലി ടീ എസ്റ്റേറ്റിൽ നിന്ന് 13.9 കിലോമീറ്ററുമാണ് വാമൂസ് സാംപങ്ങിലേക്കുള്ള ദൂരം.

വൈഫൈ, പാര്‍ക്കിങ്, ഓണ്‍ലൈന്‍ പെയ്മെന്‍റ് മുതലായ സൗകര്യങ്ങള്‍ ഇവിടെയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏഴു വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്ന ഒരാളുടെ ചാര്‍ജ് ഈടാക്കും. പാര്‍ട്ടികളും ഇവന്‍റുകളും അനുവദനീയമല്ല. രാത്രി പതിനൊന്നു മുതല്‍ രാവിലെ അഞ്ചുമണി വരെയുള്ള സമയത്ത് അതിഥികള്‍ നിശ്ശബ്ദത പാലിക്കണമെന്നും നിഷ്കര്‍ഷയുണ്ട്.

 

English Summary: Stay At This Little One-Room Hut In The Wilderness Of West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com