ADVERTISEMENT

എറണാകുളത്തു നിന്നു മണാലിയിലേക്കൊരു യാത്ര പുതിയ കാര്യമൊന്നുമല്ല. ഈ കോവിഡ് കാലത്ത് അധികം പ്ലാനിങ്ങൊന്നും ഇല്ലാതെ ഒരു റോഡ് യാത്രയാണെങ്കിലോ? അതും 2010 മോഡൽ നാനോ കാറിൽ... ആലപ്പുഴ പറവൂർ സ്വദേശി സുദേവും ഭാര്യ കണ്ണൂർ പാനൂരുകാരി ലിഖിതയും ഒന്നര മാസം മുൻപ് പോയത് അങ്ങനൊരു യാത്രയാണ്. ഇവർ താമസിക്കുന്നത് എറണാകുളത്ത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇരുവരും മണാലിയിൽ പോയിരുന്നു. വിമാനമാർഗം ഡൽഹിയിലെത്തി, അവിടെനിന്നു ബസിലായിരുന്നു യാത്ര. ഇഷ്ട സ്ഥലങ്ങൾ, സമയം നോക്കാതെ കാണാനൊന്നും അന്നു കഴിഞ്ഞില്ല. ഒരു വരവുകൂടി വേണ്ടിവരും എന്ന് ഉറപ്പിച്ചാണ് അന്നു മണാലി വിട്ടത്.

ലേ–മണാലി പാതയിലെ അടൽ ടണൽ കഴിഞ്ഞ ഒക്ടോബറിൽ തുറന്നതോടെ പിന്നൊന്നും നോക്കിയില്ല. കയ്യിലുള്ള വാഹനം നാനോയാണ്. അത് അടൽ ടണലിലൂടെത്തന്നെ ഓടിക്കണം. എന്നാൽ, അതി‍ലാവാം മുഴുവൻ യാത്രയും എന്നായി.

കാറിന് അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണി നടത്തി, ടയറുകളും ലൈറ്റും മാറ്റി. കുറച്ചു പണം കയ്യിലുണ്ട്. ബാക്കി എന്തു ചെയ്യും ? സുദേവിന്റെ സ്വർണമാല ഉടൻ അപ്രത്യക്ഷമായി. അതു പണയംവച്ച് പണം കണ്ടെത്തി! ജോലി ചെയ്യുന്ന സ്ഥലങ്ങളിൽനിന്നു രണ്ടു പേരും അവധിയും സംഘടിപ്പിച്ചു. കൂടെ, ഇവരുടെ സുഹൃത്ത് കോട്ടയം ഏറ്റുമാനൂർ സ്വദേശി ബിബിനും ചേർന്നു.

അത്യാവശ്യം വസ്ത്രങ്ങൾ, ചെറിയൊരു സ്റ്റൗ, അരി, കറി–മസാലപ്പെടികൾ, കുറച്ചു പച്ചക്കറി, പാത്രങ്ങൾ, 35 ലീറ്റർ വെള്ളം, വെള്ളം ശേഖരിക്കാൻ കാൻ, സാനിറ്റൈസിങ് കിറ്റ്, ചെറിയൊരു മെഡിക്കൽ കിറ്റ് എന്നിവയെല്ലാം കാർ ഡിക്കിയിൽ പെറുക്കിക്കൂട്ടി യാത്ര തുടങ്ങി. കുറച്ചു പണം മാത്രം കയ്യിൽ കരുതി. ബാക്കി ഇടപാടുകൾ ഓൺലൈനിൽ. കോയമ്പത്തൂർ, സേലം, ബെംഗളൂരു വഴി അനന്തപുർ. അന്നു രാത്രി അവിടെ ഹോട്ടലിൽ തങ്ങി.    

പിറ്റേന്ന് ഹൈദരാബാദിൽ എത്തിയപ്പോഴാണ് രണ്ടു പേരും ആലോചിക്കുന്നത്– വീട്ടിൽ പറഞ്ഞിട്ടില്ല; അതും ലിഖിതയുടെ വീട്ടിൽനിന്നു വിളി വന്നപ്പോൾ. കാര്യം അറിഞ്ഞപ്പോൾ വീട്ടുകാർക്ക് ആകെ ടെൻഷൻ. ഒരുവിധം അവരെ സമാധാനിപ്പിച്ച് യാത്ര തുടർന്നു. ആളുകളുമായി സമ്പർക്കം കുറയ്ക്കാൻ ആൾക്കൂട്ടങ്ങൾ ഒഴിവാക്കി. ഹോട്ടൽ മുറികളിലെ സാനിറ്റൈസേഷനിൽ അത്ര വിശ്വാസം ഇല്ലാത്തതിനാൽ സ്വന്തം നിലയിൽ അതങ്ങു ചെയ്തു. 

രാത്രി 10 മണി വരെ ഡ്രൈവിങ്. പകൽ 7 മുതൽ യാത്രയും കാഴ്ച കാണലും. പാതയോരങ്ങളിൽ തണൽ കാണുമ്പോൾ കാർ ഒതുക്കി പാചകം. അതും എളുപ്പം തയാറാക്കാവുന്ന ടൊമാറ്റോ റൈസ്, നൂഡിൽസ് പോലുള്ളവ. ഇടയ്ക്കു നല്ല പച്ചക്കറി കണ്ടാൽ വാങ്ങി കാറിൽ വയ്ക്കും. ഹോസ്കോട്ടിൽനിന്നു ആനന്ദ് ബിരിയാണിയും സേലത്തുനിന്നു സ്റ്റാർ ബിരിയാണിയും യാത്രയ്ക്കിടെ പുറത്തുനിന്നു വാങ്ങി. മണാലിയിൽ തങ്ങിയ 2 ദിവസം റസ്റ്ററന്റ് ഭക്ഷണം ആശ്രയിക്കേണ്ടിവന്നു. കൊണ്ടുപോയ സ്റ്റൗ ഹോട്ടലിൽ അനുവദിക്കാത്തതാണ് കാരണം. ഇടയ്ക്ക് നാഗ്പുർ, ഝാൻസി, അംബാല എന്നിവിടങ്ങളിലായിരുന്നു രാത്രിതാമസം. തിരികെ വരുമ്പോൾ ഡൽഹി, ഝാൻസി, നാഗ്പുർ എന്നിവിടങ്ങളിലും. മുറി കിട്ടാതിരുന്ന ഒരു രാത്രി, വഴിയരികിലെ ഒരു പെട്രോൾ പമ്പിനു സമീപം കാർ നിർത്തി അതിൽ കഴിഞ്ഞു. 

ഗൂഗിൾ മാപ്പ് ആണ് യാത്രയിൽ വഴികാട്ടി. ഇടയ്ക്ക് ചെറിയൊരു ‘പണി’ ഗൂഗിൾമാപ്പ് വക. നാഗ്‌പുരിൽനിന്ന് സാഗറിലേക്കു  പോകാൻ ‘എളുപ്പവഴി’ കാണിച്ചു കൊടുത്തു, ഒരു കാട്ടുവഴി. പൊട്ടിപ്പൊളിഞ്ഞ ആ വഴി കറങ്ങിത്തിരിഞ്ഞ് സാഗറിൽ എത്തിയെങ്കിലും 3 പേരും ഒരു ‘വഴിക്കായി’. അവിടെനിന്ന് ഗ്വാളിയർ, ആഗ്ര, ഡൽഹി വഴി ഹിമാചൽപ്രദേശ്. അടൽ ടണലിലൂടെ ഒരു ദിവസം യാത്ര ചെയ്തു രസം കയറി പിറ്റേന്നും അവിടെ എത്തി. ചെനാബ് നദിയുടെ തീരത്തെ കോക്സർ വരെ യാത്ര. തണുപ്പിൽ അവിടെ പോയിരുന്ന് ഒരു ചായ ഉണ്ടാക്കി കുടിച്ച്, കാഴ്ച കണ്ടു മടക്കം. കിലോങ് വരെ പോകാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പാത അടച്ചിരുന്നു. 

അടുത്ത ദിവസം പോയത് മണാലിയിൽനിന്നു രണ്ടര മണിക്കൂർ യാത്രാദൂരമുള്ള, തീർഥാടനകേന്ദ്രം കൂടിയായ മണികരനിലേക്ക്. തിരികെ മണാലിയിലെത്തി. ആഗ്രയിലെത്തി താജ്മഹൽ വിശദമായി കണ്ട് നാട്ടിലേക്കു മടക്കം. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, ഹിമാചൽ എന്നിവിടങ്ങളിലൂടെ ആകെ സഞ്ചരിച്ചത് ഏഴായിരത്തിലധികം കിലോമീറ്റർ. 27,000 രൂപയുടെ പെട്രോൾ, ടോൾ കൊടുത്തത് ഏഴായിരത്തോളം രൂപ. 2 ആഴ്ച നീണ്ട യാത്രയ്ക്കു ശേഷം നാട്ടിൽ തിരിച്ചെത്തി ക്വാറന്റീനും ആന്റിജൻ പരിശോധനയും പൂർത്തിയാക്കി . മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളോ കൃത്യമായ സാമൂഹിക അകലം പാലിക്കലോ കണ്ടില്ലെന്ന് ഇവർ പറയുന്നു.

English Summary: Driving from Kochi to Manali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com