ADVERTISEMENT

പത്തുകൊല്ലം ഒരുമിച്ച് ജീവിതം ചിലവഴിച്ചതിന്‍റെ സന്തോഷം യാത്ര ചെയ്ത് ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും. ഇതിനായി തിരഞ്ഞെടുത്ത സ്ഥലമോ, പ്രണയത്തിന്‍റെ നിത്യസ്മാരകമായി ലോകം വാഴ്ത്തുന്ന താജ്മഹലും. ഇവിടെ നിന്നും ഇരുവരും ഒരുമിച്ചുള്ള സുന്ദര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

 

പത്തു വര്‍ഷത്തെ ജീവിതം മനോഹരമായിരുന്നു എന്നും "പത്താം വാര്‍ഷികാശംസകള്‍ ക്യൂട്ടീ. എത്ര മനോഹരമായ യാത്രയായിരുന്നു ഈ പത്തു വര്‍ഷത്തേത്... ഇനിയുമെത്രയോ വരാനിരിക്കുന്നു"  വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് താജ്മഹലിനു മുന്നില്‍ നിന്നുള്ള ചിത്രത്തിനോടൊപ്പം അല്ലു അര്‍ജുന്‍ കുറിച്ചിരിക്കുന്നു.

 

2011ല്‍ ഹൈദരാബാദില്‍ വെച്ചാണ് അല്ലുവും സ്നേഹയും വിവാഹിതരായത്. അല്ലു അയാന്‍, അല്ലു ആര്‍ഹ എന്നിങ്ങനെ രണ്ടു മക്കളും ഇവര്‍ക്കുണ്ട്. പത്തു വര്‍ഷത്തെ സഹവാസം ഒരു റോളര്‍കോസ്റ്റര്‍ റൈഡ് ആയിരുന്നെന്നും അല്ലു കുറിച്ചിട്ടുണ്ട്.

 

പ്രണയസ്മാരകം

 

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹല്‍, കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ചിരുന്നു. 2020 മാർച്ച് മുതൽ 2020 സെപ്റ്റംബർ വരെ 188 ദിവസത്തേക്ക് ഇവിടെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. താജ്മഹലിന്‍റെ ഇന്നോളമുള്ള ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ അടച്ചിടലായിരുന്നു ഇത്. 1632 നും 1648 നും ഇടയിൽ നിർമിച്ച താജ്മഹൽ മൂന്ന് തവണ മാത്രമാണ് അടച്ചിട്ടത്. 1971 ൽ ഇന്തോ-പാക് യുദ്ധ സമയത്ത് ആദ്യമായി, ഡിസംബർ 16 ന് അടച്ച് ഡിസംബർ 18 ന് തുറന്നു. 1978 ൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ രണ്ടാം തവണ അടച്ചു. മൂന്നാമത്തെ തവണയാണ് 2020 ൽ കൊറോണ മൂലം അടച്ചത്.

 

ലോക്ക്ഡൗണ്‍ മൂലം കനത്ത പ്രഹരമാണ് ആഗ്രയിലെ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കച്ചവടക്കാര്‍ക്കും ടൂറിസ്റ്റ് കമ്പനികള്‍ക്കുമെല്ലാം നേരിടേണ്ടി വന്നത്. രണ്ട് ലക്ഷത്തിലധികം ആളുകളുടെ ഉപജീവനത്തിനു മുകളിലാണ് ഇതോടെ ആശങ്കയുടെ കരിനിഴല്‍ വീണത്. താജ്മഹൽ അടച്ചിട്ട് ദിവസങ്ങൾക്ക് ശേഷം പരിസരത്തുള്ള മിക്ക കരകൌശല എംപോറിയങ്ങളും അടച്ചിരുന്നു. വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഇനിയും തുടങ്ങിയിട്ടില്ല എന്നതിനാല്‍ ഇവ വീണ്ടും തുറന്നിട്ടില്ല. 

 

കോവിഡിനു ശേഷം മുന്‍പ് ഉണ്ടായിരുന്നതുപോലെ സഞ്ചാരികളുടെ തള്ളിക്കയറ്റം ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. ആഗ്രയുടെ സമ്പദ്‍‍‍വ്യവസ്ഥയ്ക്ക് താജ്മഹല്‍ അടിസ്ഥാനമാക്കിയുള്ള ടൂറിസത്തിന് ഏറെ പ്രാധാന്യം ഉള്ളതിനാല്‍ വളരെയേറെ ആശങ്കയാണ് ഇത് ഉണര്‍ത്തുന്നത്. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും വരുമാനം കൂട്ടാനുമുള്ള നടപടികളെപ്പറ്റി ആലോചിച്ചു വരികയാണ് അധികൃതര്‍. ഇതിന്‍റെ ഭാഗമായി  പ്രവേശന ടിക്കറ്റ് നിരക്ക് കൂട്ടാന്‍ ആഗ്ര വികസന അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.  വിദേശ വിനോദ സഞ്ചാരികൾക്കുള്ള പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ യഥാക്രമം 30 രൂപ, 100 രൂപ എന്നിങ്ങനെയാണ്. താജിനുള്ളില്‍ കയറാന്‍ ഇന്ത്യൻ ടൂറിസ്റ്റുകൾ  നിലവില്‍ നല്‍കുന്നത് 50 രൂപയാണ്. ഇത് 80 ആക്കിയിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികൾ 1100 രൂപയ്ക്ക് പകരം 1200 രൂപയും നല്‍കണം. 

 

English Summary: Celebrity Travel, Allu Arjun Travel to Taj Mahal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com