ADVERTISEMENT

ഇന്ത്യയുടെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് കശ്മീരിലെ ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്‍റെ നിര്‍മാണജോലികള്‍ അവസാനഘട്ടത്തിലേക്ക്. പ്രതികൂല കാലാവസ്ഥകളില്‍പ്പോലും കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമെന്ന ബഹുമതിയാണ് ചെനാബ് റെയില്‍പ്പാലത്തിനുള്ളത്. പ്രശസ്തമായ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരകൂടുതലുണ്ട്.

ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലൂടെയും പാകിസ്ഥാനിലെ പഞ്ചാബിലൂടെയും ഒഴുകുന്ന പ്രധാന നദിയായ ചെനാബ്, ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി ജില്ലകളിലെ അപ്പര്‍ ഹിമാലയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്.

ജമ്മു മേഖലയിലൂടെ പാക്കിസ്ഥാനിലെ പഞ്ചാബിലെ സമതലങ്ങളിലേക്ക് ഒഴുകുന്ന നദീതീരത്തുടനീളം ടൂറിസ്റ്റ് ആക്റ്റിവിറ്റികളും സജീവമാണ്. റിവര്‍റാഫ്റ്റിങ്ങ് പോലുള്ള ജലസാഹസിക വിനോദങ്ങള്‍ക്കായി നിരവധി സഞ്ചാരികള്‍ എത്തുന്ന ഇടം കൂടിയാണിവിടം. ഭദേർവ വാലി, ജയ് വാലി, ചിന്താ വാലി, ടോർച്ചർ ധാർ, പാസ്റ്റർ ടോപ്പ്, ബിമൽ നാഗ്, ഗുഡ് പാസ്റ്റർ, റെഡ് ട്രാവൽ, സൻസാർ തുടങ്ങിയ ജനപ്രിയ ടൂറിസ്റ്റ് സ്പോട്ടുകളും ഇവിടെയുണ്ട്. ഇന്ത്യയുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ അതുല്യമായ സ്ഥാനമുള്ള കാശ്മീരില്‍ ഈ പുതിയ പാലം കൂടി ഉയരുന്നതോടെ വിനോദസഞ്ചാരമേഖലയ്ക്കും അത് ഗുണകരമാകും എന്നാണു പ്രതീക്ഷിക്കുന്നത്.

ചെനാബ് നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തില്‍ 17 സ്പാനുകളിലായി നിര്‍മിക്കുന്ന പാലത്തിന്‍റെ ഏറ്റവും വലിയ സവിശേഷതയായ അര കിലോമീറ്റർ നീളമുള്ള കമാനത്തിന്‍റെ ജോലികള്‍ തിങ്കളാഴ്ചയോടെ പൂർത്തിയാകും. അവസാനഘട്ടത്തില്‍, 5.3 മീറ്റർ നീളമുള്ള ലോഹഭാഗമാണ് ഏറ്റവും ഉയർന്ന സ്ഥലത്ത് ഘടിപ്പിക്കുന്നത്. 1,400 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പാലത്തിന്‍റെ ഏറ്റവും പ്രയാസമേറിയ ഭാഗമാണ് ഈ കമാനം. ഇതോടെ, സമീപകാല ചരിത്രത്തിൽ ഇന്ത്യയിലെ റെയിൽ‌വേ പദ്ധതികള്‍ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ സിവിൽ എഞ്ചിനീയറിംഗ് വെല്ലുവിളി അവസാനിക്കും.

കാശ്മീർ റെയിൽവേയുടെ ഭാഗമായ ഉധംപൂർ കാട്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം നിർമ്മിക്കുന്നത്. ബരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഏഴുമണിക്കൂറായി കുറയും. കന്യാകുമാരിയിൽ നിന്ന് വരുന്ന ട്രെയിനുകള്‍ക്ക് പോലും യാതൊരു തടസ്സവുമില്ലാതെ കശ്മീരിലേക്ക് എത്താം.

കശ്മീരില്‍ ഈ റെയില്‍വേ റൂട്ടിന്‍റെ  ഉദംപൂർ മുതൽ കത്ര വരെയുള്ള 25 കിലോമീറ്റർ ദൂരവും ബാനിഹാൽ മുതൽ ഖാസിഗുണ്ട് വരെയുള്ള 18 കിലോമീറ്റർ ദൂരവും അതിനുശേഷം ഖാസിഗുണ്ട് മുതൽ ബാരാമുള്ള വരെയുള്ള 118 കിലോമീറ്റർ  ദൂരവും വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ചെനാബിന് മുകളിലുള്ള പാലം നിര്‍മ്മാണം ഒരു തടസ്സമായി നിന്നിരുന്നതിനാല്‍ കത്ര-ബനിഹാൽ ഭാഗത്തേക്കുള്ള 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയില്‍ റെയില്‍ സേവനം സാധ്യമായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

പാലത്തിന്‍റെ പ്രധാന സവിശേഷതകള്‍

*ഈ പാലം കശ്മീർ താഴ്‌വരയെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.

*1315 മീറ്റർ നീളമുള്ള പാലത്തിന് 467 മീറ്റർ നീളമുള്ള കമാനമുണ്ട്.

*സമുദ്രനിരപ്പിൽ നിന്ന് 359 മീറ്റർ ഉയരമുള്ളതിനാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലമായി അറിയപ്പെടുന്നു.

*പ്രശസ്തമായ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതല്‍.

*പ്രധാന അടിത്തറയിലെ ഒരു സ്റ്റീൽ പിയറിന്‍റെ ഉയരം 131 മീ ആണ്, ഇത് ദില്ലിയിലെ ഖുതുബ് മിനാറിനേക്കാൾ 72 മീറ്റർ ഉയരം കൂടുതലാണ്.

*266 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെ നേരിടാൻ പാലത്തിന് കഴിയും.

*ഒരു സമയം 3200 തൊഴിലാളികളാണ് പാലത്തിന്‍റെ നിർമാണത്തിനായി പ്രവർത്തിച്ചത്.

*പാലത്തിന്‍റെ  ആയുസ്സ് 120 വർഷമാണെന്ന് കണക്കാക്കപ്പെടുന്നു.

*കമാനത്തിന്‍റെ ആകൃതിയിലുള്ള ഭാഗം നിര്‍മിക്കാന്‍ 5,462 ടൺ ഉരുക്ക് ആവശ്യമായി വന്നു 

*റിക്ടര്‍ സ്കെയിലില്‍ എട്ട് വരെ തീവ്രത കാണിക്കുന്ന ഭൂചലനങ്ങളെ നേരിടാൻ പാലത്തിന് കഴിയും.

*മണിക്കൂറില്‍ 100 കിലോമീറ്ററായിരിക്കും പാലത്തിന് മുകളിലൂടെ അനുവദിക്കുന്ന പരമാവധി വേഗത.

*കടുത്ത ആഘാതങ്ങളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള 633എംഎം സ്റ്റീലാണ് പാലത്തിന്‍റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. മൈനസ് 20 ഡിഗ്രി വരെയുള്ള തണുപ്പിനെയും തീവ്രവാദി ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയും പാലത്തിനുണ്ടാവും.

English Summary: Rs 1,400-crore bridge over Chenab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com