മന്ത്രപ്പൂട്ടിട്ട നിലവറ, ലോകത്തെ ഏറ്റവും വലിയ നിധി! അദ്ഭുത ഗുഹ ഇവിടെയുണ്ട്
Mail This Article
'ആലിബാബയും നാല്‍പ്പതു കള്ളന്മാരും' എന്ന പഴയ അറബിക്കഥ ഓര്‍മയില്ലേ? സ്വര്‍ണവും അമൂല്യ രത്നങ്ങളും ഒളിപ്പിച്ച ഗുഹ തുറക്കുന്നതിനായി ആലിബാബയ്ക്ക് ഒരു കോഡ് വാക്കുണ്ടായിരുന്നു. കുട്ടിക്കാലത്ത് എല്ലാവരെയും അദ്ഭുതപരതന്ത്രരാക്കിയ ആ കഥയില്‍ പറയുന്നതു പോലുള്ള ഒരു ഗുഹ നമ്മുടെ ഇന്ത്യയിലുണ്ട്. ലോകത്തെ തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്രയും ഭീമമായ നിധി നിക്ഷേപം ഒളിപ്പിച്ചു വച്ചിട്ടുള്ള ഒരു ഗുഹ. തുറക്കാനുള്ള കോഡ് വാക്ക് കണ്ടുപിടിക്കാത്തതിനാല്‍ ഇന്നുവരെ അതാര്‍ക്കും തുറക്കാനായിട്ടില്ല എന്ന് മാത്രം. ഉഷ്ണജല ഉറവകള്ക്ക് പ്രസിദ്ധമാണ് ഗുഹകള്‍ സ്ഥിതിചെയ്യുന്ന രാജ്ഗിര്‍. അതുകൊണ്ടുതന്നെ നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. മിക്കവാറും എല്ലാവരും തന്നെ ഗുഹയും സന്ദര്‍ശിച്ചാണ് മടങ്ങുന്നത്.
ബീഹാറിലെ രാജ്ഗിറിലാണ് മനുഷ്യനിര്‍മിതമായ അദ്ഭുതഗുഹകള്‍ ഉള്ളത്. 'സോന്‍ ഭണ്ഡാര്‍' എന്നാണ് ഈ ഗുഹകള്‍ അറിയപ്പെടുന്നത്. സ്വര്‍ണ്ണഭണ്ഡാരം എന്നാണ് ഈ പേരിനര്‍ത്ഥം. രണ്ടു ഗുഹകള്‍ ഇവിടെ കാണാം. പ്രധാന ഗുഹ ചതുരാകൃതിയിലുള്ളതാണ്, കോണ്‍ ആകൃതിയിലുള്ള മേല്‍ക്കൂര ഇരുവശത്ത് നിന്നും ചെരിഞ്ഞു മുകളിലേക്ക് കയറി ഒരു പോയിന്റില്‍ സംഗമിക്കുന്നു. ബി.സി മൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതും ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഗുഹയുമായ ബരാബാർ ഗുഹകളുടെ ഘടനയെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ ദീര്‍ഘ ചതുരാകൃതിയിലുള്ള പ്രവേശന കവാടം.
ഇതിനടുത്ത് തന്നെയാണ് രണ്ടാമത്തെ ഗുഹയും ഉള്ളത്. നശിപ്പിക്കപ്പെട്ട നിലയിലാണ് ഇത് ഇന്ന് ഉള്ളത്. എന്നിരുന്നാലും ജൈനകാലഘട്ടത്തിലുള്ള ശിലാലിഖിതങ്ങള്‍ ഇതിനുള്ളില്‍ ധാരാളം കാണാം. എഡി 3-4 നൂറ്റാണ്ടുകളിലെ ഗുപ്തകാലഘട്ടത്തിലുള്ള ലിപിയില്‍ എഴുതപ്പെട്ട ശിലാലിഖിതങ്ങള്‍ ഇരുഗുഹകളില് നിന്നും കണ്ടെത്തിയിട്ടുണ്ട്. അതിനും മുന്‍പേ ഉണ്ടായിരുന്ന മൗര്യസാമ്രാജ്യ കാലഘട്ടത്തോളം ഇതിനു പഴക്കം വിലയിരുത്തുന്നവരുമുണ്ട്.
കഥ ഇങ്ങനെ
ഗുപ്തരാജാവായിരുന്ന ബിംബിസാരന്റെ അളവറ്റ നിധി ഈ ഗുഹക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. മഗധയിലെ രാജാവായിരുന്ന ബിംബിസാരന് അതീവധനവാനായിരുന്നു. എന്നാല്‍ ബുദ്ധമതത്തില്‍ ആകൃഷ്ടനായതോടെ പണത്തിലും പ്രതാപത്തിലുമൊന്നും അദ്ദേഹത്തിനു താൽപര്യം ഇല്ലാതായി. ധാരാളം സ്വത്തുക്കള്‍ അദ്ദേഹം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തു. ഇതില്‍ അസന്തുഷ്ടനായിരുന്ന മകന് അജാതശത്രു, ബിംബിസാരനെതിരെ കരുനീക്കങ്ങള്‍ ആരംഭിച്ചു.
പിതാവിനെതിരെ മകന് നടത്തുന്ന കുത്സിതശ്രമങ്ങള്‍ മനസ്സിലാക്കിയ ബിംബിസാരന്റെ ഭാര്യ സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിനായി ജൈനമുനിയായിരുന്ന വൈരദേവനെ ഏല്‍പ്പിച്ചു. അദ്ദേഹമാണത്രേ സ്വത്തുക്കളെല്ലാം ഈ ഗുഹയില്‍ കൊണ്ടുവന്ന് ഒളിപ്പിച്ചത്. മറ്റാരും ഇത് കവരാതിരിക്കാനായി സ്വത്തുക്കള്‍ ഒളിപ്പിച്ച നിലവറകള്‍ അദ്ദേഹം മന്ത്രപ്പൂട്ടിട്ട് പൂട്ടി എന്നാണു കഥ.
ഇങ്ങനെയൊരു പൂട്ടോ പ്രത്യേക നിലവറകളോ ഒന്നും തന്നെ കണ്ടെത്താന്‍ നൂറ്റാണ്ടുകളായി ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഗുഹയ്ക്കുള്ളില്‍ എഴുതി വെച്ചിട്ടുള്ള പുരാതനമായ ഒരു ശിലാലിഖിതം വായിക്കാന്‍ പറ്റിയാല്‍ നിധിനിക്ഷേപമുള്ള നിലവറകള്‍ താനേ തുറന്നുവരും എന്നാണു വിശ്വാസം. ശംഖ ലിപിയിലുള്ള ഈ ലിഖിതം വായിക്കാന്‍ ഗവേഷകര്‍ക്ക് പോലും ഇന്നും കഴിഞ്ഞിട്ടില്ല.
ഗുഹയിലെ സ്വര്‍ണ്ണവും രത്നങ്ങളും കവര്‍ന്നെടുക്കാന്‍ മുഗളന്മാരും ബ്രിട്ടീഷുകാരും എല്ലാം ശ്രമിച്ചിരുന്നു. പീരങ്കി ഉപയോഗിച്ച് പാറക്കല്ലുകള്‍ പൊട്ടിച്ച് നിധി കരസ്ഥമാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഗുഹയ്ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അവരുടെ പീരങ്കിക്കായില്ല. ഇതിന്റെ അടയാളങ്ങള്‍ ഇന്നും ഗുഹയുടെ ചുവരില്‍ കാണാം.
English Summary: The Treasure of the Bhandar Caves