ADVERTISEMENT

യാത്ര തരുന്ന അനുഭവം അത് മറ്റൊന്നിനും നൽകാൻ കഴിയാത്ത അനുഭൂതിയാണ്.പരസ്പരം അടുത്തറിഞ്ഞ്, സ്നേഹം പങ്കിട്ട്, ഒരുമിച്ച് ഭക്ഷണം കഴിച്ച് യാത്ര ചെയ്ത് രാജ്യങ്ങളും മതങ്ങളും ജാതികളും തീർ‌ത്ത അതിർവമ്പുകള്‍ യാത്ര കൊണ്ട് ഇല്ലാതാക്കാം.

തമിഴ് സംസാരിക്കുന്നവരുടെ മണ്ണിലേക്ക്...

തമിഴ്നാട് കേരളത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനം. വെറും തമിഴിനാട് അല്ല വിത്യസ്ഥമായ യാത്രാ അനുഭവമാണ് ഇത്. വ്യത്യസ്ത മതങ്ങളും ആരാധാനാലയങ്ങളും ചേർന്ന് കിടക്കുന്ന തമിഴ് മണ്ണ്. ദൈവം ഒരുക്കി വച്ച പ്രകൃതിയുടെ സുന്ദരകാഴ്ചകൾക്കൊപ്പം തന്നെ മനുഷ്യ മനസിന്റെ ആത്മീയ ഇടങ്ങൾ തേടിയൊരു യാത്ര.

tamilnadu-trip5

മൂന്ന് ദിവസം കൊണ്ട് ഏകദേശം 1200 കിലോമീറ്റർ താണ്ടണം എന്നാണ് മനസ്സിൽ. അത് കൊണ്ട് തന്നെ പുലർച്ചെ 4 മണിക്ക് തന്നെ മലപ്പുറത്ത് നിന്നും കാറിൽ യാത്ര തിരിച്ചു. നാടും നഗരവും ഉണർന്നിട്ടില്ല. 300 കിലോമീറ്റർ അകലെയുള്ള ആദ്യ സന്ദർശന സ്ഥലമായ തിരിച്ചിറപ്പള്ളിക്ക് സമീപത്തെ ശ്രീരംഗം എന്ന കൊച്ചു ദ്വീപാണ് ലക്ഷ്യസ്ഥാനം. കേരളത്തോട് ചേർന്ന് കിടക്കുന്ന പശ്ചിമഘട്ട മലനിരകൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ വെളിച്ചം പരന്നിട്ടുണ്ട്. കണ്ണെത്താ ദൂരത്തെ ഭൂമിക്ക് നടുവിലൂടെ കറുത്ത പരവതാനി പോലെ വിരിച്ച നാലു വരി പാതയിലൂടെ 100 കിലോമീറ്റർ വേഗത്തിൽ സുഹൃത്ത് കാർ ഓടിക്കുന്നു.

tamilnadu-trip3

സേലം–കൊച്ചി ഹൈവേയിലൂടെയുള്ള ഈ യാത്ര മറ്റൊരു ത്രിൽ ആണ്. കുറച്ചു മുന്നോട്ട് പോയപ്പോൾ ഗൂഗി‍ൾ മാപ്പ് നിർദേശം വന്നു വലത്തോട്ട് തിരിയുക. കോയമ്പത്തൂർ–ചിദംബരം ദേശീയ പാതയിലൂടെയാണ് ഇനിയുള്ള യാത്ര. ഇരുവശത്തും കൃഷിയിടങ്ങൾ പരന്നി കിടക്കുന്നു. ഒരു കൊച്ചു ഗ്രാമത്തിലൂടെയുള്ള യാത്ര. പുറത്ത് നല്ല ചൂട് ഇടയ്ക്ക് കാർ ഏസി ഒൺ ചെയ്യും.

കാവേരി പുഴ തീരം തൊട്ട്...

ഇനിയുള്ള യാത്രയ്ക്ക് കാവേരി പുഴ കൂടി കൂട്ടിനുണ്ട്. കേരളത്തോട് തൊട്ടുരുമ്മി നിൽക്കുന്ന കുടകിലെ പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി കർണാടകയിലൂടെ ഒഴുകി തമിഴ്നാട്ടിൽ ചേരുന്നത്.

ഇതിലെ ജലം പങ്കുവെക്കുന്നതമായി ബന്ധപ്പെട്ട് തമിഴ്നാട്–കർണാടക തർക്കത്തിന് കാലം ഇത്ര ഒഴുകിയിട്ടും പരിഹാരമായിട്ടില്ല. കൃഷ്ണരാജസാഗർ മൈസൂരിനടുത്തെ ഈ അണക്കെട്ട് കാവേരിയിലാണ്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഹൊഗനക്കൽ വെള്ളച്ചാട്ടം ഉൾപ്പടെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഈ നദിയോട് ചേർന്നിരിക്കുന്നു.

THABJA-VUR-

തിരുച്ചിറപ്പള്ളി എത്തുന്നത് വരെ 50 കിലോമീറ്ററോളം ദൂരം കാവേരിയോടൊപ്പം ചേർന്നാണ് യാത്ര. വെള്ളം കുറവാണെങ്കിലും പച്ചപ്പുല്ല് കാഴ്ച സുന്ദരമാക്കുന്നു. ഒറ്റനോട്ടത്തിൽ കേരളത്തിലെ നിളയെ ഓർമവരും. പുഴയിൽ തന്നെ ചെറിയ കിണറുകളും പൈപ്പുകളും സ്ഥാപിച്ചിരിക്കുന്നത് കാർഷികാവശ്യത്തിനാണെന്ന് മനസ്സിലാക്കാം. ഉച്ചയോടടുത്ത് ട്രിച്ചി എന്ന വിളിപ്പേരുള്ള തിരുച്ചിറപ്പിള്ളി നഗരത്തിൽ കാറെത്തി.

കൊച്ചു ദ്വീപ്–ശ്രീരംഗം...

ശ്രീരെഗമെത്താൻ കാവേരി നദിക്ക് കുറുകെയുള്ള പാലം കടന്നു പോകണം. വീതിയുള്ള പാലത്തിൽ വണ്ടി നിർത്തി കാവേരി കാഴ്ച്ചകൾ ക്യാമറയിൽ പകർത്തി. ശാന്തമായി ഒഴുകുന്ന പുഴ ഒരുപാട് ജനതക്ക് ദാഹജലമേകി പുഴ ശാന്തമായി ഒഴുകുന്നു.

tamilnadu-trip1

ഭാരതപ്പുഴയിലെ കാഴ്ച്ച പോലെ മണലിൽ വളർന്ന് പച്ചപിടിച്ചു നിൽക്കുന്ന പുല്ലിൽ നാൽക്കാലികൾ മേയുന്നു. ഒന്നാം നൂറ്റാണ്ടിൽ ചോള രാജാക്കൻമാരുടെ കാലത്ത് പണികഴിപ്പിച്ച കല്ലണയും യാത്രയിൽ കാണാം.

19–ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ പുതുക്കിപണിതതും ഈ അണക്കെട്ടാണ്. പാലം കടന്ന് ചെന്നെത്തുന്നത് ആദ്യ ലക്ഷ്യസ്ഥാനമായ ദ്വീപ് നഗരമായ ശ്രീരംഗമാണ്. ശാന്തമായ സുന്ദര സ്ഥലം ഒരു വശത്ത് കാവേരിയും മറുവശത്ത് പോശകനദിയായ കൊള്ളിടയും.ശ്രീവൈഷ്ണവർ എന്നറിയപ്പെടുന്ന വിഷ്ണ്ണുഭക്തരുടെ സ്വന്തം നാട്. പ്രധാന ആകർഷണമായ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ഭക്തരെ വിശ്വാസ ആഴത്തിലാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും വിഷ്ണു ഭക്തർ എത്തിച്ചേരുന്ന ഇടം. നാലു കിലോമീറ്റർ ചുറ്റളവിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. നല്ല ഉച്ച ചൂട് സൂര്യൻ കത്തിയാളുന്നു. ഒറ്റ നോട്ടത്കിൽ ക്ഷേത്ര കണ്ണോടിച്ചു കണ്ടു മനസ്സിൽ പ്രാർഥനയും. ഉച്ച ഭക്ഷണം കഴിക്കാനുള്ള തിരക്കാണ് ഹോട്ടലുകളിൽ. നല്ലൊരു ഹോട്ടലിൽ ഊണും കഴിച്ച് വീണ്ടും കാറിൽ കയറി നോക്കുമ്പോൾ 39 ഡിഗ്രി ചൂടെന്ന് തെർമോമീറ്റർ. 

tamilnadu-trip4

തഞ്ചാവൂർ ചരിത്ര മുറങ്ങുന്നനാട്...

ശ്രീരംഗത്തു നിന്നു നഗരം പിന്നിട്ടപ്പോൾ കാവേരിയും ഒഴുകിമറഞ്ഞു. നഗരവീഥിയിലൂടെയുള്ള യാത്ര ചെന്നെത്തുന്നത് ഗ്രാമകാഴ്ചകളിലേക്കാണ്. നെൽകൃഷിയാണ് പ്രധാന തൊഴിൽമാർഗം ഇവിടെ. തഞ്ചാവൂർ‌ ജില്ല തമിഴ്നാടിന്റെ നെല്ലറയുടെ പാതയോരങ്ങളിലൂടെ യാത്ര ആലപ്പുഴയെ ഒർമിപ്പിച്ചു. കാവേരി നദിയുടെ വെള്ളമാണ് ഈകൃഷിക്ക്. രാപ്പകൽ അധ്വാനിക്കുന്നഗ്രാമങ്ങൾ. നട്ടുച്ചയ്ക്കും പാടത്ത്കർഷകർ. ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ കേന്ദ്രങ്ങളിലൊന്നാണ് ഈ പുരാതന നഗരം.കർണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തതിനും തഞ്ചാവൂർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ത്രിമൂർത്തികളായ ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ എന്നിവർ ഈ നാടിന്റെ അഭിമാനമാണ്. ചോള രാജാക്കൻമാരുടെ കാലത്താണ് ഈ നഗരം പ്രസിദ്ധമായത്.

TANJAVUR-TEMPLE

വിസ്മയങ്ങളുടെ ബൃഹദീശ്വര ക്ഷേത്രം

തഞ്ചാവൂരെന്നാൽ ബൃഹദീശ്വര ക്ഷേത്രമാണ് ഓർമയിൽ. വലിയ ചുറ്റുമതിലോടു കൂടിയ വലിയ ക്ഷേത്രം. വിശ്വാസികളും സന്ദർശകരുമായി നല്ല തിരക്കുണ്ട്. പ്രധാന കവാടത്തിൽ പാദരക്ഷകൾ അഴിച്ചു വേണം അകത്ത് പ്രവേശിക്കാൻ. അദ്ഭുതം തന്നെ കൊത്തുപണികളും ക്ഷേത്ര നിർമാണവും. ചുറ്റും മനോഹരമായ നടപ്പാതകൾ. ക്ഷേത്രവും പരിസരവും വളരെ വൃത്തിയോടെയാണ് പരിപാലിക്കുന്നത്. ക്ഷേത്രത്തെക്കുറിച്ചറിയാൻ അളഗപ്പൻ എന്ന ഗൈഡിനെ കൂടെ കൂട്ടി. 

യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം ഉൾപ്പെട്ടിട്ടുണ്ട്. ചോള രാജവംശത്തിലെ പ്രമുഖൻ രാജരാജ ചോഴനാണ് ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. 66 മീറ്ററാണ് ഇതിന്റെ ഉയരം. ലോകത്തിന്റെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരമാണിവിടുള്ളത്. ഇതിന്റെ മുകളിലെ മകുടം 80 ടൺ ഭാരമുള്ള ഒറ്റക്കല്ലിൽ നിർമിച്ചതാണ്. തൂണുകളും ചുമരുകളും കത്തുപണികളും ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ്. ഗ്രാനൈറ്റിലാണ് നിർമാണം. ക്ഷേത്ര ഭംഗിയും മറ്റു കാഴ്ചകളും കണ്ട് സമയം പോയതറിഞ്ഞില്ല. സമയം വൈകുന്നേരം അസ്തമയ സൂര്യ കിരണങ്ങൾ ക്ഷേത്ര മതിലിൽ തട്ടി സ്വർണ കളറായി കണ്ണിൽ പതിക്കുന്നു. സുന്ദര കാഴ്ച.

വേളാങ്കണ്ണി പെരുന്നാൾ കൂടിയാലോ...

tamilnadu-trip5

സൂര്യൻ അസ്തമിച്ച് ചുവപ്പിൽ കടന്നു പോകുന്നു വാഹനങ്ങൾ. ഏതു വഴി പോകണമെന്നറിയില്ല പക്ഷെ ഗൂഗിൾ മാപ്പ് ഓൺ ചെയ്തു.വീതി കുറഞ്ഞ ഗ്രാമീണ റോഡുകൾ. ഇരുവശത്തും ചെറിയ പച്ചപുതച്ച മരങ്ങൾ. മന്നാർഗുഡി വഴി വേളാങ്കണ്ണിയിലെത്തുന്പോൾ രാത്രി 8 മണി. കുറച്ചു വൈകി പോയി പള്ളിയിലെ പെരുന്നാളിന് അന്നാണ് കൊടിയിറങ്ങിയത്. നഗരവും പള്ളി പരിസരവും നല്ല ഭക്തജനത്തിരക്ക്. പള്ളി വിവിധ വർണ ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ് വേളാങ്കണ്ണി പെരുന്നാൾ. ഉത്സവത്തിന്റെ പത്താം നാൾ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ.  

വേളാങ്കണ്ണി പള്ളി...

നാഗപട്ടണം ജില്ലയിലെ ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് എന്ന വേളാങ്കണ്ണി പള്ളി സ്ഥിതി ചെയ്യുന്നത്. മലയാളികളുടെ ഇഷ്ട പ്രാർഥന കേന്ദ്രമാണിവിടെ. ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ രൂപമാണിവിടെ. 16–ാം നൂറ്റാണ്ടിലാണ് പള്ളി നിർമിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ കടൽക്ഷോഭത്തിൽ തീരത്തണിഞ്ഞ പോർച്ചുഗീസ് നാവികരണ് പള്ളി നവീകരിച്ചത്. വലിയ ദുരന്തത്തിൽ നിന്നും അവരെ കാത്തത് മാതാവാണെന്നാണ് അവരുടെ വിശ്വാസം.

വേളാങ്കണ്ണിയിലെ ആമപ്പൂട്ടുകൾ

1962ൽ മാർപ്പാപ്പ ഈ പള്ളിയെ ബസിലിക്കായായി ഉയർത്തി. അഞ്ചേക്കറിൽ പരന്നു കിടക്കുന്ന പള്ളിയും പരിസരവും. ഒരു കിലോമീറ്റർ പടിഞ്ഞാർ മാറിയാണ് മാതാവ് പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്ന മാതാകുളവും പള്ളിയുമുള്ളത്. മറ്റു മതസ്തരും ഇവിടെ ആരാധനക്കെത്തുന്നു. അതു കൊണ്ട് തന്നെ മറ്റു പളളികളിൽ കാണാത്ത വിചിത്രമായ വഴിപാടുകളും വേളാങ്കണ്ണിയിലുണ്ട്. തലമുണ്ഡനം ചെയ്യൽ, ആമപ്പൂട്ട്, മുട്ടിലിഴയൽ തുടങ്ങിയവ അതിൽപെടും. ബസിലിക്ക പള്ളി മുറ്റത്ത് നിന്ന് മാതാകുളം പള്ളി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരമാണ് വിശ്വാസികൾ പ്രാർഥിച്ച് മുട്ടിലിഴയുന്നത്. വിവാഹ മോചനം ഒഴിവാക്കാൻ ആമപ്പൂട്ട് വഴിപാട്. കമ്പിവേലിയിൽ താഴിട്ട് പൂട്ടി താക്കോൽ കടലിലെറിയുന്നതാണ് ഈ ആചാരം.

tamilnadu-trip2

പള്ളിയോട് ചേർന്ന നഗരം നല്ല തിരക്കും. പല റൂമൂകളും പോയി കണ്ടു പക്ഷെ തൃപ്തിയായില്ല. ഒടുവിൽ പള്ളിയോട് ചേർന്ന ഹോട്ടലിൽ റൂമെടുത്തു. 500 കിലോമീറ്റർ കാറിൽ യാത്ര ചെയ്തതിന്റെ നല്ല ക്ഷീണം. കുളിച്ച് ഭക്ഷണം കഴിച്ചു ഒറ്റയുറക്കം.

  മീനാക്ഷി, ഏർവാടി, രാമേശ്വരം യാത്രയെപ്പറ്റി അടുത്തലക്കത്തില്‍

English Summary:  Best Tamil Nadu Tourism Places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com