ADVERTISEMENT

മ്യാൻമർ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ഓങ് സാൻ സൂചിയും രോഹിൻഗ്യകളും പട്ടാളഭരണവുമാണ്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും പഴയ ബർമ നമുക്ക് അത്ര പരിചിതമല്ല. ആ ഒരു കൗതുകമാണ് മ്യാൻമർ കാഴ്ചകൾ തേടിയുള്ള യാത്രയിലെത്തിച്ചത്. മ്യാൻമറിലെ സ്ഥലങ്ങളിൽ കുറച്ചെങ്കിലും കേട്ടു പരിചയം റങ്കൂൺ ആണ്. പഴയ ബർമയുടെ തലസ്ഥാനം. റങ്കൂണിന്റെ ഇന്നത്തെ പേര് യാങ്കോൺ. എന്നാൽ, രാജ്യത്തിന്റെ പേരിനൊപ്പം തലസ്ഥാനവും മാറി. ഇന്ന് മ്യാൻമാറിന്റെ തലസ്ഥാനം നേപായിഡോ (naypayidaw) ആണ്. പക്ഷേ, വലിയ നഗരം ഇന്നും യാങ്കോൺ തന്നെ. എന്നാൽ മ്യാൻമാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ യാങ്കോണിൽ ഒതുങ്ങുന്നില്ല!

Myanmar

ഇന്ത്യയിലെ വല്ലഭായി പട്ടേൽ പ്രതിമയും, ചൈനയിലെ വൈരോക്കാന ബുദ്ധനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ എവിടെയാണെന്നറിയുമോ? അത് മ്യാൻമറിലെ ഒരു കുഗ്രാമമായ മോണിവയിലാണ് (monywa). ഗൗതമ ബുദ്ധനോടുള്ള അതിരറ്റ ആരാധനയുടെ കാഴ്ചകളാണ് മോണിവാ ഗ്രാമത്തിലെ പഗോഡകളിലും ക്ഷേത്രങ്ങളിലും കാണാനാവുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ പ്രതിമയായ 'ലേക്കുൻ സെക്യ ബുദ്ധൻ' , തൊട്ട് താഴെ അതിനോളം വലിപ്പം വരുന്ന ശയന രൂപത്തിലുള്ള ബുദ്ധൻ. ഈ രണ്ടും പ്രതിമകളുമുള്ള കുന്നിന് താഴെ നട്ട് വളർത്തുന്ന ആയിരം ബോധി വൃക്ഷ ചെടികൾ. ആ ചെടികളുടെ താഴെ തപസ്സിലിരിക്കുന്ന ആയിരം ബുദ്ധന്മാർ. കുറച്ച് ദൂരെ മാറി തൻബോധയി പഗോഡയും അതിലെ നൂറുകണക്കിന് മിനാരങ്ങളും. പഗോഡക്കുള്ളിൽ ചെറുതും വലുതുമായി 5 ലക്ഷത്തോളം ബുദ്ധ പ്രതിമകൾ. വായിച്ചത് തെറ്റിയിട്ടില്ല. 5 ലക്ഷം ബുദ്ധ പ്രതിമകൾ!

വന്നെത്തുന്ന സഞ്ചാരികളെയെല്ലാം അമ്പരപ്പിക്കുന്ന കാഴ്ചകളാണ് മോണിവാ ഗ്രാമത്തിലെ ബുദ്ധക്ഷേത്രങ്ങളിൽ. എന്നിട്ടും ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്നവർ വിരലിൽ എണ്ണാവുന്നത്ര മാത്രം.

Myanmar-3


രാജ്യ തലസ്ഥാനമായ യാങ്കോണിൽ നിന്നും 700 കിലോമീറ്ററിലധികം ദൂരമുണ്ട് മോണിവായിലേക്ക്. 100 കിലോമീറ്റർ ദൂരെയുള്ള മൻഡലായ് ആണ് ഏറ്റവും അടുത്തുള്ള ഇന്റർനാഷനൽ എയർപോർട്ട്. ബ്രിട്ടീഷ് ഭരണകാലത്ത് പണിത റെയിൽപാളങ്ങൾ ഇനിയും പുതുക്കിപ്പണിഞ്ഞിട്ടില്ലാത്തതിനാൽ മ്യാൻമറിലെ ട്രെയിനുകൾ വളരെ പതുക്കെയാണ് ഒാടുന്നത്. അതുകൊണ്ട് മ്യാൻമാറിലെത്തുന്ന സഞ്ചാരികൾ പൊതുവെ ട്രെയിൻ യാത്ര ഒഴിവാക്കാറാണ് പതിവ്. ബസിൽ പത്ത് മണിക്കൂർ കൊണ്ടെത്തുന്ന സ്ഥലങ്ങൾ പതിനെട്ടും ഇരുപതും മണിക്കൂറൊക്കെ എടുത്താണ് തീവണ്ടികൾ ഓടിത്തീർക്കുന്നത്. മോണിവാ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ ദൂരെയാണ് ബുദ്ധപ്രതിമകൾ നിൽക്കുന്ന സ്ഥലം. ടൂറിസ്റ്റ് മാപ്പുകളിൽ ഒന്നും പെടാത്തതിനാൽ മോണിവായിൽ താമസ സൗകര്യങ്ങൾ പരിമിതമാണ്. രാത്രി തങ്ങുന്നുവെങ്കിൽ മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്ത ശേഷം പോവുന്നതാണ് നല്ലത്. 2000 രൂപ മുതൽ മുകളിലേക്കാണ് റൂം റേറ്റ്. മോണിവാ പട്ടണത്തിൽ നിന്നും ബുദ്ധ പ്രതിമകൾക്കരികിലേക്ക് ഷെയർ ടാക്സി കിട്ടും. അര മണിക്കൂറിൽ അവിടെത്താം.

പോവുന്ന വഴിയിൽ ആദ്യമെത്തുന്ന ബുദ്ധക്ഷേത്രമാണ് തൻബോധയി പഗോഡ. ക്ഷേത്രവളപ്പിലേക്ക് കടക്കുമ്പോൾ തന്നെ ആദ്യം കണ്ണിൽപ്പെടുന്ന നൂറുകണക്കിന് കൂർത്ത മിനാരങ്ങളുള്ള മേൽക്കൂരയാണ്. അത് കഴിഞ്ഞേ മഞ്ഞയും ചുവപ്പും നിർലോഭം തേച്ച് മിനുക്കിയ ക്ഷേത്രചുവരുകൾ കണ്ണിൽപ്പെടൂ. മ്യാൻമറിൽ വേറെങ്ങും കാണാത്തൊരു നിർമിതിയാണ് തൻബോധയി പഗോഡയിലേത്. ചതുരാകൃതിയിലുള്ള താഴെ നിലയിൽ നിന്നും പല തട്ടുകളായി നടുവിലെ സ്തൂപത്തിലേക്ക് ചുരുങ്ങുന്ന മട്ടിലുള്ളൊരു നിർമിതി. നിറങ്ങൾ മാറ്റി നിർത്തിയാൽ ഒറ്റ നോട്ടത്തിൽ ഇൻഡോനേഷ്യയിലെ ബോറോബുദുർ ക്ഷേത്രത്തിന്റെ നിർമിതിയോട് ചെറുതായൊരു സാമ്യം തോന്നാം. കാവൽക്കാരെന്നോണം ഇരിക്കുന്ന നിരവധി സിംഹ പ്രതിമകളുണ്ട് ക്ഷേത്രത്തിന് ചുറ്റും. ഇടയിൽ നാല് കാലിൽ സിംഹങ്ങളുടെ അതെ പോലെ ഇരിക്കുന്ന ചില മനുഷ്യ പ്രതിമകളും. ആദ്യം കാണുമ്പോൾ ചിരിയാണ് വരിക.

ക്ഷേത്രവളപ്പിൽ ഒരു അമ്മയും മോളും തനാഖാ അരച്ചുണ്ടാക്കി മുഖത്ത് തേക്കുന്നത് കണ്ടു. നമ്മൾ നെറ്റിയിൽ ചന്ദനം തേക്കുന്നത് പോലെ ഒരു പരിപാടിയാണ് ബർമീസുകാരുടെ തനാഖാ. ഗാൻഗോ എന്ന ഒരു പൂവും, തനാഖാ എന്ന മരത്തിന്റെ വേരും ചേർത്താണ് ഇതുണ്ടാക്കുന്നത്. ചൂടിൽ നിന്നും പൊടിയിൽ നിന്നുമൊക്കെ മുഖം സംരക്ഷിക്കാൻ വേണ്ടിയാണ് പ്രധാനമായും അവർ ഇത് ചെയ്യുന്നത്. സ്ത്രീകൾ കുറച്ച് കൂടി സൗന്ദര്യപരമായി മുഖത്ത് തനാഖാ വരക്കും. ഒരു ആഭരണമെന്ന പോലെ. മ്യാൻമറിൽ ഒരു വിധം എല്ലായിടത്തും കാണാനാവുന്ന സംഗതിയാണ് ഈ തനാഖാ വരക്കൽ. കൗതുകം തോന്നി ഫോട്ടോ എടുക്കാൻ ചെന്ന ഞങ്ങളെ വിളിച്ചിരുത്തി മുഖത്ത് തനാഖാ ഇടീപ്പിച്ചാണ് അവർ വിട്ടത് !

താഴെ നിന്നും നോക്കുമ്പോൾ ഈ ക്ഷേത്രത്തിന്റെ ഒരു മുഴുവൻ രൂപം കിട്ടില്ല. ഭാഗ്യത്തിന് തൊട്ടടുത്ത് തന്നെ ഒരു വാച്ച് ടവർ കണ്ടു. സാമാന്യം ഉയരമുണ്ട്. മുകളിൽ നിന്നാൽ മുഴുവൻ ക്ഷേത്രവും വൃത്തിയായി കാണാൻ പറ്റുന്ന ഉയരം. ഞാനും താരയും കയറി. മുകളിൽ എത്താറായപ്പോൾ രണ്ടു പയ്യന്മാർ താഴേക്കിറങ്ങി വരുന്നുണ്ടായിരുന്നു. അവർ ഞങ്ങളെ കണ്ടതും ഒരു നിമിഷം പരസ്പരം നോക്കി ഞങ്ങളോടെന്തോ പറഞ്ഞു. ഭാഷ വശമില്ലാത്തതിനാൽ അവർ പറയുന്നത് ഞങ്ങൾക്കും, ഞങ്ങൾ പറയുന്നത് അവർക്കും മനസ്സിലായില്ല. ഒന്ന് രണ്ട് മിനിറ്റിൽ ആ പരിപാടി നിർത്തി അവർ താഴോട്ടും ഞങ്ങൾ മോളിലോട്ടും പോയി. ഈ പഗോഡയുടെ മുകൾഭാഗം മുഴുവൻ സ്വർണവർണത്തിലുള്ള നൂറുകണക്കിന് കൂർത്തു മൂർത്ത മിനാരങ്ങളാണ്. വാച്ച് ടവറിന്റെ മീതെ നിന്ന് നോക്കിയാലെ അതിന്റെ വ്യാപ്തി മുഴുവനായും മനസ്സിലാവൂ. എല്ലാത്തിനും നടുക്കൊരു നെടുനീളൻ സ്തൂപവുമുണ്ട്. പ്രധാന പ്രതിഷ്ഠ അതിനടിയിലാണെന്ന് തോന്നുന്നു. മ്യാൻമറിൽ വേറെങ്ങുമില്ലാത്തൊരു നിർമിതി. വാച്ച് ടവറിൽ നിന്നും താഴെയിറങ്ങി പുറത്ത് കടക്കുമ്പോഴാണ് ബർമീസ് ഭാഷയിൽ വലുതായും ഇംഗ്ലീഷിൽ ചെറുതായും എഴുതിയ ബോർഡ് ശ്രദ്ധയിൽ പെട്ടത്. 'women restricted from going up'. അപ്പൊ അതായിരുന്നു കോണിപ്പടിയിൽ വെച്ച് ആ പയ്യന്മാർ പറയുന്നുണ്ടായിരുന്നത്. ഇനി ആ ഗോപുരത്തിലെ ആദ്യത്തെ യുവതീപ്രവേശം എങ്ങാൻ ആണോ എന്ന് കൗതുകം തോന്നിയെങ്കിലും അന്വേഷിക്കാൻ ചെന്നില്ല. ഏതായാലും ഭാഷ അറിയാഞ്ഞത് മൂലം മുകളിൽ കേറി കാണാൻ പറ്റി. അത്ര തന്നെ.


തൻബോധയി പഗോഡയുടെ ഉൾവശത്തും കാഴ്ചയുടെ ധാരാളിത്തമാണ്. ചെറുതും വലുതും ഭീമാകാരവുമായ ബുദ്ധ പ്രതിമകൾ. ചുവരുകളിൽ പണിത തട്ടുകളിൽ നിരനിരയായി ഉണ്ടാക്കി വെച്ചിരിക്കുന്ന മൺ ബുദ്ധന്മാർ. എല്ലാ ചുവരുകളിലും ഇത്തരം തട്ടുകളുണ്ട്. എല്ലാം കൂടി ചേർത്താൽ 5 ലക്ഷത്തോളം പ്രതിമകൾ. ഈ കണക്ക് കിട്ടാൻ ആരെങ്കിലും ഇത് മുഴുവൻ ഇരുന്നെണ്ണിക്കാണുമോ ആവോ. ചിലപ്പോ ചെയ്തിട്ടുണ്ടാവും.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com