കോവിഡ് വരുത്തിയ തീരാനഷ്ടം, അത് ശരിക്കും ഭയപ്പെടുത്തി: വേദന പങ്കുവച്ച് നടി അശ്വതി
Mail This Article
‘സാധാരണ പനി, അതിനപ്പുറം എന്തുണ്ടാവാനാണ്, കോവിഡ് വന്നാൽ വരട്ടെ,’ എന്നായിരുന്നു പലരെയും പോലെ സീരിയൽ താരം അശ്വതി നായരും കരുതിയത്. പക്ഷേ രാജ്യത്തെ ഭീകരതയിലാഴ്ത്തിയ കൊറോണ നിസ്സാരക്കാരനല്ലെന്ന് അശ്വതി തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. കോവിഡ് നൽകിയ തീരാനഷ്ടങ്ങളെക്കുറിച്ചു പറയുമ്പോൾ അശ്വതിയുടെ വാക്കുകൾ സങ്കടം കൊണ്ട് ഇടറുന്നു.
എന്നാണ് ഈ ദുരിതകാലം അവസാനിക്കുക? ജീവിതം പഴയനിലയിലാകുമോ? പേടിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമോ? എന്നിങ്ങനെ നൂറു ചോദ്യങ്ങളിലൂടെയാണ് നാമെല്ലാവരും ഇപ്പോൾ ജീവിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാല്‍ ജീവൻ സുരക്ഷിതമാക്കാം. കോവിഡ് കാലത്തെ കയ്പേറിയ അനുഭവങ്ങൾ പങ്കുവച്ച് അശ്വതി പറയുന്നു.
ആ സംഭവത്തിൽ ഞെട്ടി
ചെറിയ പനിയിൽ തുടങ്ങി ജീവിതം പൊലിയുന്ന പ്രിയപ്പെട്ടവരുടെ വാർത്ത ഉള്ളിലെ വിങ്ങലായിരുന്നു. അറിയാവുന്ന ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാന്‍ പറ്റില്ല.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് അർജുൻ ചേട്ടനും സൗഭാഗ്യ ചേച്ചിയും. കഴിഞ്ഞിടെ അർജുന്‍ ചേട്ടൻ വിളിച്ചപ്പോൾ വിഷമിച്ചായിരുന്നു സംസാരിച്ചത്. ചേട്ടത്തിയമ്മയ്ക്ക് കോവിഡ് ആണെന്നു പറഞ്ഞു. എല്ലാം ശരിയാകും എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.
പിന്നീട് ചേട്ടൻ വിളിക്കുന്നത് ചേട്ടത്തിയമ്മയുടെ മരണവാർത്ത പറയാനായിരുന്നു. ഞാൻ ഷോക്കായിപ്പോയി. അതുപോലെ, എന്റെ സുഹൃത്തുക്കൾക്കും കോവിഡ് പിടിപെട്ടിരുന്നു അവരുടെ അവസ്ഥയും ഏറെ പരിതാപകരമായിരുന്നു. ഇപ്പോൾ ഞാനും പേടിച്ചാണ് കഴിയുന്നത്. അച്ഛന്റെയും അമ്മയുടെയും ആരോഗ്യത്തെക്കുറിച്ചും ഭയമുണ്ട്. രോഗം വരാതെ നോക്കണം. അതുകൊണ്ടു വീട്ടിൽത്തന്നെ കഴിയുകയാണ്.
എങ്ങനെയാകും ഇനിയുള്ള യാത്ര
ഇപ്പോഴും കോവിഡിന്റെ ഭീകരത പലരും മനസ്സിലാക്കുന്നില്ല. പ്രത്യേകിച്ച് യുവജനങ്ങൾ, ലോക്ഡൗണിൽ വളരെ ബുദ്ധിമുട്ടിയാണ് പലരും വീടിനുള്ളിൽ കഴിയുന്നത്. ചെറിയ ഇളവു കിട്ടിയാൽ കൂട്ടുകാരുമൊത്ത് ട്രിപ്പടിക്കാം എന്ന മനോഭാവത്തിലാണ് ഇക്കൂട്ടർ. നിങ്ങൾ പുറത്തു പോയാലും വീട്ടിൽ അച്ഛനും അമ്മയും പ്രായമായവരും ഉണ്ടെന്നുള്ള ഒാർമ വേണം. കോവിഡിന്റെ തീവ്രത കുറഞ്ഞിട്ട് സുരക്ഷാമാനദണ്ഡങ്ങളോടെ സാവധാനം യാത്ര ആരംഭിക്കാം.
കോവിഡ് ഉള്ളിടത്തോളം ഇനി മുന്നോട്ടുള്ള ഒാരോ യാത്രയും പേടിയുള്ളതാവും. വാക്സീൻ സ്വീകരിച്ചാലും എല്ലാവരും മാസ്ക് ധരിച്ചാലും കൂട്ടംകൂടിയുള്ള യാത്രയിൽ ഉള്ളിൽ എല്ലാവർക്കും പേടിയുണ്ടാകും.
ലോക്ഡൗണിന് മുൻപുള്ള യാത്ര
ഇൗ മഹാമാരിയെ തുടർന്ന്, പ്ലാൻ ചെയ്ത ഒരുപാട് യാത്രകളും ഷൂട്ടും ഒഴിവാക്കേണ്ടി വന്നു. കോവിഡിന്റെ രണ്ടാം വരവിനു മുമ്പ് ഞാനും അടുത്ത സുഹൃത്തുക്കളായ നാൻസിയും എന്റെ ഫൊട്ടോഗ്രഫറായ ഷെജിലും ചേർന്ന് മൂന്നാറിൽ പോയിരുന്നു.
ഇളവുകൾ ഉണ്ടായിട്ടും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്ര. ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി മൂന്നാം ദിവസമാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.
ഇഷ്ടയിടങ്ങൾ
അച്ഛൻ, അമ്മ ,ചേച്ചി, ചേച്ചിയുടെ മകൻ അപ്പു ഇവരൊടൊപ്പമുള്ള യാത്രകൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. ഞങ്ങളുടെ ബോംബെ ട്രിപ് ഒരുപാട് ആസ്വദിച്ചിരുന്നു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ അച്ഛനു മാത്രമാണ്. എനിക്ക് ഒരുപാട് ഇഷ്ടമായത് കശ്മീരാണ്. അവിടുത്തെ മനോഹാരിത വർണിക്കാനാവില്ല.
സ്വർഗമാണെന്നു തന്നെ തോന്നിപ്പോകും. ശ്രീനഗർ എനിക്കേറെ പ്രിയപ്പെട്ട സ്ഥലമാണ്. ഞാനും അച്ഛനും അമ്മയും ചേച്ചിയും അച്ഛന്റെ സുഹൃത്തുക്കളും അവരുടെ ഫാമിലിയുമൊക്കെയുള്ള അടിപൊളി ട്രിപ്പായിരുന്നു. കുറച്ചധികം ദിവസം ഞങ്ങൾ ശ്രീനഗറിൽ ചെലവഴിച്ചു. ‘ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ്’ എന്നതു ശരിയാണെന്ന് ആർക്കും തോന്നും.
അത്രയ്ക്കും ഭംഗിയാണ്. പിന്നെ സുഹൃത്തുക്കൾ ചേർന്ന ഗോവൻ ട്രിപ്പും അടിപൊളിയായിരുന്നു. ഇപ്പോൾ കൂട്ടുകാർ വിളിക്കുമ്പോൾ ആ പഴയ യാത്രകളുടെ ഒാരോ നിമിഷങ്ങളും പങ്കുവയ്ക്കാറുണ്ട്.
ബാലി എനിക്ക് പ്രിയം
വിദേശരാജ്യങ്ങളിലടക്കം ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. ഏറ്റവും ഇഷ്‍ടമായത്‘ദൈവങ്ങളുടെ ദ്വീപായ' ബാലിയാണ്. സൂപ്പർ ഡെസ്റ്റിനേഷനാണ്. അവിടുത്തെ സംസ്കാരവും സ്ഥലങ്ങളുടെ സൗന്ദര്യവുമൊക്കെ പ്രത്യേക വൈബാണ്.
പ്രകൃതിയും ശാന്തമായ കടലോരങ്ങളും ആളുകളും സമ്പല്‍സമൃദ്ധിയുമെല്ലാം ബാലിയെ വ്യത്യസ്തമാക്കുന്നു. ബാലിയിലെ ഷോപ്പിങ്ങും വസ്ത്രധാരണവും കാഴ്ചകളുമൊക്കെ വേറിട്ട അനുഭവമാണ്. എവിടെ യാത്ര പോയാലും അവിടുത്തെ ഡ്രെസിങ് ഞാൻ പരീക്ഷിക്കാറുണ്ട്.
അഭിനയവും മോഡലിങ്ങും സംവിധാനവും
അഭിനയത്തിലേക്ക് വരണം എന്നു ഒരിക്കലും ഞാന്‍ ചിന്തിച്ചിട്ടില്ല. ചെറുപ്പം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. എന്റെ അമ്മ ഡാൻസ് ടീച്ചറാണ്. നൃത്തം എനിക്കേറ്റവും ഇഷ്ടമുള്ള കലയാണ്. കൂടാതെ തിയറ്റർ ആർടിസ്റ്റായിരുന്നു ഞാൻ. ഗുരു ലോകധർമി ആശാന്‍ ചന്ദ്രദാസ് സാറായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട്.
അങ്ങനെയാണ് അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. ഇപ്പോഴും നൃത്തം പഠിക്കുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും ഇഷ്ടം ഡയറക്‌ഷൻ തന്നെയാണ്. മോഡലിങ്ങും പ്രിയമാണ്. യാത്രയോടുള്ള ഇഷ്ടമാണ് മോഡലിങ്ങിലേക്ക് എത്തിച്ചത്.
യാത്ര അവസാനിക്കുന്നില്ല
കോവിഡ് കാരണം യാത്രകൾക്ക് തൽക്കാലം അവധി നൽകിയിരിക്കുകയാണ്. എല്ലാം ശാന്തമായിട്ട് സുരക്ഷിതമായി യാത്ര തുടരണം. മാറ്റിവച്ച യാത്രകൾ പൂർത്തിയാക്കണം.
English Summary: Celebrity Travel, Actress Aswathy Nair Travel Experience