ADVERTISEMENT

കോവിഡും ലോക്ഡൗണിനും  ശേഷം സന്ദർശകരെ വരവേറ്റു തുടങ്ങി പ്രശസ്തമായ ഹുമയൂൺ ശവകുടീരം. മുഗൾ വാസ്‌തുവിദ്യയുടെ ശിൽപഭംഗി വഴിഞ്ഞൊഴുകുന്ന ഹുമയൂണിന്റെ ശവകുടീരം ഡൽഹിയിലെ ഏറ്റവും കാഴ്ചക്കാരെത്തുന്ന ഇടങ്ങളിലൊന്നാണ്.

452 വർഷം പഴക്കമുള്ള ഈ സ്‌മാരകം, ഇന്ത്യൻ ഉപദ്വീപിൽ പൂന്തോട്ടത്തോടെ നിർമിച്ച ആദ്യ ശവകുടീര സമുച്ചയമാണ്. ചെങ്കൽപ്പൊടിയും (റെഡ് സാൻഡ്‌സ്‌റ്റോൺ) സിമന്റ് പ്ലാസ്‌റ്ററുമാണു മുഗൾകാലത്ത് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചത്.

ഏതാനും വർഷം മുൻപു ആഗാഖാൻ ട്രസ്‌റ്റ്, സർ ദൊരാബ്‌ജി ടാറ്റ ട്രസ്‌റ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്‌ത നേതൃത്വത്തിൽ ഹുമയൂൺ ശവകുടീരം മുഖംമിനുക്കിയിരുന്നു. 6 വർഷം കൊണ്ടാണു നവീകരണ ജോലികൾ പൂർത്തിയായത്. സിമന്റ് പ്ലാസ്‌റ്റർ പൂർണമായും നീക്കിയാണു പുനരുദ്ധാരണം നടത്തിയത്. സ്‌മാരകത്തിന്റെ പ്രധാന ആകർഷണമായ ഇരട്ട താഴികക്കുടം, താഴത്തെ നിലയിലെ 68 ചെറിയ മുറികൾ എന്നിവയിൽനിന്നു മാത്രമായി *ലക്ഷക്കണക്കിനു കിലോ സിമന്റ് പ്ലാസ്‌റ്റർ നീക്കി. പകരം പ്രധാനമായും കുമ്മായക്കൂട്ടാണ് ഉപയോഗിച്ചത്. മേൽക്കൂരയിലെ ഭാഗങ്ങൾ ചെങ്കൽപ്പൊടി ഉപയോഗിച്ചു മിനുക്കി. പേർഷ്യൻ വാസ്‌തുവിദ്യയുടെ പ്രധാന ഘടകങ്ങളിലൊന്ന് ടൈലുകളായിരുന്നു. എന്നാൽ, ആധുനിക ഇന്ത്യൻ വാസ്‌തുവിദ്യയിൽ ഇവയ്‌ക്കു വലിയ പ്രാധാന്യമില്ല. ഉസ്‌ബക്കിസ്‌ഥാനിൽനിന്നുള്ള ശിൽപികളെ വരുത്തിയാണ് ഈ കുറവു പരിഹരിച്ചത്.

ഇന്ത്യയിലെത്തുന്ന വിദേശരാഷ്‌ട്രത്തലവന്മാരുടെ പ്രധാന സന്ദർശനകേന്ദ്രമാണ് നിസാമുദ്ദീൻ ദർഗയ്‌ക്കു സമീപം സ്‌ഥിതി ചെയ്യുന്ന ഹുമയൂൺ ശവകുടീരം. 1569ലാണു നിർമാണം. ഹുമയൂണിനു പുറമേ ഭാര്യ ബേഗാ ബീഗം, ജഹന്ദർ ഷാ എന്നിവരുൾപ്പെടെ മുഗൾ പരമ്പരയിൽപ്പെട്ട 16 പേരുടെ ശവകുടീരം ഇവിടെയുണ്ട്. വിശാലമായ വളപ്പിൽ നിലാ ഗുംബാദ്, ഇശാ ഖാൻസ് ഗാർഡൻ ശവകുടീരം, ബു ഹലിമാസ് ഗാർഡൻ, അറബ് സറായ് ഗേറ്റ്വേയ്‌സ്, സുന്ദർവാല മഹൽ ആൻഡ് ബുർജ്, ബതേഷവാല തുടങ്ങിയ സ്മാരകങ്ങളുമുണ്ട്.

English Summary: A quick walk around to Humayun's Tomb in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com