ADVERTISEMENT

ലോകത്തിന്‍റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ഭീതി പടര്‍ത്തിയ ഒരു ദുരനുഭവമായിരുന്നു കോവിഡ് മഹാമാരി. രണ്ടാം തരംഗത്തിന്‍റെ അലയൊലികള്‍ പലയിടങ്ങളിലും പതിയെ നിലച്ചു തുടങ്ങുന്ന സമയമാണ് ഇപ്പോള്‍. ഇത് കഴിഞ്ഞാല്‍ മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍  മുന്നേ തന്നെ നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും ഇത് മറന്നാണ് ആളുകളുടെ പെരുമാറ്റം. മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകള്‍ കൂട്ടത്തോടെ ഒഴുകാന്‍ തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രമായ അഷേരി ഫോര്‍ട്ടിലേക്ക് ഇക്കഴിഞ്ഞ ദിനങ്ങളില്‍ എത്തിച്ചേര്‍ന്ന ആളുകളുടെ എണ്ണം കണ്ടാല്‍, കോവിഡ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല എന്ന് തോന്നും.

മഹാരാഷ്ട്രയിലെ പ്രശസ്തമായ കോട്ടകളിലൊന്നായ അഷേരിയില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശനിയും ഞായറും അവധിദിനങ്ങളില്‍, ട്രെക്കര്‍മാര്‍ അടക്കം, നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. ഇവരില്‍ പലര്‍ക്കും മാസ്ക് പോലും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇരുനൂറ്റന്‍പതോളം ടൂറിസ്റ്റുകള്‍ക്കെതിരെ കാസ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

മുംബൈ- അഹമ്മദാബാദ് ഹൈവേയിലെ മെൻഡവാൻ ഖിണ്ടിന് സമീപമുള്ള കുന്നുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ ഒരു ആദിവാസി ഗ്രാമമായ ഖോഡ്കോണയാണ് ഇതിനരികിലുള്ള ജനവാസപ്രദേശം. നിറയെ താമരപ്പൂക്കള്‍ നിറഞ്ഞ ഒരു കുളവും ഒരു ചെറിയ ഗുഹയുമല്ലാതെ കോട്ടയ്ക്കുള്ളില്‍ പ്രത്യേകിച്ച് മറ്റു കാഴ്ചകള്‍ ഒന്നും തന്നെയില്ല. 

മുംബൈയിൽ നിന്ന് 102 കിലോമീറ്ററും താനെയിൽ നിന്ന് 88 കിലോമീറ്ററുമാണ് അഷേരി ഫോർട്ടിലേക്കുള്ള ദൂരം. താനെയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള മാനോറാണ് കോട്ടയ്ക്ക് ഏറ്റവും അടുത്തുള്ള പട്ടണം. മസ്താൻ നാക്കയ്ക്കും ചരോതി നാക്കയ്ക്കും ഇടയിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. അടുത്തുള്ള ഗ്രാമമായ ഖോഡ്കോണയിൽ എത്താൻ രണ്ട് നകകളിൽ നിന്നും റിക്ഷകൾ ലഭ്യമാണ്. മസ്താൻ നാകയിലും ചരോതി നാകയിലും സഞ്ചാരികള്‍ക്കായി നിരവധി ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഹൈവേയില്‍ ചായയും ലഘുഭക്ഷണവും ലഭിക്കുന്ന ചെറിയ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഖോഡ്കോണയുടെ വടക്ക് ഭാഗത്തു നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഈ ട്രെക്കിങ് റൂട്ടിൽ ഇടതൂർന്ന വനമുണ്ട്. കോട്ടയ്ക്ക് താഴെയുള്ള കുന്നിലെത്താന്‍ ഒരു മണിക്കൂറെടുക്കും. ഈ കുന്നിന്‍റെ കിഴക്ക് ഭാഗത്തൂടെ കയറിയാണ് കോട്ടയുടെ പ്രവേശന കവാടത്തിലെത്തുന്നത്. കോട്ടയിലെ ഗുഹക്കുള്ളില്‍ സഞ്ചാരികള്‍ രാത്രി താമസിക്കാറുണ്ട്. കൂടാതെ പ്രദേശവാസികൾ തന്നെ താമസവും ഭക്ഷണവും നല്‍കുന്നുമുണ്ട്.

മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലാണ് കോട്ട. എട്ടു നൂറ്റാണ്ടോളം പഴക്കമുണ്ട് ഇതിന്. ശിലഹാര രാജവംശത്തിലെ ഭോജരാജനാണ് ഈ കോട്ട പണികഴിപ്പിച്ചത്. ഈയിടെയാണ് പൽഘർ ടൂറിസത്തിനായി വീണ്ടും തുറന്നത്. ഇത്രയും തിരക്കുണ്ടാകുമെന്നു അധികൃതര്‍ പ്രതീക്ഷിച്ചിരുന്നില്ല.

English Summary:  Tourist Flout Covid Rules and Overcrowd the Asheri Fort in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com