ADVERTISEMENT

കഴിഞ്ഞ ഏതാനും മാസങ്ങളായി വിനോദസഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍. ഇപ്പോള്‍ ഇവിടം സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുകയാണ്. അതിന്‍റെ ഭാഗമായി സഞ്ചാരികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ പാലിക്കേണ്ട നിയമങ്ങള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കി. 

ആന്‍ഡമാനിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ ഐസിഎംആര്‍ അംഗീകരിച്ച ഏതെങ്കിലും ലാബില്‍ നിന്നുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. യാത്രക്ക് പരമാവധി 48 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ഇത്. കൂടാതെ ഓരോ സഞ്ചാരിയും എത്തിച്ചേരുമ്പോള്‍ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിനു വിധേയരാവുകയും വേണം. കോവിഡ് പോസിറ്റീവ് ആയാല്‍ സൗജന്യ സര്‍ക്കാര്‍ സംവിധാനങ്ങളിലോ പണമടച്ചുള്ള ഹോട്ടല്‍ സംവിധാനങ്ങളിലോ ക്വാറന്റീന്‍ പാലിക്കേണ്ടി വരും.

പോസിറ്റീവ് ആയില്ലെങ്കിലും മെയിന്‍ലാന്‍ഡിലെത്തുന്ന എല്ലാ യാത്രക്കാരും  ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവര്‍ 5,000 രൂപ പിഴ നല്‍കേണ്ടിവരും. സ്വരാജ് ദ്വീപ്‌, ശഹീദ് ദ്വീപ്‌, ലിറ്റില്‍ ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം. അഥവാ ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ 5,000 രൂപ പിഴ നല്‍കേണ്ടിവരും.

പോര്‍ട്ട്‌ബ്ലയര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന എല്ലാ സഞ്ചാരികളും കോവിഡ് റിപ്പോര്‍ട്ട് വെരിഫിക്കേഷനായി നല്‍കണം. എയര്‍പോര്‍ട്ടുകളില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്‌ നടത്തുകയും വേണം. ഒരു വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. ആരോഗ്യസേതു ആപ്പില്‍ സെയ്ഫ് സ്റ്റാറ്റസ് കാണിക്കുന്നവരും മാസ്ക് ധരിച്ചിട്ടുള്ളവരും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരുമായ ആളുകളെ മാത്രമേ വിമാനത്താവളങ്ങളില്‍ അനുവദിക്കൂ.

 

English Summary: Flying to Andaman and Nicobar Islands? Check These Travel Guidelines 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com