മാലിന്യക്കൂമ്പാരത്തിൽ നിന്നു മണൽ വിരിച്ച സമുദ്രതീരം വീണ്ടെടുത്തു, മുംബൈയിലെ ഏറ്റവും പുതിയ ടൂറിസ്റ്റ് കേന്ദ്രം മാഹിം രേതീബന്ദർ ബീച്ച്
Mail This Article
ഏതാനും വർഷം മുൻപ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മാലിന്യങ്ങളും കാരണം മനുഷ്യരും പക്ഷികളും ഉപേക്ഷിച്ചിരുന്ന മാഹിം രേതീബന്ദർ കടൽത്തീരം പരിസ്ഥിതി സ്നേഹികളുടേയും ഭരണകൂടത്തിന്റേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി സ്വാഭാവിക മുഖം വീണ്ടെടുത്തിരിക്കുന്നു.
വാച്ച് ടവർ, നടപ്പാത, ഓപൺ ജിം എന്നീ സൗകര്യങ്ങളോടെ തുറക്കുന്ന സമുദ്രതീരം മഹാനഗരത്തിലെ ജനങ്ങൾക്ക് പുതുമയുള്ള ബീച്ച് അനുഭവം പകരുമെന്നു കരുതുന്നു.
2017 മുതൽ ശക്തമായി പ്രവർത്തിച്ച മാഹിം ബീച്ച് ക്ലീൻ അപ് ക്യാംപയിന്റെ ഫലമായിട്ടാണ് ബീച്ച് വീണ്ടെടുത്തത്. ഇന്ദ്രനീൽ സെൻഗുപ്ത, റാബിയ തിവാരി ദമ്പതികൾ ആഴ്ചയിൽ 2മണിക്കൂർ വീതം സമുദ്രതീരം വൃത്തിയാക്കാൻ മാറ്റിവെച്ചുകൊണ്ട് തുടങ്ങിയ നിശ്ശബ്ദ വിപ്ലവം പിന്നീട് മാഹിം നിവാസികൾ ഒന്നടങ്കം ഏറ്റെടുത്തതോടെ ശക്തമായൊരു പരിസ്ഥിതി പ്രവർത്തനമായി മാറി.
മാഹിമിനു സമീപം കടലിൽ ചേരുന്ന മിത്തി നദിയിൽ നിന്നുള്ള മാലിന്യങ്ങളാണ് തീരത്ത് കൂടുതലായി വന്നടിഞ്ഞിരുന്നത്. സെപ്റ്റംബർ 2017 നു ശേഷം 10000 ടൺ മാലിന്യം ഇവിടെ നിന്നു നീക്കം ചെയ്തുവെന്ന് കണക്കാക്കുന്നു. രണ്ടു വർഷത്തെ നിരന്തര പ്രയത്നത്തിനു ശേഷം ദേശാടനക്കിളികൾ ഈ തീരത്തേക്ക് എത്താൻ തുടങ്ങിയിരുന്നു.
57000 ചതുരശ്ര കിലോ മീറ്റർ സ്ഥലം മുംബൈ പോർട് ട്രസ്റ്റിൽ നിന്ന് ഏറ്റെടുത്തു കൊണ്ടാണ് ബൃഹൻ മുംബൈ കോർപറേഷൻ മാഹിം ബീച്ച് പുനർ നിർമാണത്തിനു തുടക്കമിട്ടത്. അപ്പോഴേക്ക് കയ്യേറ്റം കൊണ്ടും പലവിധം മാലിന്യങ്ങളാലും സ്വാഭാവികത നഷ്ടപ്പെട്ട സമുദ്രതീരം അൽപം പോലും മണൽ ഇല്ലാത്ത, ചെമ്മണ്ണു നിറഞ്ഞ ഇടമായി മാറിയിരുന്നു.
തീരദേശപാതയുടെ നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ നിന്നു ശേഖരിച്ച 3000 ക്യുബിക് മീറ്റർ മണൽ വിരിച്ച് സംരക്ഷണത്തിനായി 250 മരങ്ങൾ വെച്ചുപിടിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്.