ADVERTISEMENT

ആരവല്ലിയില്‍ നിന്നൊഴുകി വരുന്ന മന്ദമാരുതന്‍ തഴുകിയുണര്‍ത്തുന്ന ചരിത്രനഗരത്തില്‍ നിന്നുള്ള ചിത്രങ്ങളുമായി മലയാളത്തിന്‍റെ പ്രിയനടി സാനിയ. പിങ്കും മഞ്ഞയും വെള്ളയും ഇഴചേരുന്ന മനോഹര വസ്ത്രത്തില്‍, അതിസുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഉദയ്പൂരിലെ പുരാതനമായ കെട്ടിടങ്ങളും തടാകവും പശ്ചാത്തലത്തില്‍ കാണാം.

"എന്തൊക്കെ ചെയ്താലും ചില കാര്യങ്ങളൊക്കെ ജീവിതത്തില്‍ നഷ്ടമാവുക തന്നെ ചെയ്യും. അതുകൊണ്ട്, എവിടെയാണോ, അവിടം നന്നായി ആസ്വദിക്കുക'' ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

തെക്കൻ രാജസ്ഥാനില്‍, ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠഭൂമി പ്രദേശത്താണ് ഉദയ്പൂർ എന്ന അതിപുരാതനവും മനോഹര നിര്‍മിതികളാലും ചരിത്രത്താലും സമ്പന്നവുമായ നഗരം സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത്, രാജപുത്താനയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്ന ഉദയ്പൂര്‍ ഇന്ന് സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. മനുഷ്യനിര്‍മിതമായ തടാകങ്ങളും മനോഹരമായ നഗരങ്ങളും നിറഞ്ഞ ഉദയ്പൂര്‍, 'ഇന്ത്യയുടെ വെനീസ്' എന്നാണ് അറിയപ്പെടുന്നത്. രജപുത്ര പരമ്പര്യവും പ്രഭാവവും വിളിച്ചോതുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 

ഉദയ്പൂര്‍ കോട്ട ഏറെ പ്രസിദ്ധമാണ്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങിയ നിര്‍മിതികളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പച്ചോളാതടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ കാഴ്ചയാണ്. തടാകത്തിനു നടുവിലായി, യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വാസ്തുശില്പങ്ങളുമുണ്ട്. കൂടാതെ, ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകമായ ജെയ്‌സാമന്ദ് തടാകം, പതിനേഴാം നൂറ്റാണ്ടിൽ സിസോഡിയ വംശത്തിന്‍റെ വേനൽക്കാല തലസ്ഥാനമായിരുന്ന ജാഗ് നിവാസ് അഥവാ ലേക്ക് പാലസ് എന്നിവയും ഉദയ്പൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. 

ട്രാവൽ ആൻഡ് ലിഷർ മാഗസിൻ 2009-ല്‍ ലോകത്തിലെ ഏറ്റവും നല്ല നഗരമായി ഉദയ്പൂരിനെ തിരഞ്ഞെടുത്തിരുന്നു. മറ്റൊരു സര്‍വേയില്‍ ലോകത്തിലെ തന്നെ 17 മികച്ച ഹോട്ടലുകളുടെ ലിസ്റ്റില്‍  ഉദയ്പൂരിലെ താജ് ലേക്ക് പാലസും രാംബാഗ് പാലസും ആദ്യപത്തില്‍ ഇടംനേടി.

English Summary: Actress Saniya Shares Beautiful Pictures from Udaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com