ADVERTISEMENT

 ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നും ഒരു പകൽയാത്രയുണ്ട് കിന്നര ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന കിന്നൗർ ജില്ലയിലേക്ക്. കുളു, ഷിംല, സ്പിതി ജില്ലകളും ഉത്തരാഖണ്ഡ് സംസ്ഥാനവും ചൈനയും അതിരിടുന്ന സുന്ദര താഴ്‌വര. കിന്നോറിയാണ് പ്രധാനഭാഷ. പഞ്ചകൈലാസങ്ങളിൽ ഒന്നായ കിന്നർ കൈലാസം സന്ദർശിക്കുവാനാണ് ജില്ലാ ആസ്ഥാനമായ "റികോങ് പിയൊ"വിലെത്തിയത്. പക്ഷേ, ജില്ലാ ടൂറിസം ഇൻഫോർമേഷൻ സെന്ററിൽ നിന്ന് കേട്ട വിവരങ്ങൾ ഞങ്ങളെ നിരാശരാക്കി. 

yulla-khas1

കിന്നരന്മാരുടെ വിശുദ്ധഭൂമിയുടെ വിലയറിയാതെ ട്രെക്കിങ്ങിനു വന്ന സഞ്ചാരികൾ താഴ്‌വരയാകെ മലിനമാക്കിയതോടെ ഗ്രാമീണർ സീസൺ സമയത്തല്ലാതെയുള്ള കൈലാസയാത്ര തടയാൻ തുടങ്ങി. ഗ്രാമീണരുടെ കണ്ണ് വെട്ടിച്ച് അപകടകരമായ വഴിയിലൂടെ കയറിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ കൊക്കയിൽ വീണു മരണമടഞ്ഞതോടെ അധികൃതർ അവിടേക്കുള്ള ട്രക്കിങ് നിരോധിച്ചു. ശ്രാവണ സംഗമത്തിലെ ജന്മാഷ്ടമി സമയത്ത് 15 ദിവസത്തേക്ക്‌ മാത്രം തീർഥാടകരെ അനുവദിക്കുന്ന നിലയിലേക്ക് കിന്നർ കൈലാസയാത്ര ചുരുങ്ങി.

ഇനിയെന്ത് എന്ന ചിന്തയോടെ നിൽക്കുമ്പോളാണ് റികോങ് പിയോവിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിൽ രാജ്കുമാർ എന്ന ഡ്രൈവറെ കണ്ടുമുട്ടിയത്. 'യുല്ലകണ്ട' പർവതത്തിലേക്ക്‌ പോകുന്നതിനുള്ള സഹായം രാജ് വാഗ്ദാനം ചെയ്തു. അന്നു പകൽ കൽപ, റോഗി മുതലായ സ്ഥലങ്ങളെല്ലാം കറങ്ങി വൈകീട്ട് ടാപ്‌രി എന്ന സ്ഥലത്ത് എത്താം. യുല്ല കണ്ട പർവതത്തിലേക്കുളള യാത്ര ആരംഭിക്കുന്ന ഗ്രാമമാണ് 'യുല്ല ഘാസ്‌. തന്റെ സഹോദരനായ പ്യാരിലാൽ അവിടെയുണ്ടെന്നും അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് ട്രെക്കിങിന് ആവശ്യമായ സഹായം ഏർപ്പാടാക്കമെന്നും രാജ്കുമാർ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. 

yulla-khas

റികോങ് പിയോവിൽ നിന്നും ഷിംലയിലേക്കുള്ള പ്രധാന പാതയിലൂടെ 40 കിലോമീറ്റർ ദൂരമുണ്ട് ടാപ് രിയിലേക്ക്‌. താഴെ കുതിച്ചൊഴുകുന്ന സത്‌ലജ് നദി. കലങ്ങി മറിഞ്ഞ് വല്ലാത്തൊരു നിറമാണ് വെള്ളത്തിന്. കർചം എന്ന സ്ഥലത്തിന് സമീപം ബാസ്പ നദി സത്‌ലജിൽ ചേരുന്നു. ടാപ്‌രി എത്തുന്നതിനു മുൻപ് ചൂലിങ് എന്ന ചെറിയ അങ്ങാടിയിൽ നിന്നും വാഹനം വലത്തേക്ക് തിരിഞ്ഞു. 'ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശ്രീ കൃഷ്ണ ക്ഷേത്രം' എന്നെഴുതിയ ബോർഡ്‌ അവിടെ സ്ഥാപിച്ചിട്ടുണ്ട്. പതിമൂവായിരം അടി ഉയരത്തിലാണ് യുല്ല കണ്ട ക്ഷേത്രം. ചൂലിങ്ങിൽ നിന്നും നദീ തീരത്തു കൂടി ഒരു കുറുക്കുവഴി യുല്ലഘാസിലേക്ക്‌ പോകുന്നു. പർവത ചരിവിലൂടെ അപാരമായ ഉയരത്തിലേക്ക് വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന വഴി. മനസ്സിനെ കിടിലം കൊള്ളിക്കുന്ന കാഴ്ചയാണത്.

ടാപ്‌രിയിൽ നിന്നും യുല്ല, മീരു മുതലായ ഗ്രാമങ്ങളിലേക്കുള്ള പ്രധാനപാതയിലേക്കാണ് ഇൗ വഴി ചേരുന്നത്. വലതു വശത്ത് കാണുന്ന വലിയ പർവതത്തിന്റെ മുകളിലാണ് മീരു എന്ന ഗ്രാമം. ഇടത് വശത്ത് മുകളിലായി ഉർണി, ചിഗാവ് തുടങ്ങിയ ഗ്രാമങ്ങൾ. യുല്ല, മീരു, ഉർണി, ചിഗാവ്‌ എന്നീ നാല് ഗ്രാമങ്ങളെയും ചേർത്ത് pangrang എന്നാണ് വിളിക്കുന്നത്. ടാർ റോഡിൽ നിന്നും വലത്തേക്ക് തിരിഞ്ഞാൽ പിന്നെ മൺവഴിയാണ് മുന്നിൽ. കുത്തനെയുള്ള പാറയുടെ ഒരു വശം അരിഞ്ഞ് നിർമിച്ച പാതയിലൂടെ ഉൾകിടിലത്തോടെയല്ലാതെ പോകുവാനാകില്ല. ഒരു വാഹനം മാത്രം പോകുവാനുള്ള വീതി മാത്രമേയുള്ളൂ. രാവിലെയും വൈകിട്ടും ഒരു ബസ് ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ഗ്രാമത്തിലേക്ക് സ്വാഗതമരുളുന്ന വലിയ കമാനവും ഇരുമ്പു ഗെയിറ്റും കടന്ന് യുല്ലഘാസിന്റെ താഴെയുള്ള ചെറിയൊരു കടയുടെ മുന്നിൽ റോഡ് അവസാനിച്ചു.

മൂന്ന്–നാല് കാറുകൾ അവിടെ പാർക് ചെയ്തിട്ടുണ്ട്. കുത്തനെയുള്ള മലഞ്ചെരുവിൽ കല്ലു കെട്ടി അല്പം സ്ഥലം നിരപ്പാക്കിയെടുത്തിരിക്കുകയാണ്. താഴേക്ക് അഗാധമായ ഗർത്തവും. ബസ് വരുമ്പോൾ ഇവിടെങ്ങിനെ തിരിക്കുമെന്ന് ആലോചിച്ചു പോയി. സാധനങ്ങൾ മുകളിലേക്കും താഴേക്കും കൊണ്ട് പോകുന്നതിന്‌ ചെറിയ റോപ് വേ സംവിധാനമാണ് ഉപയോഗിക്കുന്നത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com