മുംബൈ എയർപോർട്ടിൽ ആർടി പിസിആർ പരിശോധന നിർബന്ധം; നിർദേശങ്ങൾ ഇങ്ങനെ
Mail This Article
അതിവ്യാപനശേഷിയുള്ള ഒമിക്രോൺ വൈറസ് പടരുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദം ഇന്ത്യയിൽ 2 പേരിൽ സ്ഥിരീകരിച്ചതോടെ ലോകം ആശങ്കയിലാണ്. മിക്ക സംസ്ഥാനങ്ങളും യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിയിറക്കിയിട്ടുണ്ട്.
മുംബൈ സിവിൽ അതോറിറ്റി എല്ലാ ആഭ്യന്തര വിമാന യാത്രക്കാർക്കും പ്രീ-അറൈവൽ ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. മുംബൈയിൽ എത്തിച്ചേരുന്നവർ 72 മണിക്കൂറിൽ കുറയാത്ത ആർടി-പിസിആർ റിപ്പോർട്ട് കൈയിൽ കരുതണം. ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കാൻ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം. കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും എത്തിച്ചേരുമ്പോൾ ആർടി പിസിആർ ടെസ്റ്റ് നടത്തണമെന്നും 14 ദിവസത്തെ ഹോം ക്വാറന്റീനിൽ കഴിയണമെന്നും മഹാരാഷ്ട്ര സർക്കാരിന്റെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിർദേശങ്ങൾ ഇങ്ങനെ
∙ ആഭ്യന്തര വിമാന യാത്രക്കാർ പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം. അല്ലെങ്കിൽ (രണ്ടാം ഡോസിന്റെ 14 ദിവസം), 48 മണിക്കൂറിൽ കുറയാത്ത നെഗറ്റീവ് ആർടി പിസിആർ ടെസ്റ്റ് നടത്തണം.
∙ 'ഉയർന്ന അപകടസാധ്യതയുള്ള' രാജ്യങ്ങളിൽ നിന്ന് വരുന്നവർ മഹാരാഷ്ട്രയിൽ എത്തിയതിന് ശേഷം ആർടി പിസിആർ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. വിമാനത്താവളത്തിലെ അധികൃതർ പ്രത്യേക കൗണ്ടറുകളിൽ ഇത്തരം യാത്രക്കാരെ പരിശോധിക്കും.
∙ പരിശോധനയിൽ ഒരു യാത്രക്കാരൻ പോസിറ്റീവ് ആണെങ്കിൽ ഏഴ് ദിവസത്തെ ഐസൊലേഷനായി അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
∙ രാജ്യാന്തര യാത്രക്കാരന് മുംബൈ വിമാനത്താവളത്തിൽ നിന്നു കണക്ടിങ് ഫ്ളൈറ്റിൽ യാത്രചെയ്യണമെങ്കിൽ മുംബൈ എയർപോർട്ടിൽ എത്തിയാലും ആർടി പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. റിപ്പോർട്ട് നെഗറ്റീവ് ആയതിന് ശേഷം മാത്രമേ കണക്റ്റിങ് ഫ്ളൈറ്റില്‍ പ്രവേശിക്കുവാന്‍ അനുവദിക്കൂ.
∙ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഡിസംബർ 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
English Summary: Mumbai airport Rtpcr test must for domestic air travellers