ADVERTISEMENT

കൃത്യമായി പറഞ്ഞാൽ ഒരു രൂപ, മുപ്പത്തിയാറു പൈസയാണ് അക്കൗണ്ടിൽ ബാക്കിയുള്ളത്. ഇന്ത്യ ചുറ്റിക്കാണാന്‍ സൈക്കിളുമായി ഇറങ്ങുമ്പോൾ ആത്മവിശ്വാസമായിരുന്നു മുതൽക്കൂട്ട്. കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിളിൽ യാത്രയ്ക്കിറങ്ങുമ്പോൾ പലരും കളിയാക്കി. ചിലർ ചേർത്തുപിടിച്ചു. ഉത്തരേന്ത്യയിലേക്കൊക്കെ ഒറ്റയ്ക്ക് ഒരു പെൺകുട്ടിയ്ക്ക് യാത്ര ചെയ്യാമോ? അതും സൈക്കിളിൽ...ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. എല്ലാത്തിനുമുള്ള ഉത്തരമായിരുന്നു എന്റെ സൈക്കിൾ യാത്ര. ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്യാൻ നമുക്ക് കഴിയും എന്ന വിശ്വാസമുണ്ടെങ്കിൽ അതങ്ങ് ചെയ്യണം. ആ വിശ്വാസം ഉറച്ചതാണെങ്കിൽ കാലവും നമ്മോടൊപ്പം നിൽക്കും... എറണാകുളം പെരുമ്പാവൂർ സ്വദേശി

ഐശ്വര്യ നാഗേശ്വർ എന്ന 23 കാരി തന്റെ സ്വപ്നസഞ്ചാരത്തിലേക്ക് സൈക്കിളോടിച്ച കഥ പറഞ്ഞുതുടങ്ങുകയാണ്. എഴുപതുദിനങ്ങൾ നീണ്ട സോളോ യാത്രയിലൂടെ ഒരായുസ്സിന്റെ അനുഭവങ്ങൾ സ്വന്തമാക്കിയ അനുഭവകഥ.

നിനക്ക് പൊക്കമില്ല, പറ്റുന്ന പണിയെടുക്ക് മോളേ

അച്ഛന്റെയും അമ്മയുടെയും നാട് തമിഴ്നാട്ടിൽ കുംഭകോണമാണ്. പക്ഷേ ഞാൻ ജനിച്ചതും വളർന്നതും പെരുമ്പാവൂരാണ്. ഓർമ വച്ച കാലം മുതലേ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും ഉപദ്രവവും അവസാനം ഡിവോഴ്സ് വരെ എത്തിയ ഓർക്കാനിഷ്ടമില്ലാത്ത കുട്ടിക്കാലം. ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്. എനിക്കൊരു അനിയത്തിയുണ്ട്. അച്ഛനും അമ്മയ്ക്കും ഞങ്ങളെ വേണ്ടാതായതിൽ പിന്നെ പഠനവും ഭക്ഷണവും താമസവുമെല്ലാം സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ്. തൃക്കാക്കര ഭാരത് മാതാ കോളജിലായിരുന്നു ഡിഗ്രിക്കാലം. പഠനത്തോടൊപ്പം ഫൊട്ടോഗ്രഫി ചെയ്യുന്നുണ്ടായിരുന്നു. ഫ്രീലാൻസ് ട്രാവൽ ഏജന്റാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ യാത്ര ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ചിന്നാറിലേക്ക് നടത്തിയ സോളോ യാത്രയാണ്.

cycle-travel1

എല്ലാവരും യാത്ര പോകുന്നുണ്ട്, എന്താണ് യാത്രയിലൂടെ ആസ്വദിക്കുന്നതെന്ന് അന്നേ വരെ അറിഞ്ഞിട്ടില്ലായിരുന്നു. കെ എസ് ആർ ടി സി ബസിലാണ് ചിന്നാറിലേക്ക് പോയത്. ഇടപ്പള്ളി ബസ് കാത്ത് നിന്നപ്പോൾ കണ്ടത് കോതമംഗലം വണ്ടിയായിരുന്നു. കയറിയിരുന്നു. എവിടെ പോകണമെന്നോ എങ്ങനെ പോകണമെന്നോ അറിയില്ല. കോതമംഗലം ഇറങ്ങിയപ്പോൾ അടിമാലി ബസ് കണ്ടു. അപ്പോൾ ഓർത്തു. എന്നാൽ മൂന്നാർ പോയാലോ അങ്ങനെ വഴി തെറ്റിയും തിരുത്തിയും ആ യാത്ര ചെന്നെത്തിയത് ചിന്നാറിലാണ്.

ഡിഗ്രിയ്ക്ക് ശേഷം കേരളം വിട്ടു. 21 ാമത്തെ വയസ്സിൽ സേലത്ത് ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്തു. താമസവും ഭക്ഷണവും കിട്ടും. ഒരു സർവീസ് ആയി മാത്രമേ ഞാൻ ആ ജോലിയെ കണ്ടുള്ളൂ. നോർത്ത് ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലേക്കും ആ സർവീസ് നീണ്ടു.

ഞാനൊരു മോട്ടോർക്രോസ് റൈഡർ ആണ്. 2016 ലാണ് ആദ്യത്തെ റേസിൽ ഇറങ്ങിയത്. വാഗമണിൽ ഒരു ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാൻ പോയി. അവിടെ വച്ച് വളരെ അപ്രതീക്ഷിതമായാണ് മോട്ടോർക്രോസ് റേസിൽ പങ്കെടുക്കാൻ ഒരു സുഹൃത്ത് വഴി അവസരം കിട്ടി. ആർ എക്സ് വണ്ടിയിലാണ് പരിശീലനവും മറ്റും. പക്ഷേ വണ്ടിയ്ക്ക് ബുക്കും പേപ്പറുമൊന്നും ഇല്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. സുഹൃത്തിന്റെ ഡിയോ ബൈക്ക് ഉപയോഗിച്ചാണ് പിന്നെ ആ മത്സരത്തിൽ പങ്കെടുത്തത്. ടയർ മാറ്റാത്തതിനാൽ ട്രാക്കിൽ ഓടിക്കാനെ കഴിഞ്ഞില്ല. ഉരുണ്ടുമറിഞ്ഞു വീണു. പക്ഷേ റാമ്പ് സെക്ഷൻ വന്നപ്പോൾ ഡിയോ വച്ച് റാമ്പ് ചാടിയെടുത്തു. അതോടെ റേസിലെ താരമായി. പിന്നെയും നിരവധി റൈഡുകൾ...മിക്കതും ഫ്ലോപ് ആണ്. 2018 ൽ ഒരു മോട്ടോർറൈഡ് കാണാൻ പോയി. ലേഡീസ് ക്ലാസിൽ ആളുകുറവാണെന്നു പറഞ്ഞ് എന്നെ റൈഡ് ചെയ്യാൻ വിളിച്ചു. വണ്ടിയും ആവശ്യമുള്ള സുരക്ഷാക്രമീകരണങ്ങളുമെല്ലാം പലരുടെ കയ്യിൽ നിന്നായി കടം വാങ്ങി റൈഡിൽ പങ്കെടുത്തു. ആണുങ്ങൾ റൈഡിനുപയോഗിക്കുന്ന വണ്ടി പവറുകൂടിയതാണ്. ആ റൈഡിലും വീണു, പക്ഷേ ഒരു വിധം റൈഡ് പൂർത്തീകരിച്ചു. അന്ന് ഒരാൾ വന്ന് എന്നോടു പറഞ്ഞു , ‘നിനക്ക് പൊക്കമില്ല. നീയൊക്കെ ആണോ ഇത്രേം വലിയ വണ്ടി ഓടിക്കുന്നത്. പറ്റുന്ന പണിനോക്ക് മോളേ’ എന്ന്. മോട്ടോക്രോസ് റൈഡ് എന്റെ പാഷനാണ്. അയാളുടെ വാക്കുകൾ ആഴത്തിൽ മുറിവേൽപ്പിച്ചു.

വഴി തെളിയുന്നു, മുന്നേറാൻ

നാഷനൽ ലെവൽ മോട്ടോർ ക്രോസ് പങ്കെടുക്കാൻ മനസ്സും ശരീരവും ഒരുപോലെ അനുവദിക്കണം. എന്റെ ആ സ്വപ്നത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ഓൾ ഇന്ത്യ സൈക്കിൾ യാത്ര. പൊക്കത്തെ കുറിച്ചുള്ള കളിയാക്കലുകൾ പാഷനെ തളർത്തിക്കളയുമോ എന്ന സങ്കടം പറയാൻ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചു. ആ വീഡിയോ വൈറലായി. വീഡിയോ കണ്ട് തൃശൂരുള്ള ടീം ടോർക്ക് റൈഡേഴ്സ് സഹായമായെത്തി. അവരുടെ കൂടെയായിരുന്നു പിന്നീട് പരിശീലനം. 2018– 19 ഫുൾ സീസണിലെ മുഴുവൻ റൈഡുകളിലും പോഡിയം നേടി. ആദ്യമൂന്ന് സ്ഥാനം നിരന്തരമായി കരസ്ഥമാക്കി. 

cycle-travel3

ആ ടീമിന്റെ പിൻതുണയിലാണ് ഞാൻ ഓൾ ഇന്ത്യ റേസറാകുന്നത്. ഈ റൈഡുകൾ ഒക്കെ കഴിഞ്ഞ് ഓഫ് സീസണായപ്പോഴാണ് സൈക്കിൾ റൈഡ് പോയാലോ എന്ന ആലോചന തുടങ്ങുന്നത്. പിന്നീടുള്ള എട്ടുമാസം കഠിനാധ്വാനത്തിന്റേതായിരുന്നു. കിട്ടുന്ന ജോലികളെല്ലാം ചെയ്തു. ഡാൻസർ കുക്കുവിന്റെ കൊറിയോഗ്രഫറുടെ സ്റ്റുഡിയോയിലാണ് ആദ്യം ജോലിയ്ക്ക് കയറിയത്. അവിടെ നിന്നുള്ള ഇടവേളകളിൽ ഊബര്‍ ഈറ്റ്സ് ഓൺലൈൻ ഡെലിവറി ഗേൾ ആയി ജോലിനോക്കി. രാത്രി വരെയും ഊബർ ഈറ്റ്സ് ഓടിയിട്ടും ചെലവിനായുള്ള പണം കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോൾ സമയം ക്രമീകരിച്ച് അടുത്ത ജോലി നോക്കി, തൊട്ടടുത്തുള്ള ഫ്ലാറ്റുകളിലെ കുട്ടികള്‍ക്ക് ട്യൂഷ്യൻ എടുക്കാൻ പോയി. അങ്ങനെ എന്നെക്കൊണ്ടു പറ്റുന്ന പണികളെല്ലാം ചെയ്ത് എട്ടുമാസം പിന്നിട്ടപ്പോഴേക്ക് 60,000 രൂപ കയ്യിലുണ്ടാക്കി.

യാത്ര തുടങ്ങുന്നു, അക്കൗണ്ട് ബാലൻസ് ഒരു രൂപ 36 പൈസ

കാശ്മീർ മുതൽ കന്യാകുമാരി വരെയായിരുന്നു യാത്രാ പ്ലാനിങ്. എത്ര ദിവസം ഏത് റൂട്ട് എന്നിവയൊന്നും മുൻകൂട്ടി പ്ലാൻ‌ ചെയ്തില്ല. യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ കാലത്താണ് നാട്ടിൽ നിന്നൊരു ഫോൺ കാൾ. വീട്ടുവിട്ട് പോന്ന ശേഷമുള്ള ആദ്യത്തെ വിളിയാണ്. ഫോണെടുത്തു. കസിൻ സിസ്റ്ററാണ്. എന്റെ അനിയത്തിയുടെ കല്യാണമാണെന്നും വരണമെന്നും പറഞ്ഞു. പോകണ്ടെന്നുള്ള തീരുമാനത്തിലായിരുന്നു. പിന്നെ അനിയത്തിയെ ഓർത്ത് പോയി. അന്നവൾ ആദ്യമായി എന്നോടൊരു ആഗ്രഹം പറഞ്ഞു. കല്യാണത്തിന് ഡാൻസർ കുക്കുവിന്റെ ഡാൻസ് റെഡിയാക്കി കൊടുക്കാമോ എന്ന്. സൈക്കിൾ വാങ്ങാനും യാത്രയ്ക്കുമായി വച്ചിരുന്ന പണമെടുത്ത് അദ്ദേഹത്തിന്റെ പരിപാടി ബുക്ക് ചെയ്തു, അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. മറ്റുള്ളവരെ സന്തോഷിപ്പിച്ചാൽ ദൈവം ആ സന്തോഷം ഇരട്ടിയാക്കി നമുക്ക് സമ്മാനിക്കുമെന്ന് കേട്ടിട്ടില്ലേ. പിന്നീട് എന്റെ ജീവിതത്തിൽ സംഭവിച്ചത് അതായിരുന്നു. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com