ADVERTISEMENT

ഐശ്വര്യ റായ് ബച്ചൻ, തബു, അജിത്ത്, മമ്മൂട്ടി തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ച ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ പോലുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ് തമിഴ്നാട്ടിലെ കാനാട്ടുകാത്തൻ ചെട്ടിനാട് കൊട്ടാരം. കൊട്ടാരത്തില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ. പിന്നില്‍ മനോഹരമായ അസ്തമയക്കാഴ്ചയും കാണാം. 

കാരക്കുടി താലൂക്കിൽ ശിവഗംഗയിൽ നിന്ന് 15 കി.മീ അകലെയാണ് ചെട്ടിനാട് കൊട്ടാരം.പേര് കൊട്ടാരം എന്നാണെങ്കിലും ഇത് പണി കഴിപ്പിച്ചത് ഏതെങ്കിലും രാജാവല്ല; 1912-ൽ എം. അണ്ണാമലൈ ചെട്ടിയാർ നിര്‍മിച്ചതാണ് അതിമനോഹരമായ ഈ കെട്ടിടം. അസാധ്യമായ അലങ്കാര ഭംഗിയോടെ കൊട്ടാരത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ ഏഴു വർഷമെടുത്തു. 

പരമ്പരാഗത ചെട്ടിനാടൻ വാസ്തുവിദ്യ അനുസരിച്ചാണ് കൊട്ടാരം നിര്‍മിച്ചിട്ടുള്ളത്. കലയുടെയും വാസ്തുവിദ്യയുടെയും പാരമ്പര്യത്തിന്‍റെയും സമന്വയത്തിന് ഉദാഹരണമാണ് ഈ കൊട്ടാരം. കെട്ടിട നിർമാണത്തിനായി അലങ്കാര വിളക്കുകൾ, തേക്കിന്‍ തടി, ഗ്ലാസുകൾ, മാർബിളുകൾ, പരവതാനികൾ, പരവതാനികൾ എന്നിവയെല്ലാം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.

തമിഴ്നാട്ടിൽ കാരക്കുടി, പള്ളത്തൂർ, അട്ടാങ്കുടി, കോതമംഗലം തുടങ്ങിയ പല സ്ഥലങ്ങളിലും ചെട്ടിനാട് ശൈലിയിലുള്ള വീടുകൾ കാണപ്പെടുന്നു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്ത തടിയിൽ നിന്ന് നിർമ്മിച്ച മരപ്പണികളും കെട്ടിടത്തിലുടനീളം അലങ്കാരപ്പണികളുമുള്ള ഈ വീടുകൾ കൊട്ടാരസമാനമാണ്. പല വാസ്തുശില്പികളും ചെട്ടിനാട് കൊട്ടാരത്തിന്‍റെ വാസ്തുവിദ്യയെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്.

വിലപിടിപ്പുള്ള തേക്കിൻ തടികളും മാർബിളുകളും കരിങ്കൽ തൂണുകളുമെല്ലാമുള്ള കൊട്ടാരത്തിന് വിശാലമായ പൂമുഖമുണ്ട്. കയരിച്ചെല്ലുമ്പോള്‍ത്തന്നെ ഉയർന്ന മേൽത്തട്ട്, മാർബിൾ ഫ്ലോറിംഗ് എന്നിവയുള്ള റിസപ്ഷൻ ഹാൾ കാണാം. അണ്ണാമലൈ ചെട്ടിയാർ ഉൾപ്പെടെയുള്ള ഉടമകളുടെ കൂറ്റൻ ഛായാചിത്രങ്ങൾ ഇവിടെ തലയുയർത്തി നിൽക്കുന്നു. ഫർണിച്ചറുകളിൽ ഭൂരിഭാഗവും മൂടുകയോ പുറത്തേക്ക് മാറ്റുകയോ ചെയ്തിരിക്കുന്നു.

പ്രവേശനകവാടത്തിന്‍റെ ഇരുവശത്തും വിശാലമായ തിണകളും മനോഹരമായ തൂണുകളും കാണാം. ബർമ്മയിൽ നിന്ന് ഇറക്കുമതി ചെയ്ത തേക്ക് തടി കൊണ്ട് നിർമിച്ചിരിക്കുന്ന വാതിലുകളും ജനലുകളും കൊട്ടാരത്തിന്‍റെ ഭംഗി കൂട്ടുന്നു. 

ഹിന്ദു ക്ഷേത്രങ്ങളുടെ കവാടങ്ങളോട് സാമ്യമുള്ളതാണ് സാധാരണയായി ഇത്തരം വീടുകളുടെ പ്രധാന വാതിലുകളും പ്രവേശന കവാടങ്ങളും. ഇവയ്ക്ക് മുകളില്‍ ഗംഭീരവും സങ്കീർണ്ണവുമായ കൊത്തുപണികളുണ്ടാവും. മഴവെള്ള സംഭരണത്തിനായുള്ള സൗകര്യവും ഇവിടെയുണ്ട്.

കൊട്ടാരവളപ്പിൽ വിവാഹമോ മതപരമായ ആചാരങ്ങളോ പോലുള്ള ചടങ്ങുകൾ നടത്താൻ ഉപയോഗിക്കുന്ന വിശാലമായ ഒരു മുറ്റമുണ്ട്. ഒരു മൂലയിൽ അണ്ണാമലൈ ചെട്ടിയാരുടെ ഭാര്യ പൂജ ചെയ്തിരുന്ന പൂജാമുറി കാണാം. കുടുംബം ഉപയോഗിച്ചിരുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും കൊട്ടാരത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. ചെട്ടിയാർ തങ്ങളുടെ വീട്ടിൽ തന്നെ പല ചടങ്ങുകളും നടത്തിയിരുന്നു. 

250 പേർക്കുള്ള വലിയ ഡൈനിങ് ഹാളും മറ്റു നിരവധി നടുമുറ്റങ്ങളും വർണ്ണാഭമായ തൂണുകളും വിശാലമായ തുറസ്സായ സ്ഥലങ്ങളുമെല്ലാം കണ്ണെടുക്കാതെ നോക്കി നിന്നുപോകുന്ന കാഴ്ചകളാണ്. കൊട്ടാരത്തിന് 1990 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു കാർ ഷെഡും ഉണ്ട്. ഒമ്പത് കാറുകൾ ഇവിടെ പാർക്ക് ചെയ്യാം. ലിഫ്റ്റും ലഭ്യമാണ്. 

കാണാന്‍ ഒരു ഗംഭീര കാഴ്ച തന്നെയാണെങ്കിലും കൊട്ടാരത്തിലേക്ക് സന്ദര്‍ശകര്‍ക്ക് അത്രയെളുപ്പം പ്രവേശിക്കാനാവില്ല. മുന്‍പ് ഒരു ചെറിയ തുക നല്‍കിയാല്‍ വിവിധ ഹെറിറ്റേജ് ഹോമുകൾ വഴിയും മറ്റും ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് കടന്നു വരാമായിരുന്നു. ഇപ്പോള്‍ അങ്ങനെ കഴിയില്ല. എന്നാല്‍, കാനാട്ടുകാത്തനിൽ സന്ദര്‍ശകര്‍ക്ക് പ്രവേശനം നൽകുന്ന വേറെ ചില ചെട്ടിനാട് മാളികകളുണ്ട്. ചെട്ടിയാര്‍ കുടുംബത്തിന്‍റെ ഒത്തുചേരലുകള്‍ക്കും മറ്റുമായാണ് ഇവിടം ഉപയോഗിക്കുന്നത്. 

English Summary: Ahana Shares Pictures from Chettinad Maharaja's Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com