ADVERTISEMENT

പ്രണവ് മോഹന്‍ലാലിന്‍റെ യാത്രകളോടുള്ള ഇഷ്ടം ഏറെ പ്രശസ്തമാണ്. കൂടുതലും ആത്മീയപ്രധാന്യമുള്ള സ്ഥലങ്ങളാണ് പ്രണവ് യാത്രക്കായി തിരഞ്ഞെടുക്കാറുള്ളത്. അക്കൂട്ടത്തിൽ ഹിമാചലിനോട്‌ ഒരല്‍പം പ്രിയം കൂടുതലുണ്ട് പ്രണവിന്. ഇടയ്ക്കിടെ ഇവിടെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും മറ്റും പ്രണവ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതുതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത യാത്രാവിശേഷങ്ങളും ഹിമാചലില്‍ നിന്നുതന്നെയാണ്.

ഹിമാചലിലെ സരഹനില്‍ നിന്നാണ് പ്രണവ് ഇക്കുറി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ അതിമനോഹരമായ ഒരു ചെറിയ പട്ടണമാണ് സരഹൻ. കിനൗറിന്‍റെ കവാടം എന്നാണ് ഈ സുന്ദരമായ പട്ടണത്തെ വിളിക്കുന്നത്. പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഷോണിത്പൂര്‍ എന്ന പട്ടണം സരഹന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ ഒരു രജപുത്ര നാട്ടുരാജ്യമായിരുന്ന ബുഷഹറിന്‍റെ വേനൽക്കാല തലസ്ഥാനം കൂടിയാണിത്.

ഭീമാദേവി ക്ഷേത്രവും കാഴ്ചകളും

പഴയ ഇന്തോ-ടിബറ്റൻ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സരഹനിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്, ബുഷഹര്‍ രാജവംശത്തിന്‍റെ മാതൃദേവതയായ ഭീമകാളിക്ക് സമർപ്പിച്ചിരിക്കുന്ന ഭീമാദേവി ക്ഷേത്രം. ഭീമകാളിയുടെ വിഗ്രഹം കൂടാതെ ഹിന്ദു, വജ്രയാന ബുദ്ധ പ്രതിമകളും അലങ്കാരങ്ങളുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. കാത്ത്-കുനി ശൈലിയില്‍, പരമ്പരാഗത തടികൊണ്ടുള്ള ക്ഷേത്ര വാസ്തുവിദ്യ ഏറെ കൗതുകകരമാണ്. ഇവിടെയുള്ള ചില ശിലാചിത്രങ്ങൾ കുശാന യുഗത്തിലേതാണ് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

അടുത്തടുത്തായി രണ്ട് ക്ഷേത്ര കെട്ടിടങ്ങളുണ്ട്. ഇവയില്‍ ഒന്ന് പഴയതും മറ്റൊന്ന് താരതമ്യേന പുതിയതുമാണ്. സാധാരണ പർവതപ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ കാണപ്പെടുന്ന തരത്തിലുള്ള താഴ്ന്ന മേൽക്കൂരകളും കട്ടിയുള്ള മതിലുകളും ശൈത്യകാലത്ത് ക്ഷേത്ര കെട്ടിടത്തിനുള്ളില്‍ ചൂട് നൽകുന്നു. 

പാരമ്പര്യമായി, നാടുഭരിച്ചിരുന്ന ബുഷഹർ രാജാക്കന്മാരാണ് ക്ഷേത്രത്തിലെ പുരോഹിതന്മാരെന്ന് വിശ്വസിക്കപ്പെടുന്നു. ഹിമാചൽ പ്രദേശിന്‍റെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗ് ഈ രാജകുടുംബത്തില്‍പ്പെട്ടയാളാണ്.

ക്ഷേത്രത്തിലെ പുരോഹിതന്മാരായ രാജാക്കന്മാരും കുടുംബാംഗങ്ങളും ക്ഷേത്രത്തോട് ചേർന്നുള്ള കെട്ടിടങ്ങളിലാണ് താമസിച്ചിരുന്നത്. പിന്നീട്, ഇവര്‍ക്കായി ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ അകലെയതായി കൊട്ടാരം നിര്‍മിച്ചു. ഇവയുടെ പൂന്തോട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. എന്നാല്‍ കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശനം അനുവദനീയമല്ല. ഇപ്പോള്‍ രാജകുടുംബം ഈ കൊട്ടാരത്തില്‍ താമസിക്കുന്നില്ല, എന്നാല്‍, ഒക്ടോബറിലെ ദുർഗ്ഗാപൂജ ഉത്സവ സമയത്ത് ഇവര്‍ കൊട്ടാരവും ക്ഷേത്രവും സന്ദർശിക്കാറുണ്ട്.

വളരെയധികം ജൈവവൈവിധ്യമുള്ള പ്രദേശം കൂടിയാണ് സരഹന്‍. ക്ഷേത്രത്തിന് അര കിലോമീറ്റര്‍ ചുറ്റളവിലായി ഫെസന്‍റ് ഇനത്തില്‍പ്പെട്ട പക്ഷികളെ സംരക്ഷിക്കുന്ന ഒരു ഫെസൻട്രിയുണ്ട്. ഹിമാചൽ പ്രദേശിന്‍റെ സംസ്ഥാന പക്ഷി കൂടിയായ ‘ജുജുരാന’യെയും ഈ കൂട്ടത്തില്‍ സംരക്ഷിക്കുന്നു. പക്ഷികളുടെ പ്രജനനകാലമായ വേനല്‍ക്കാലത്ത് മാത്രം ഇവിടം അടച്ചിട്ടിരിക്കും.

കൊടുമുടികളുടെയും താഴ്‍‍വരകളും

ഭീമകാളി ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യ അതേപടി പകര്‍ത്തി നിര്‍മിച്ച ഹോട്ടൽ ശ്രീഖണ്ഡ് ഇവിടുത്തെ മറ്റൊരു കൗതുകക്കാഴ്ചയാണ്. കൂടാതെ, NH22 ൽ സരഹനിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ് ചെറുചൂടുള്ള ഒരു അരുവിയുണ്ട്. സഞ്ചാരികള്‍ക്ക് ഈ വെള്ളത്തില്‍ കുളിക്കാം. അരുവിക്കരയിൽ വസ്ത്രം മാറാനുള്ള മുറികളുമുണ്ട്. അരുവിയിലെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.

ഇവയ്ക്കു പുറമേ, സഞ്ചാരികള്‍ക്ക് കാണാനായി സരഹനിൽ നിന്ന് 2 കിലോമീറ്റർ അകലെയായി, മനോഹരമായ കൊടുമുടികളുടെയും താഴ്‍‍വരകളുടെയും കാഴ്ച നല്‍കുന്ന ഹവാ-ഘർ വ്യൂ പോയിന്‍റും സ്റ്റേഡിയവുമെല്ലാമുണ്ട്.

ന്യൂഡൽഹിയിൽ നിന്ന് 564 കിലോമീറ്ററും ഷിംലയിൽ നിന്ന് 172 കിലോമീറ്ററുമാണ് സരഹനിലേക്കുള്ള ദൂരം. ട്രെയിനില്‍ കൽക്കയിലേക്കോ വിമാനത്തിൽ ചണ്ഡീഗഡിലേക്കോ യാത്ര ചെയ്തെത്തിയ ശേഷം റോഡ് മാർഗം സരഹനിലേക്ക് പോകാം. അതല്ലെങ്കില്‍ കൽക്കയിൽ നിന്ന് ഷിംലയിലേക്കുള്ള ട്രെയിൻ യാത്രയും തിരഞ്ഞെടുക്കാം. വാടക ടാക്സികളും ജീപ്പുകളും ഇവിടെ യഥേഷ്ടം ലഭ്യമാണ്. ചണ്ഡീഗഡ്, ഷിംല, രാംപൂർ, ജിയോറി എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകളും ലഭ്യമാണ്.

English Summary: Pranav Mohanlal Shares Travel pictures from himachal pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com