യഥാർഥ മുങ്ങിക്കപ്പലിനുള്ളിൽ കയറണോ? അപൂർവമായ അവസരം ഇതാ തൊട്ടടുത്ത്
Mail This Article
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ സ്ഫോടനാത്മകമായ അന്തരീക്ഷം നിലനിന്ന കാലം. 1971 അവസാനം കറാച്ചി തുറമുഖത്തു നിന്ന് പാക്കിസ്ഥാൻ നാവിക സേനയുടെ അന്നത്തെ മികച്ച മുങ്ങിക്കപ്പൽ പിഎൻഎസ് ഘാസി കടലിലേക്ക് ഊളിയിട്ടു. ഇന്ത്യയുടെ നാവിക പടക്കുതിരയായ ഐഎൻഎസ് വിക്രാന്തിനെ തകർക്കുകയാണ് അതിന്റെ ലക്ഷ്യം. ഏതാനും ദിവസത്തിനുശേഷം ആ മുങ്ങിക്കപ്പലിനെപ്പറ്റി യാതൊരു വിവരവും പുറം ലോകത്ത് ലഭിച്ചില്ല. ബംഗാൾ ഉൾക്കടലിന്റെ ആഴങ്ങളിൽ മറഞ്ഞ ആ മുങ്ങിക്കപ്പലിനെ ഇന്ത്യൻ പടക്കപ്പൽ ഐഎൻഎസ് രജ്പുത് തകർത്തതാണെന്നും അതല്ല അത് തന്നത്താൻ പൊട്ടിത്തെറിച്ചതാണെന്നും പറയുന്നു.
2017 ൽ റിലീസ് ചെയ്ത, റാണ ദഗുപതി നായകനായ, ബോളിവുഡ് ചലച്ചിത്രം ‘ഘാസി അറ്റാക്ക്’ ചർച്ച ചെയ്തതും ഈ തിരോധാനം തന്നെ. ഒരു രഹസ്യ ഉദ്യമത്തിൽ, ഇന്ത്യൻ നേവിയുടെ കാൽവരി ക്ലാസ് മുങ്ങിക്കപ്പൽ സമർഥമായ തന്ത്രങ്ങളിലൂടെ ഘാസിയെ തകർക്കുന്നതാണ് അതിന്റെ കഥ. 90 ശതമാനവും മുങ്ങിക്കപ്പലിനുള്ളിൽ ചിത്രീകരിച്ച ഘാസി അറ്റാക്ക് കാഴ്ചക്കാരിൽ മുങ്ങിക്കപ്പലിനുള്ളിലെ നാവികരുടെ ജീവിതത്തെപ്പറ്റി ഏറെ കൗതുകമുണർത്തും. സൈനിക വിഭാഗത്തിനു മാത്രം സ്വന്തമായ മുങ്ങിക്കപ്പലുകൾ കാണാൻ, ഉള്ളിൽ കയറാൻ മോഹമുണ്ടെങ്കിൽ പോകാം വിശാഖപട്ടണത്തേക്ക്. ഇന്ത്യയുടെ ആദ്യകാല മുങ്ങിക്കപ്പലുകളായ കാൽവരി ക്ലാസ് സബ്മറൈൻ തന്നെ അവിടെ കാണാം.
വിശാഖപട്ടണത്തിന്റെ പെരുമ
ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തെ മഹാനഗരമാണ് വിശാഖപട്ടണം. രാജ്യത്തെ ഏറ്റവും പഴയ കപ്പല്‍ നിര്‍മ്മാണശാല, കിഴക്കൻ തീരത്തെ പ്രകൃതിദത്തമായ ഏക തുറമുഖം, മനോഹര ബീച്ചുകൾ, മ്യൂസിയങ്ങൾ, സിംഹാചലം... കാണാൻ ഒട്ടേറെയുണ്ട് നഗരത്തിലും സമീപ പ്രദേശങ്ങളിലും. ഞായർ പ്രഭാതമായിരുന്നിട്ടും രാമകൃഷ്ണ ബീച്ചിൽ തിരക്കേറെയാണ്. വ്യായാമത്തിനു വന്നവർ, മക്കളെയുംകൊണ്ട് കാഴ്ച കാണാന്‍ എത്തിയ വീട്ടമ്മമാർ, കടൽക്കാറ്റേറ്റ് തിര എണ്ണി ഇരിക്കുന്നവർ... എത്ര പേർ വന്നാലും അവര്‍ക്കെല്ലാം ബീച്ച് ആസ്വദിച്ച് ഇരിക്കാൻ വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട് അധികൃതർ.
ആളുകളുടെ തിരക്കേറും മുൻപ് വിശാഖപട്ടണത്തെ വലിയ ആകർഷണങ്ങളിലൊന്ന് – ഐ.എന്‍.എസ് കര്‍സുറ, സാധാരണക്കാർക്ക് കാണാനും ഉള്ളിൽ കയറാനും സാധിക്കുന്ന രാജ്യത്തെ ഏക അന്തർവാഹിനി– കണ്ടറിയുക എന്നതാണ് എന്റെ ലക്ഷ്യം. രാമകൃഷ്ണ ബീച്ച് സ്‌റ്റോപ്പില്‍ നിന്ന് ഒരു കിലോ മീറ്ററേയുള്ളു സബ്മറൈൻ മ്യൂസിയത്തിലേക്ക്. മ്യൂസിയത്തിൽ പ്രവേശനം തുടങ്ങുമ്പോൾ തന്നെ ഉള്ളില്‍ കയറണമെന്ന ചിന്തയിലാണ് പുലർച്ചെ തന്നെ ഇവിടെത്തിയത്. ചൊവ്വ മുതൽ ശനി വരെ ഉച്ചകഴിഞ്ഞ് 2 മുതലേ സന്ദർശകർക്കു പ്രവേശനമുള്ളു. ഞായറാഴ്ച രാവിലെ 10 നു തന്നെ സന്ദർശകർക്കു കയറാം.
പഴയ പടക്കുതിര
ബീച്ചിന്റെ ഓരം ചേർന്ന് അൽപം സഞ്ചരിച്ചപ്പോഴേക്ക് ബോർഡ് കണ്ടു, ഐഎൻഎസ് കർസുറ സബ്മറൈൻ മ്യൂസിയം. പുൽതകിടിയിൽ മുങ്ങിക്കപ്പലുകളിലെ പ്രധാന ആയുധമായ ടോര്‍പിഡോ, മിസൈൽ, നാവിഗേഷൻ ഉപകരണമായ ബൊയ ഒക്കെ ആ പരിസരത്തുതന്നെ കാണാം.
ഒരുകൂട്ടം മുങ്ങിക്കപ്പലുകൾ ഒരുമിച്ച് സേനയിലെടുക്കുമ്പോൾ അതിൽ ആദ്യത്തെ കപ്പലിന്റെ പേരിലായിരിക്കും അവയെ പൊതുവായി വിശേഷിപ്പിക്കുന്നത്. 1967–68 കാലത്ത് റഷ്യയിൽ നിർമിച്ച് ഇന്ത്യ വാങ്ങിയ ഐഎൻസ് കാൽവരി, ഐഎൻഎസ് ഖണ്ഡൂരി, ഐഎൻഎസ് കരഞ്ജ്, ഐഎൻഎസ് കർസുറ എന്നിവയാണ് കാൽവരി ക്ലാസ് മുങ്ങിക്കപ്പലുകൾ, ഇന്ത്യൻ നേവിയുടെ ഉടമസ്ഥതയിലെത്തിയ ആദ്യ മുങ്ങിക്കപ്പലുകളും ഇവ തന്നെ. ഇതിൽ ഏറ്റവും ‘ഇളയവനായ’ കർസുറയാണ് വിശാഖപട്ടണം തീരത്ത് സഞ്ചാരികൾക്ക് കാഴ്ച വിരുന്നാകുന്നത്. എസ് 23 എന്നും വിളിക്കുന്ന കരഞ്ജാണ് ഘാസി മുങ്ങിക്കപ്പലിനെ പ്രതിരോധിക്കാൻ ക്ലാസിഫൈഡ് മിഷൻ നടത്തിയതത്രേ.