ADVERTISEMENT

പതിവിനു വിപരീതമായി ഇത്തവണ മസിനഗുഡിയിൽ ഞങ്ങളെ കാത്തിരുന്നത് ഒരിക്കലും മറക്കാത്ത രാത്രിയും പകലും സമ്മാനിച്ച മറവകണ്ടി വാച്ച് ടവർ ആയിരുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവിനു കീഴിലുള്ള മസിനഗുഡിയിൽ മൊയാർ റോഡിൽ കുറച്ചു ഉള്ളിലേക്ക് മാറി ഡാമിനോട് ചേർന്നാണ് മറവകണ്ടി വാച്ച് ടവർ. ഇലക്ട്രിക് ഫെൻസിനുള്ളിൽ ആയതിനാൽ നമ്മുടെ വാഹനം സുരക്ഷിതമായി അവിടെ പാർക്ക് ചെയ്യാം. കാഴ്ചകൾ കണ്ട് താമസിക്കണമെങ്കിൽ മുതുമലൈ ടൈഗർ റിസർവിന്റെ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി റൂമുകൾ ബുക്ക് ചെയ്യാം. (രണ്ട് പേർക്കുള്ള റൂമിനു 3000 രൂപയും  മൂന്ന് പേർക്കുള്ള റൂമിനു 4500 രൂപയും.)

masinagudi-maravikanda-travel11

മഴയിൽ ചുരം കയറി ചെല്ലുമ്പോൾ മിക്കവാറും വനപ്രദേശങ്ങൾ ദുഷ്കരം ആകുകയാണ് പതിവ്, പക്ഷേ മസിനഗുഡി നേരെ തിരിച്ചാണ്. അതുകൊണ്ടുതന്നെ മസനഗുഡിയിലെ വനത്തിന്റെ ഉള്ളിലു മറവകണ്ടി ഡാമിന് തീരത്തുള്ള വാച്ച് ടവറിൽ എത്തിയതും ശരിക്കും അതിശയമായി തോന്നി. ആകാശം താഴെ നിലത്തു വീണുടഞ്ഞുകിടക്കുന്നു. ‘എന്താ നാം ഈ കാണുന്നത് ശിവ ശിവ’ എന്ന, ഏതോ സിനിമയിലെ ഡയലോഗ് ആണ് ഓർമ വന്നത് ഇനി ഒരു വേള നാം തലതിരിഞ്ഞാണോ നടക്കുന്നതെന്നു തോന്നിപ്പോയി. മനസ്സിന്റെ സ്ക്രീൻ ഒന്നു ക്ലിയർ ചെയ്തപ്പോഴാണ് സംഗതി പിടികിട്ടിയത്. നീലാകാശത്തിന്റെ പ്രതിബിംബമാണ് താഴെ. ചിത്രമെടുത്താൽ ആകാശം ഏത് ഡാം ഏതെന്നു തിരിച്ചറിയാൻ കഴിയില്ല. അത്രയ്ക്ക് സുന്ദരം.

masinagudi-maravikanda-travel2

വന്യ വിജനമായ സ്ഥലമായതിനാൽ ആവശ്യമുള്ളതെല്ലാം കയ്യിൽ കരുതണം. ഭൂമിയിൽനിന്ന് ആകാശത്തിലേക്ക് ഉയർന്ന് നിൽക്കുന്ന പച്ച കെട്ടിടം അവിടെ എത്തുന്ന ഏതൊരു സഞ്ചാരിയുടെയും അതുവരെയുള്ള സൗന്ദര്യസങ്കൽപങ്ങളെ അപ്പാടെ ഉടച്ചു കളയും. മയിലും മാനും ഒക്കെ ഒരു സൈഡിൽ, മഴമേഘങ്ങള്‍ക്കു പോലും മറികടക്കാനാവാത്ത നെടുങ്കോട്ട തീർത്ത് മറ്റൊരു സൈഡിൽ ഊട്ടി മലനിരകൾ. ആ മേഘങ്ങൾക്ക് അവിടെ പെയ്തൊഴിയാതെ എന്തു ചെയ്യാനാകും. അതിനാൽ അവ  മറ്റാരും കാണാതെ ചെറിയ കണ്ണീർ തുള്ളികളായി, നൂൽ മഴയായി ആ വനപ്രദേശങ്ങളിൽ പെയ്തുകൊണ്ടേയിരുന്നു.

masinagudi-maravikanda-travel4

വന്യമൃഗങ്ങളെ തൊട്ടടുത്ത കണ്ടുള്ള താമസം

ഇന്ത്യയിൽ ഏറ്റവും സുന്ദരമായി വന്യമൃഗങ്ങളെ തൊട്ടടുത്തു കണ്ട് താമസിക്കാനുള്ള റിസോർട്ടുകളാണ് മസിനഗുഡിയിലെ പ്രത്യേകത. അതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല മറവകണ്ടി വാച്ച് ടവറും. വൃത്തിയുള്ള രണ്ട് റൂമുകൾ. ഇലക്ട്രിക് ഫെൻസിന് അകത്താണ് ഈ കെട്ടിടം. കൂടാതെ നാല് പില്ലറുകളിൽ ഉയർന്നുനിൽക്കുന്നതു കാരണം വന്യമൃഗങ്ങളെ പേടിയും വേണ്ട.  

masinagudi-maravikanda-travel9

സ്റ്റെപ്പ് കയറി ഫസ്റ്റ് ഫ്ലോറിൽ എത്തുമ്പോൾ നിങ്ങളെ സ്വാഗതം ചെയ്യുന്നത് രണ്ടു ബെഡുള്ള ഒരു റൂം ആണ്. വീണ്ടും സ്റ്റെപ്പു കയറി അടുത്ത നിലയിൽ എത്തുമ്പോൾ അതിവിശാലമായ 3 ബെഡുകളുള്ള വലിയ മുറി. എവിടേക്കും വനത്തിലെ കാഴ്ചകൾ സമ്മാനിക്കുന്ന തരത്തിലുളള  വലിയ ജനൽപ്പാളികൾ, നാലുവശത്തും നാലുതരം കാഴ്ചകൾ, ഒരുവശത്ത് മറവകണ്ടി ജലാശയം, മറുവശത്ത് കോട്ടപോലെ നിൽക്കുന്ന ഊട്ടിയിലെ മലനിരകൾ, പുറകുവശം ഗ്രാമത്തിലേക്ക് നീണ്ടു കിടക്കുന്ന മൺപാത, ഇടതുവശം നിബിഡ വനം. അങ്ങനെ നാലു വശത്തുനിന്നും വ്യത്യസ്ത കാഴ്ചകൾ

masinagudi-maravikanda-travel8

പണ്ട് റേഡിയോയിൽ സ്ഥിരമായി നടത്തുന്ന ഒരു ഗെയിം ആയിരുന്നു നാക്കുളുക്കി. അതിലെ പ്രധാന വാചകവും ഇതായിരുന്നു 'ആന അലറോട് അലറൽ'. ആ ഗെയിം എന്താണെന്നു മനസ്സിലാക്കിത്തന്ന ഒരു രാത്രി കൂടി ആയിരുന്നു അന്ന്. തൊട്ടു മുന്നിലെ ജലാശയത്തിനരികിൽ വെള്ളം കുടിക്കാൻ വന്ന ആനയുടെ ചിന്നംവിളി നേരം പുലരുവോളം കേൾക്കാമായിരുന്നു.

masinagudi-maravikanda-travel3

സൈലന്റ് എൻട്രിയുമായി മലമ്പാമ്പ്

സൂര്യൻ പിൻവാങ്ങിയതും കാടിന്റെ കാലൊച്ചകൾക്കു ചെവിയോർത്ത് കുറച്ചു നേരം ജലാശയത്തിനരികിൽ ഇരുന്ന ഞാൻ അറിഞ്ഞിരുന്നില്ല കാലൊച്ച കേൾപ്പിക്കാതെ അവൻ വരുമെന്ന്. സ്വപ്നത്തിൽ പോലും അങ്ങനെയൊരു എൻട്രി വിചാരിച്ചില്ല. ആ സൈലന്റ് എൻട്രി എന്നെ ഏറെ ഭയപ്പെടുത്തി. ഭക്ഷണം കഴിക്കാൻ പോയി തിരിച്ചു വന്നപ്പോൾ ഞാൻ ഇരുന്ന സ്ഥലത്ത് സാക്ഷാൽ മലമ്പാമ്പ്. 

masinagudi-maravikanda-travel1

ഒരു നിമിഷം ശരീരം ആകെ മരവിച്ചു പോയി. എതോ ഇരയെ വിഴുങ്ങി അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ അവിടെ കിടക്കുന്നു. കൂടെയുള്ളവർക്ക് അത് പുതുമയുള്ള കാഴ്ച ആയിരുന്നെങ്കിൽ എന്റെ മനസ്സിൽ, പത്തു മിനിറ്റു കൂടി ഞാൻ അവിടെ ഇരുന്നിരുന്നെങ്കിൽ എന്താകും എന്നതായിരുന്നു ചിന്ത.

masinagudi-maravikanda-travel10

രാവിലെ അതിസുന്ദരമായ കിളികളുടെ കൊഞ്ചൽ കേട്ട് ഉണരാം എന്ന് വിചാരിച്ചപ്പോഴാണ് ചില വ്യത്യസ്ത ശബ്ദങ്ങൾ കേട്ടുണർന്നത്. പുറത്തേക്കു നോക്കിയപ്പോഴാണ് ഒരു കൂട്ടം നീർനായ്ക്കളെ കണ്ടത്. അൽപ സമയത്തിനുള്ളിൽ സൂര്യൻ തന്റെ വരവറിയിച്ചു. പിന്നെ പ്രകൃതിയുടെ ഒരു പക്കമേളം ആയിരുന്നു. അതിൽ മാനും മയിലും കാട്ടുപോത്തും ആനയും കുരങ്ങന്മാരും ഒക്കെ പങ്കെടുത്തു. എന്തായാലും അവിടെ എത്തുന്ന ഏതൊരു സഞ്ചാരിക്കും മറവകണ്ടി മറക്കാനാവാത്ത ഒരു അനുഭവമായി മനസ്സിൽ മായാതെ നിൽക്കും. 

English Summary: Masinagudi Maravikanda Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com