ADVERTISEMENT

ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴ. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയില്ല. ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതല്ലെന്ന് തോന്നി തുടങ്ങിയപ്പോഴാണ് എവിടെയെങ്കിലും പോകാം എന്നു തോന്നിയത്. എവിടെപ്പോകും? മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലും മഴയും കാരണം ഗതാഗത തടസങ്ങളുണ്ടാകാം, അപകട സാധ്യതയുമുണ്ട്. അങ്ങിനെയാണ് ഞങ്ങൾ സുന്ദരപാണ്ഡ്യ പുരത്തേക്കു പോകാൻ തീരുമാനിച്ചത്.

sundarapandiapuram-sunflower2

ജൂലായ് മാസമായതിനാൽ മഴ എപ്പോൾ പെയ്യുമെന്നു പറയാൻ പറ്റില്ല. 19ാം തീയതി രാവിലെ വലിയ കാർമേഘക്കൂട്ടങ്ങൾ ഇല്ലാതെ ആകാശം അൽപം തെളിഞ്ഞു നിൽക്കുന്നതു കണ്ടപ്പോൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്, പാലോട് വഴിയാണ് സഞ്ചരിച്ചത്. പാലോട് കഴിഞ്ഞപ്പോൾ തന്നെ കാടിന്റ സൗരഭ്യം അറിഞ്ഞു തുടങ്ങി. ഒരു വശത്തു കാടാണെങ്കിലും മറു ഭാഗത്ത് ജനവാസമുള്ള സ്ഥലങ്ങൾ തന്നെയാണ്. കുളത്തൂപ്പുഴ കഴിഞ്ഞപ്പോൾ അൽപദൂരം കാടിനു നടുവിലൂടെയായി സഞ്ചാരം. മഴക്കാലമായതിനാൽ നല്ല പച്ചപ്പോടെ തഴച്ചു വളരുന്ന ഇടതൂർന്ന കാടുകൾ. അതിന് ഒരു പ്രത്യേക സൗന്ദര്യമാണ്.

sundarapandiapuram-sunflower1

തെന്മല എത്തിയപ്പോൾ എക്കോ ടൂറിസസത്തിന്റെ ബോർഡ് കണ്ടു. കല്ലട ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടില്ല, അതുകൊണ്ടു നദിയിൽ വെള്ളം കുറവാണ്. അവിടെയിറങ്ങിയാൽ സമയം നഷ്ടം.. അതുകൊണ്ടു യാത്ര തുടർന്നു. കഴുത്തുരുട്ടിയിൽ എത്തിയപ്പോൾ മഴ ഇല്ലാത്തതിനാൽ കാടിനുള്ളിലേക്ക് കുറച്ചു ദൂരം പോകാൻ തീരുമാനിച്ചു അവിടെ നിന്നു തിരിഞ്ഞ് അമ്പനാട് തേയില തോട്ടത്തിലേക്കുള്ള വഴിയിലൂടെ വണ്ടി വിട്ടു. ചെറിയൊരു എസ്‌റ്റേറ്റ് റോഡ്. ഒരു വശത്തു തിങ്ങി നിറഞ്ഞ വനം. പലവിധം ശബ്ദങ്ങൾ കാട്ടിൽ മുഴങ്ങുന്നതു കേൾക്കാം. പേരറിയാത്ത ഒട്ടേറെ പക്ഷികളുടെ സംഗീതം.

sundarapandiapuram-sunflower

വല്ലപ്പോഴും കടന്നു വരുന്ന എസ്‌റ്റേറ്റ് തൊഴിലാളികളും ട്രാക്ടറുകളും മാറ്റി നിർത്തിയാൽ ആ വഴി വിജനമായിരുന്നു. റോഡിന്റെ ഓരം ചേർന്ന് ഒരു നദി ഒഴുകുന്നു. നല്ല തെളിഞ്ഞ വെള്ളം മനോഹരമായി നട്ടു വളർത്തുന്ന പൈനാപ്പിൾ തോട്ടങ്ങൾ. കലാപരമായാണ് കൃഷിത്തോട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്. മുൻപോട്ടു പോകുന്തോറും മലനിരകളുടെ ഗംഭീരദൃശ്യം തെളിഞ്ഞു തുടങ്ങി. നീല നിറത്തിൽ, തട്ടു തട്ടായി സഹ്യൻ സൂര്യ രശ്മിയേറ്റു തിളങ്ങുന്നു. അവിടെ കുറച്ചു സമയം നിന്നപ്പോൾ മഴയിൽ കുതിർന്ന കാടിന്റെ മണം ലഹരിയായി. കണ്ണിനു കുളിർമയേകുന്ന കാഴ്ചകളും ശുദ്ധമായ വായുവും ഏറെ ഉന്മേഷവും സന്തോഷവും നൽകി.

sundarapandiapuram-sunflower3

തേയിലയും ഗ്രാമ്പൂവും നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങളുടെ നടുക്ക് കൂടി കുറച്ചു ദൂരം മുന്നോട്ടു പോയതിനു ശേഷം അവിടെ നിന്നും മടങ്ങി വീണ്ടും മെയിൻ റോഡിലെത്തി. ചെങ്കോട്ട വഴിയാണ് പോകേണ്ടത്. കേരളത്തിന്റെ അതിർത്തി കടന്നു ‘S’ ആകൃതിയിലുള്ള വളവിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിച്ചു. രണ്ടു വശവും നല്ല പച്ചപ്പ്‌ നിറഞ്ഞ വിശാലമായ വയലേലകൾ. അതിന് അതിരിട്ടതുപോലെ സഹ്യൻ തലയെടുത്തു നിൽക്കുന്നു. പക്ഷേ, തണുത്തു വിറങ്ങലിച്ചു നിന്ന കേരളത്തിനെ അപേക്ഷിച്ച് ചൂടേറിയതായിരുന്നു അവിടെ കാലാവസ്ഥ. മഴയില്ല. മുന്നോട്ടു പോകുംതോറും ചൂടിന്റെ കാഠിന്യം കൂടി.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com